‘ആരോപണങ്ങൾ അടിസ്ഥാനരഹിതം, എല്ലാം നിഷേധിക്കുന്നു’; പ്രതികരിച്ച് ഷാൻ റഹ്മാൻ

Mail This Article
സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണത്തെക്കുറിച്ച് പ്രതികരണവുമായി സംഗീതസംവിധായകൻ ഷാൻ റഹ്മാൻ. ആരോപണങ്ങൾ വ്യാജമാണെന്നും ഊഹാപോഹങ്ങൾ കൊണ്ട് അനുമാനങ്ങളിൽ എത്തരുതെന്നും അദ്ദേഹം അഭ്യർഥിച്ചു. നിയമവിദഗ്ധർ വിഷയം കൈകാര്യം ചെയ്യുന്നുണ്ടെന്നും രാജ്യത്തെ നീതിന്യായ വ്യവസ്ഥയിൽ തനിക്കു വിശ്വാസമുണ്ടെന്നും ഷാൻ റഹ്മാൻ ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഷാനും ഭാര്യ സൈറയും സംയുക്തമായാണ് പ്രസ്താവന പുറത്തിറക്കിയത്.
പ്രസ്താവനയിൽ പറയുന്നതിങ്ങനെ:
‘ജനുവരി 25ന് നടന്ന ഉയിരേ - ഷാന്‍ റഹ്‌മാന്‍ ലൈവ് ഇന്‍ കണ്‍സേര്‍ട്ടുമായി ബന്ധപ്പെട്ടു പ്രചരിക്കുന്ന തെറ്റായ വസ്തുതകളെ അഭിസംബോധന ചെയ്യാന്‍ ആഗ്രഹിക്കുന്നു. തുടക്കത്തില്‍ തന്നെ പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഞങ്ങള്‍ ഒരുപാട് വെല്ലുവിളികള്‍ നേരിട്ടിരുന്നു. അതിലൊന്ന് മിസ്റ്റര്‍ നിജു രാജ് അബ്രഹാം (അറോറ എന്റര്‍ടൈന്‍മെന്റ്) എന്നയാളുമായി ഉണ്ടായ തര്‍ക്കമാണ്. ഇതുമായി ബന്ധപ്പെട്ട ഒരു പരാതി ഫയല്‍ ചെയ്തു. എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനു കീഴില്‍ ഇപ്പോള്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. തുടക്കം മുതലേ ഞങ്ങള്‍ അന്വേഷണവുമായി സുതാര്യതയും സഹകരണവും നീതിയും പുലര്‍ത്തിയിട്ടുണ്ട്. പ്രഫഷനലിസം, സമഗ്രത, നിയമനടപടി എന്നിവയില്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.
എങ്കിലും മിസ്റ്റര്‍ നിജു രാജ് അബ്രഹാം ജനങ്ങളെയും മീഡിയയെയും തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതായി ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ ആരോപണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതമാണെന്നും യഥാർഥ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചു വിടാന്‍ വേണ്ടിയുള്ളതാണ് എന്നും വ്യക്തമാണ്. ഈ കേസ് അട്ടിമറിക്കാനും ഞങ്ങളെ ഒരു സെറ്റില്‍മെന്റിന് പ്രേരിപ്പിക്കാനും വേണ്ടി മെനഞ്ഞ തന്ത്രം ആണെന്ന് ഞങ്ങള്‍ക്ക് ഉറച്ച വിശ്വാസം ഉണ്ട്. ആയതിനാല്‍ എല്ലാ ആരോപണങ്ങളെയും ശക്തമായി നിഷേധിക്കുന്നു. നിയമവിദഗ്ധര്‍ ഈ വിഷയം സജീവമായി കൈകാര്യം ചെയ്യുന്നുണ്ട്. ഇവിടുത്തെ നീതിന്യായ വ്യവസ്ഥയില്‍ പൂര്‍ണ വിശ്വാസം ഉള്ളതിനാല്‍ സത്യം ജയിക്കും എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.
ഞങ്ങളുടെ പ്രേക്ഷകരും ടീം അംഗങ്ങളും പങ്കാളികളും ഞങ്ങളില്‍ അര്‍പ്പിച്ച വിശ്വാസത്തിന് ഞങ്ങള്‍ നന്ദി രേഖപ്പെടുത്തുന്നു. വസ്തുതകള്‍ വ്യക്തമായും മാന്യമായും അവതരിപ്പിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. ഏകപക്ഷീയമായ വിവരണത്തെ അടിസ്ഥാനമാക്കിയുള്ള ഊഹാപോഹങ്ങള്‍ ഒഴിവാക്കണമെന്ന് ഞങ്ങള്‍ മാധ്യമങ്ങളോടും പൊതുജനങ്ങളോടും അഭ്യർഥിക്കുന്നു. നിയമപരവും ഔദ്യോഗികവുമായ ചാനലുകളിലൂടെ ഞങ്ങള്‍ പങ്കിടുന്ന കൂടുതല്‍ അപ്‌ഡേറ്റുകള്‍ക്കായി ദയവായി കാത്തിരിക്കുക’.
ഇവന്റ് മാനേജ്മെന്റ് സ്ഥാപനം നടത്തുന്ന സംഗീത പരിപാടിയുടെ ഷോ ഡയറക്ടർ നിജു രാജ് ആണ് ഷാൻ റഹ്മാനെതിരെ എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. കൊച്ചിയിൽ സംഗീതനിശ സംഘടിപ്പിക്കുന്നതിന് ഷാൻ റഹ്മാൻ 38 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്നാണു പരാതി. 2 ആഴ്ച മുൻപാണ് കേസെടുത്തത്.