മാധ്യമപ്രവർത്തകർ സമൂഹത്തിന്റെ കാവൽക്കാർ: ജസ്റ്റിസ് യു.യു.ലളിത്

Mail This Article
ന്യൂഡൽഹി ∙ മാധ്യമപ്രവർത്തകർ സമൂഹത്തിന്റെ കാവൽക്കാരാണെന്നു സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് യു.യു.ലളിത് പറഞ്ഞു. ഇന്റർനാഷനൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ട് (ഐപിഐ) ഇന്ത്യ ചാപ്റ്ററിന്റെ മാധ്യമ പുരസ്കാരങ്ങൾ സമ്മാനിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടന അനുശാസിക്കുന്ന, അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശം വിലമതിക്കാനാവാത്ത ആശയമാണ്. 1908 ൽ ബാലഗംഗാധര തിലകനെ കുറ്റക്കാരനാണെന്നു കണ്ടെത്തി 6 വർഷം തടവിലാക്കിയ രാജ്യദ്രോഹ നിയമത്തെക്കുറിച്ചും ജസ്റ്റിസ് ലളിത് ഓർമിപ്പിച്ചു. ‘ന്യായമായ വിമർശനം ഓരോ വ്യക്തിയുടെയും അവകാശമാണ്, ഓരോ പത്രപ്രവർത്തകന്റെയും വിലപ്പെട്ട അവകാശമാണ്. സർക്കാരിന്റെ നയങ്ങളെയും പ്രവർത്തനങ്ങളെയും കുറിച്ച് അഭിപ്രായം പറയാൻ എനിക്ക് എല്ലാ അവകാശവുമുണ്ട്. ഞാൻ അങ്ങനെ ചെയ്താൽ അതു രാജ്യദ്രോഹമല്ല. ആളുകളുടെ പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടുന്ന എന്തെങ്കിലും ഞാൻ ചെയ്യുകയാണെങ്കിൽ അത് രാജ്യദ്രോഹമല്ല’– തിലകിന്റെ വാക്കുകൾ അദ്ദേഹം ആവർത്തിച്ചു.
മാധ്യമങ്ങൾ വലിയ വെല്ലുവിളി നേരിടുന്ന കാലമാണിതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച പുരസ്കാര നിർണയ സമിതി ചെയർമാൻ, സുപ്രീംകോടതി മുൻ ജഡ്ജി മദൻ ബി.ലോക്കൂർ പറഞ്ഞു. ആവിഷ്കാര സ്വാതന്ത്ര്യത്തിനു മേലുള്ള ആക്രമണം വിവരങ്ങൾ ലഭിക്കാനുള്ള നമ്മുടെ അവകാശത്തെ ഇല്ലാതാക്കുന്നു. ജനങ്ങൾക്കു ലഭ്യമാക്കേണ്ട വിവരങ്ങൾ ലഭിച്ചില്ലെങ്കിൽ അതൊരു പ്രശ്നമാണ്. മാധ്യമങ്ങൾ അതിനു ധീരമായി പോരാടേണ്ടതുണ്ട്’– ജസ്റ്റിസ് ലോക്കൂർ പറഞ്ഞു.
സൗരഭ് ശുക്ല (എൻഡിടിവി), വാർത്താ പോർട്ടലായ ദ് പ്രിന്റിനു വേണ്ടി എഡിറ്റർ ശേഖർ ഗുപ്ത എന്നിവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. ഐപിഐ ഫെലോയും മലയാള മനോരമ എഡിറ്ററുമായ ഫിലിപ് മാത്യു സന്നിഹിതനായിരുന്നു.
അവാർഡ് ജേതാക്കൾ, ഐപിഐ ഇന്ത്യ ചെയർമാൻ എൻ.രവി, മലയാള മനോരമ ഡൽഹി റസിഡന്റ് എഡിറ്റർ ആർ.പ്രസന്നൻ എന്നിവർ പ്രസംഗിച്ചു.
English Summary: IPI award distribution