നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസ്: ഇടവേള ബാബുവിനെ വിസ്തരിച്ചു

Mail This Article
കൊച്ചി∙ അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസിലെ സാക്ഷി നടൻ ഇടവേള ബാബുവിനെ ഇന്നലെ വിസ്തരിച്ചു. നടീനടന്മാരുടെ സംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറിയായ ബാബു, പൊലീസിനു നൽകിയ മൊഴിയിൽ നിന്നു വ്യത്യസ്തമായ നിലപാടെടുത്തെന്നാണു സൂചന.
പീഡനത്തിന് ഇരയായ നടിക്ക് അനുകൂലമായാണു ഇടവേള ബാബു ആദ്യം പൊലീസിനു മൊഴി നൽകിയിരുന്നത്. ദിലീപിനു തന്നോടു വ്യക്തി വൈരാഗ്യമുണ്ടെന്നും മലയാള സിനിമയിൽ തനിക്കു ലഭിക്കുന്ന അവസരങ്ങൾ ഇല്ലാതാക്കാൻ ദിലീപ് ശ്രമിക്കുന്നുവെന്നും നടി പരാതി പറഞ്ഞെന്നാണ് ഇടവേള ബാബു ആദ്യം പൊലീസിനു നൽകിയ മൊഴി.
ഇതിനു വിരുദ്ധമായി ഇന്നലെ കോടതിയിൽ മൊഴി നൽകിയെന്നും പ്രോസിക്യൂഷൻ 3 മണിക്കൂർ ഇടവേള ബാബുവിനെ ക്രോസ് വിസ്താരം നടത്തിയെന്നും സൂചനയുണ്ട്. ‘അമ്മ’ സ്റ്റേജ് ഷോയുടെ റിഹേഴ്സൽ ക്യാംപ് കൊച്ചിയിലെ ഹോട്ടലിൽ നടക്കുന്നതിനിടയിൽ നടിയോടു ദിലീപ് മോശമായി പെരുമാറിയെന്നു വ്യക്തമാക്കുന്ന പരാമർശങ്ങളും ഇടവേള ബാബുവിന്റെ ആദ്യമൊഴികളിലുണ്ടായിരുന്നു.
ഇൗ നിലപാടിൽ നിന്ന് ബാബു ഇന്നലെ മാറിയതായാണ് അറിയുന്നത്. കുറ്റകൃത്യത്തിനു ശേഷം പ്രതികൾ കടന്നു കളഞ്ഞ വാഹനത്തിന്റെ ഉടമയടക്കം 4 സാക്ഷികളെയും ഇന്നു വിസ്തരിക്കും. നടൻ സിദ്ദിഖ്, നടി ബിന്ദുപണിക്കർ എന്നിവരെ നാളെ വിസ്തരിക്കും.
English Summary: Actress Attack Case, Edavela Babu Trials