പിതാവിനെ കാണാൻ കഴിയാതെ മഅദനി ഇന്നു ബെംഗളൂരുവിലേക്ക്

Mail This Article
കൊച്ചി ∙ രോഗബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനി ഇന്നു രാത്രി ബെംഗളൂരുവിലേക്കു മടങ്ങും. സുപ്രീം കോടതി അനുവദിച്ച ജാമ്യ വ്യവസ്ഥയിലെ ഇളവ് അവസാനിക്കുന്നതിനെ തുടർന്നാണ് തിരികെ പോകുന്നത്. രോഗാവസ്ഥയിലുള്ള പിതാവിനെ കാണാനാണ് മഅദനി കേരളത്തിലെത്തിയത്. മഅദനിക്കു ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ദീർഘദൂര യാത്ര അനുവദിക്കാൻ കഴിയില്ലെന്നുമുള്ള മെഡിക്കൽ സംഘത്തിന്റെ നിർദേശത്തെ തുടർന്നാണ് കൊല്ലത്ത് എത്തി പിതാവിനെ കാണാനുള്ള ശ്രമം ഉപേക്ഷിച്ചത്. മഅദനിയുടെ പിതാവിനെ കൊച്ചിയിൽ എത്തിക്കാൻ ആലോചനയുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന്റെ അനാരോഗ്യം മൂലം അതും കഴിഞ്ഞില്ല.
ഇന്നു രാത്രി 9.10നുള്ള വിമാനത്തിലാണു നെടുമ്പാശേരിയിൽ നിന്നു ബെംഗളൂരുവിലേക്കു മടങ്ങുന്നത്. ഭാര്യ സൂഫിയ മഅദനി, പിഡിപി നേതാക്കളായ മുഹമ്മദ് റജീബ്, സലിം ബാബു എന്നിവരും ഒപ്പമുണ്ടാകും. മഅദനിയുടെ കേസ് 10നു സുപ്രീംകോടതി വീണ്ടും പരിഗണിക്കാനിരിക്കുകയാണ്. കഴിഞ്ഞ 26നു രാത്രി നെടുമ്പാശേരിയിൽ വിമാനമിറങ്ങിയ ശേഷം ആംബുലൻസിൽ കൊല്ലം അൻവാർശേരി തോട്ടുവാൽ മൻസിലിലേക്കുള്ള യാത്രയ്ക്കിടെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് മഅദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എറണാകുളം ഗവ. മെഡിക്കൽ കോളജിൽ നിന്നുള്ള വിദഗ്ധസംഘം മഅദനിയെ പരിശോധിച്ചിരുന്നു. ഡയാലിസിസ് വേണ്ടിവരുമെന്നും ക്രിയാറ്റിൻ കൂടുതലാണെന്നുമായിരുന്നു ഡോക്ടർമാരുടെ നിഗമനം.
English Summary: Abdul Nazer Mahdani back to bengaluru without being able to see his father