മത്സ്യബന്ധനം മുടങ്ങിയിട്ട് 6 ദിവസം; പട്ടിണിയിൽ തീരഗ്രാമങ്ങൾ, പകച്ച് കുടുംബങ്ങള്‍

Mail This Article
തിരുവനന്തപുരം ∙ ചുഴലിക്കാറ്റ് ഭീഷണിയില്‍ മത്സ്യബന്ധനം മുടങ്ങിയിട്ട് ആറ് ദിവസം പിന്നിട്ടതോടെ തീര ഗ്രാമങ്ങള്‍ പട്ടിണിയിലായി. കനത്ത മഴയ്ക്കും കടല്‍ക്ഷോഭത്തിനും ഇടയുള്ളതിനാല്‍ കടലില്‍ പോകരുതെന്ന നിര്‍ദേശം വീണ്ടും പുറപ്പെടുവിച്ചതോടെ അക്ഷരാര്‍ഥത്തില്‍ പകച്ചുനില്‍ക്കുകയാണ് നൂറുകണക്കന് മത്സ്യതൊഴിലാളി കുടുംബങ്ങള്‍.
ഒഴിഞ്ഞ തീരങ്ങളില്‍ പട്ടിണിയും ദുരിതവും പുകയുകയാണ്. ചുഴലിക്കാറ്റ് ഭീഷണിയെ തുടര്‍ന്ന് മുപ്പതാം തീയതി മുതല്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി. ഇതോടെ തീരമണഞ്ഞവരെ ഇപ്പോള്‍ പട്ടിണി തുറച്ചുനോക്കുകയാണ്. തിരുവനന്തപുരത്തെ തീരഗ്രാമങ്ങളില്‍ വള്ളങ്ങളും ബോട്ടുകളും കരയ്ക്ക് കയറ്റിയിരിക്കുകയാണ്. വല നന്നാക്കിയും മറ്റ് ചെറുജോലികള്‍ ചെയ്തുമുള്ള കാത്തിരിപ്പാണ് ഇപ്പോള്‍.
കാലാവസ്ഥ മോശമായി തുടരുന്നതും കടല്‍ പ്രക്ഷുബ്ധമായതും മത്സ്യബന്ധനത്തിനുള്ള നിരോധനം നീട്ടുന്നതിനാണ് ഇടയാക്കിയത്. ചുഴലിക്കാറ്റ് ഭീഷണി തല്ക്കാലം ഒഴിഞ്ഞെങ്കിലും കാലാവസ്ഥ നിരന്തരം പ്രതികൂലമാകുന്നതു തീരപ്രദേശത്ത് മുന്‍പില്ലാത്ത പ്രതിസന്ധിയാണ് ഉണ്ടാക്കിയിട്ടുള്ളത്. അനേകം തൊഴില്‍ദിനങ്ങളും വരുമാനവും പോയതിന്റെ നഷ്ടക്കണക്കുകളാണ് ഒാരോ മത്സ്യതൊഴിലാളി ഗ്രാമത്തിനും പറയാനുള്ളത്.
English Summary: Crisis hits fishermen lives