സർക്കാരിനു നിയമനിർമാണം നടത്താമെന്നു സുപ്രീംകോടതി വിധിയിലുണ്ട്: യാക്കോബായ സഭ

Mail This Article
തിരുവനന്തപുരം∙ യാക്കോബായ, ഓർത്തഡോക്സ് സഭാ തർക്കത്തിനു ശാശ്വത പരിഹാരം കാണാൻ സർക്കാരിനു നിയമ നിർമാണം നടത്താമെന്നു 2017 ജൂലൈ മൂന്നിലെ സുപ്രീം കോടതി വിധിയിൽ വ്യക്തമാക്കിയിട്ടുണ്ടെന്നു യാക്കോബായ സഭ തുമ്പമൺ ഭദ്രാസനാധിപനും ലിറ്റിഗേഷൻ കമ്മിറ്റി ചെയർമാനുമായ യൂഹാനോൻ മാർ മിലിത്തിയോസ്, തിരുവനന്തപുരം–നിരണം ഭദ്രാസനാധിപൻ ഡോ.ഗീവർഗീസ് മാർ കൂറിലോസ് എന്നിവർ അറിയിച്ചു.
പ്രശ്ന പരിഹാരത്തിനു പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും നടത്തുന്ന ശ്രമത്തെ സഭ സ്വാഗതം ചെയ്യുന്നു.പ്രതീക്ഷയോടെയാണു പ്രധാനമന്ത്രിയുടെ നീക്കത്തെ കാണുന്നത്. ഇച്ഛാ ശക്തിയുള്ള മുഖ്യമന്ത്രിയാണ് ഇവിടെ ഭരിക്കുന്നതെന്നും സെമിത്തേരി പ്രശ്നം പരിഹരിച്ചതു പോലെ നിയമ നിർമാണം നടത്തി പ്രശ്നം പരിഹരിക്കുമെന്നു പ്രതീക്ഷിക്കുന്നതായും അവർ പറഞ്ഞു.
യാക്കോബായ സഭയെ സഹായിച്ചാൽ തിരികെ സഹായിക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അതു പ്രതിഫലിച്ചിരുന്നു. മുഖ്യമന്ത്രിയിൽ വിശ്വാസമുണ്ട്. അടുത്ത നിയമസഭാ സമ്മേളന കാലത്തുതന്നെ നിയമം കൊണ്ടുവരുമെന്നാണു പ്രതീക്ഷ. പ്രശ്ന പരിഹാരത്തിന് ഇതര ക്രൈസ്തവ സഭാ അധ്യക്ഷന്മാർ മുന്നോട്ടുവച്ച നിർദേശം സ്വാഗതം ചെയ്യുന്നതായും അവർ അറിയിച്ചു. തോമസ് മാർ അലക്സന്ത്രയോസ്, മാത്യൂസ് മാർ തേവോദോസ്യോസ്, മാത്യൂസ് മാർ അന്തീമോസ് തുടങ്ങിയവരും സന്നിഹിതരായിരുന്നു.
English Summary: Jacobite Faction on Church Dispute