ADVERTISEMENT

തിരുവനന്തപുരം ∙ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സംസ്ഥാന സർക്കാർ കോടതിയിൽ സമർപ്പിച്ച ചെലവുകണക്കുകളെപ്പറ്റി വരുന്ന വാർത്തകൾ വസ്തുതാവിരുദ്ധമെന്നു സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ്, കണക്കിലുള്ളത് ദുരന്തമേഖലയിൽ ചെലവഴിച്ച തുകയല്ലെന്നും വിവിധ കാര്യങ്ങളിൽ വേണ്ട ചെലവിന്റെ പ്രാഥമിക കണക്കുകൾ മാത്രമാണെന്നുമുള്ള വിശദീകരണം. കേന്ദ്ര സർക്കാരിനു സംസ്ഥാനം നൽകിയ മെമ്മോറാണ്ടത്തിൽ പറയുന്ന ഈ കണക്കുകളെ മാധ്യമങ്ങളും മറ്റും തെറ്റായി അവതരിപ്പിക്കുകയാണെന്നും വാർത്തക്കുറിപ്പിൽ ആരോപിച്ചു.

വയനാട് ദുരന്തത്തിൽ മരിച്ച 359 പേരുടെ മൃതദേഹങ്ങൾ സംസ്കരിച്ചതിനു ചെലവായത് 2,76,75,000 രൂപയാണെന്നാണ് സർക്കാർ നേരത്തേ ഹൈക്കോടതിയിൽ നൽകിയ കണക്കിൽ പറഞ്ഞ​ത്. ഒരു മൃതദേഹം സംസ്കരിക്കുന്നതിനു 75,000 രൂപയാണ് ഇതനുസരിച്ചു ചെലവ് വരിക. ക്യാംപിലുള്ളവർക്കു ഭക്ഷണ ഇനത്തിൽ എട്ടു കോടി രൂപ, വസ്ത്രങ്ങൾക്ക് 11 കോടി രൂപ, വൈദ്യസഹായം എട്ടു കോടി രൂപ, ജനറേറ്റർ ഏഴു കോടി രൂപ, ടോർച്ച്, മഴക്കോട്ട്, കുട, ഗംബൂട്ടുകൾ തുടങ്ങിയവ വാങ്ങിയതിന് 2.98 കോടി രൂപ എന്നിങ്ങനെയാണ് കണക്കാക്കിയിരിക്കുന്നത്.

ദുരന്തസ്ഥലം പ്രധാന പട്ടണങ്ങളിൽനിന്ന് അകലെയായതിനാലാണു ചെലവു കുത്തനെ വർധിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്നു ഹൈക്കോടതി സ്വമേധയാ എടുത്ത ഹർജിയിൽ സർക്കാർ നൽകിയ കണക്കുകളാണിത്. ഓഗസ്റ്റ് 17 നാണു റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. ഇത് വാർത്തയായപ്പോഴാണ് സർക്കാരിന്റെ വിശദീകരണം.

മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്നുള്ള വാർത്താക്കുറിപ്പിന്റെ പൂർണരൂപം:

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് വിവിധ ഇനത്തിൽ ചെലവഴിച്ച തുക എന്ന തരത്തിൽ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണ്. ദുരന്തത്തിൽ അടിയന്തര അധികസഹായം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാറിന് മെമ്മോറാണ്ടം സമർപ്പിച്ചിരുന്നു. അതിൽ വിവിധ വിഷയങ്ങൾക്ക് ആവശ്യമായ ചെലവിന്റെ പ്രാഥമിക കണക്കുകൾ വ്യക്‌തമാക്കിയിട്ടുണ്ട്. എന്നാൽ ആ കണക്കുകളെ, ദുരന്തമേഖലയിൽ ചെലവഴിച്ച തുക എന്ന തരത്തിലാണ് മാധ്യമങ്ങൾ ഇപ്പോൾ പ്രചരിപ്പിക്കുന്നത്. ഇത് അവാസ്തവമാണ്. ദേശീയ ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡങ്ങൾക്ക് അനുസൃതമായി തയാറാക്കിയ മെമ്മോറാണ്ടത്തിലെ ആവശ്യങ്ങളെയാണ്  ഇങ്ങനെ തെറ്റായി അവതരിപ്പിക്കുന്നത്.

വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്രസഹായം നേടാനുള്ള സംസ്ഥാനസർക്കാരിന്റെ ശ്രമങ്ങൾക്ക് തുരങ്കം വയ്ക്കുന്ന സമീപനമാണ് ഇത്. മാനദണ്ഡമനുസരിച്ച് പ്രതീക്ഷിത ചെലവുകളും വരാനിരിക്കുന്ന അധിക ചെലവുകളും അടക്കം ഉൾപ്പെടുത്തി കേന്ദ്ര സർക്കാരിന് സമർപ്പിച്ച മെമ്മോറാണ്ടമാണ് ഹൈക്കോടതിയിൽ നൽകിയത്. ആ മെമ്മോറാണ്ടത്തെ  ഉദ്ധരിച്ചു തെറ്റായ രീതിയിൽ സംസ്ഥാന സർക്കാർ കണക്കുകളും ബില്ലുകളും  പെരുപ്പിച്ചുകാട്ടി എന്നും മറ്റുമുള്ള പ്രചാരണമാണ് നടക്കുന്നത്. ഇത് സംസ്ഥാനത്തിന്റെ താൽപര്യങ്ങൾക്ക് എതിരാണ്.

വയനാടിന്റെ പുനർനിർമാണവുമായി ബന്ധപ്പെട്ട് സംസ്ഥാനം ആവിഷ്കരിക്കുന്ന പ്രവർത്തനങ്ങളെ തകർക്കാൻ ഉദ്ദേശിച്ചുള്ളതാണ്. ദുരന്തബാധിതർക്ക് അർഹതപ്പെട്ട സഹായം നിഷേധിക്കാനുള്ള ഗൂഢനീക്കമായി വേണം ഇതിനെ കാണുവാൻ. ചൂരൽമല ദുരന്തവുമായി  ബന്ധപ്പെട്ട ഹർജിയിൽ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിൽ  കാര്യങ്ങള്‍ കൃത്യമായി വിശദീകരിക്കുന്നുണ്ട്.  ഉത്തരവിന്റെ അഞ്ചാം പേജിൽ പറയുന്നത് ഇങ്ങനെയാണ്-

“3. Thereafter, the document  goes on to provide an assessment of Response and Relief measures as per State Disaster Response Fund [SDRF] norms as follows:
“2. Assessment of Response and Relief as per SDRF norms”

അതായത് എസ്‍ഡിആര്‍എഫ് മാനദണ്ഡമനുസരിച്ച് തയാറാക്കിയ അസസ്മെന്റ് ചൂരല്‍മല ദുരന്തത്തില്‍ ആകെ ചെലവഴിച്ച തുകയോ നഷ്ടമോ അല്ല. കേന്ദ്രസര്‍ക്കാര്‍ തയാറാക്കിയ ദുരന്ത നിവാരണ നിയമം അനുസരിച്ച് കേരളത്തിന് ക്ലെയിം ചെയ്യാവുന്ന തുകയുടെ ഏകദേശ കണക്കാണ് എന്നാണ്. മെമ്മോറാണ്ടം എന്നത് ഒരു ദുരന്തഘട്ടത്തിൽ അടിയന്തര സഹായത്തിനായി പ്രാഥമിക കണക്കുകളുടെയും തുടർന്ന് കൊണ്ടിരിക്കുന്ന രക്ഷാപ്രവർത്തനമുൾപ്പെടെയുള്ള ചെലവുകൾ സംബന്ധിച്ചുള്ള പ്രതീക്ഷിത കണക്കുകളുടെയും അടിസ്ഥാനത്തിൽ തയാറാക്കി സമർപ്പിക്കുന്നതാണ്.

ഇത് ചെലവഴിച്ച തുകയുടെ കണക്കുകൾ അല്ല. മറിച്ച് ദുരന്തമുണ്ടായ പ്രദേശത്തെ രക്ഷപ്രവർത്തനവും പുനരധിവാസവും ഉൾപ്പെടെ മുന്നിൽ കണ്ട് തയാറാക്കുന്ന നിവേദനമാണ്. വസ്തുത ഇതായിരിക്കെ തെറ്റായ വാർത്ത നൽകിയ മാധ്യമങ്ങൾ അത് തിരുത്തുവാൻ തയാറാകണം.

English Summary:

Misleading Reports on Wayanad Landslide Expenses: Kerala CM's Office Clarifies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com