കുട്ടികളെ പീഡിപ്പിക്കുന്നത് അമ്മയ്ക്ക് അറിയാമെന്ന് സുഹൃത്ത്; പ്രതി ചേർത്തേക്കും; സഹപാഠിയെ കൊണ്ടുവരാനും നിർബന്ധിച്ചു

Mail This Article
കൊച്ചി ∙ പെരുമ്പാവൂരിലെ കുറുപ്പംപടിയിൽ സ്കൂൾ വിദ്യാർഥികളായ സഹോദരിമാര്‍ പീഡനത്തിനിരയായ സംഭവത്തിൽ കുട്ടികളുടെ അമ്മയെയും പ്രതി ചേർത്തേക്കും. കുട്ടികളെ പീഡിപ്പിക്കുന്ന കാര്യം അമ്മയ്ക്ക് അറിയാമായിരുന്നു എന്ന് അറസ്റ്റിലായ പ്രതി അയ്യമ്പുഴ കട്ടിങ് മഠത്തിപ്പറമ്പില്‍ ധനേഷ് കുമാർ പൊലീസിനു മൊഴി നൽകിയതായാണു വിവരം.
അമ്മയുടെ സുഹൃത്തായ പ്രതി അവരുടെ വീട്ടിൽ എത്തിയാണ് പ്രതി പത്തും പന്ത്രണ്ടും വയസ്സ് വീതമുള്ള പെൺകുട്ടികളെ പീഡിപ്പിച്ചിരുന്നത്. 2023 മുതല്‍ പീഡിപ്പിച്ചിരുന്നെന്നും മൂത്ത കുട്ടിയുടെ മുഖത്ത് അടിക്കുക ഉൾപ്പെടെ ഇയാൾ ശാരീരികമായി ഉപദ്രവിച്ചിരുന്നെന്നും പൊലീസ് പറഞ്ഞു. ഭർത്താവ് മരിച്ച ശേഷമാണു ധനേഷ് കുമാറുമായി കുട്ടികളുടെ അമ്മ സൗഹൃദത്തിലായത്. ലോറിയും ടാക്സിയും ഓടിച്ചിരുന്ന പ്രതി ശനി, ഞായർ ദിവസങ്ങളിൽ ഇവരുടെ വീട്ടിലെത്തി കുട്ടികളെ പീഡിപ്പിക്കുക പതിവായിരുന്നു.
അമ്മയുടെ മൊബൈലിൽ മൂത്ത കുട്ടിയുടെ സഹപാഠിയുടെ ചിത്രം കണ്ട പ്രതി, ഈ കുട്ടിയെ കൂടി വീട്ടിലേക്ക് വിളിച്ചു കൊണ്ടു വരാന്‍ മൂത്ത കുട്ടിയെ നിർബന്ധിച്ചിരുന്നു. കുട്ടി ഇക്കാര്യം അറിയിച്ച് സഹപാഠിക്ക് എഴുതിയ കുറിപ്പ് സ്കൂളിലെ അധ്യാപികയുടെ മകളായ പെൺകുട്ടി കണ്ടതാണു കേസിൽ വഴിത്തിരിവായത്. വിവരം അറിഞ്ഞ അധ്യാപിക പൊലീസിനെ അറിയിക്കുകയായിരുന്നു. വിവാഹിതനും 2 കുട്ടികളുടെ പിതാവുമാണ് പ്രതി.