ഇന്ത്യാവിമർശനത്തിൽ മയമില്ലാതെ ട്രംപ്; ഇന്ത്യ വഴങ്ങുംവരെ പകരത്തിനുപകരം തീരുവ

Mail This Article
വാഷിങ്ടൻ ∙ സൗഹൃദം വേറെ, വ്യാപാരം വേറെ എന്ന നയമാണ് ഇന്ത്യയുടെ കാര്യത്തിലും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്വീകരിച്ചിട്ടുള്ളത്. ഏതാനും യുഎസ് ഉൽപന്നങ്ങൾക്കു തീരുവ ഇളവ്, യുഎസിൽനിന്ന് കൂടുതൽ ഇന്ധന ഇറക്കുമതി, യുദ്ധവിമാന കരാർ തുടങ്ങിയ വാഗ്ദാനങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദി നൽകിയെങ്കിലും വിമർശനത്തിൽ ട്രംപ് മയം വരുത്തിയില്ല. തീരുവയുടെ കാര്യത്തിൽ പകരത്തിനു പകരം എന്ന നയം തുടരുമെന്ന് വ്യക്തമാക്കി.
ഇന്ത്യയിൽ അമേരിക്കക്കാർക്ക് ബിസിനസിനു പറ്റിയ അന്തരീക്ഷമല്ലെന്ന വിമർശനം ഉയർത്തി മണിക്കൂറുകൾക്കകമാണ് വൈറ്റ് ഹൗസിൽ ഇരുനേതാക്കളും ചർച്ചയ്ക്കിരുന്നത്. ഇന്ത്യയുടെ തീരുവ അന്യായവും ഉയർന്നതുമാണെന്ന വിമർശനം ട്രംപ് ആവർത്തിച്ചു. ഇതുമൂലം ഇന്ത്യൻ വിപണിയിൽ യുഎസിനു വേണ്ടത്ര ഇടമില്ലെന്നും പറഞ്ഞു. ഇന്ത്യയിലെ ഉയർന്ന തീരുവയ്ക്കുള്ള തിരിച്ചടിയായാണു സ്റ്റീൽ, അലുമിനിയം ഇറക്കുമതിക്ക് യുഎസും കൂടിയ നിരക്കിൽ തീരുവ ഏർപ്പെടുത്തിയത്. ‘ഇന്ത്യ ഈടാക്കുന്നതെന്തോ അതു തിരിച്ചു ഞങ്ങളും ഈടാക്കും’– ട്രംപ് പറഞ്ഞു. യുഎസിന്റെ ദേശീയ താൽപര്യമാണ് ട്രംപ് സംരക്ഷിക്കുന്നതെന്നും ഇതാണ് അദ്ദേഹത്തെക്കുറിച്ചുള്ള മതിപ്പെന്നും അഭിപ്രായപ്പെട്ട നരേന്ദ്ര മോദി, ട്രംപിനെപ്പോലെ താനും മറ്റേതിനും മീതെ ഇന്ത്യയുടെ ദേശീയ താൽപര്യമാണ് പരിഗണിക്കാറുള്ളതെന്ന് വ്യക്തമാക്കി.
പാക്ക് ഭീകരതയ്ക്കെതിരെ ഒന്നിച്ച് നീങ്ങും
2008 മുംബൈ ഭീകരാക്രമണത്തിലെയും പഠാൻകോട്ട് ഭീകരാക്രമണത്തിലെയും പ്രതികളെ പാക്കിസ്ഥാൻ എത്രയും വേഗം നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് ട്രംപ്–മോദി സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. അൽ ഖായിദ, ഐഎസ്എസ്, ജയ്ഷെ മുഹമ്മദ്, ലഷ്കറെ തയിബ തുടങ്ങിയ ഭീകരസംഘടനകൾക്കെതിരെ യോജിച്ചു പ്രവർത്തിക്കുമെന്നും പ്രസ്താവന വ്യക്തമാക്കി.