ADVERTISEMENT

ഫുൾബ്രൈറ്റ് സ്പെഷലിസ്റ്റ് പുരസ്കാരം എന്ന ഉന്നത നേട്ടം കൈവരിച്ചിരിക്കുകയാണ് യുഎസിലെ സെൻട്രൽ ഫ്ലോറിഡ സർവകലാശാലയിൽ നാനോടെക്നോളജി, ഒപ്റ്റിക്സ്, മെറ്റീരിയൽസ് വിഭാഗം പ്രഫസറും ഗവേഷകനും മലയാളിയുമായ  ഡോ.ജയൻ തോമസ്.യുഎസ് ആഭ്യന്തരമന്ത്രാലയവും ഫുൾബ്രൈറ്റ് ഫൗണ്ടേഷനും ചേർന്നാണ് പുരസ്കാരം നൽകുന്നത്. യുഎസിലെ മികവു തെളിയിച്ച ശാസ്ത്രജ്ഞർ, പ്രഫസർമാർ,  ഗവേഷകർ, കലാപ്രവർത്തകർ തുടങ്ങിയവർക്ക് മറ്റു രാജ്യങ്ങളിൽ ശാസ്ത്ര സാങ്കേതികവിദ്യയുൾപ്പെടെ വിവിധ രംഗങ്ങളിൽ പദ്ധതിരൂപീകരണത്തിനും മേൽനോട്ടങ്ങൾക്കും സഹകരണാടിസ്ഥാനത്തിൽ പദ്ധതികൾ നടപ്പാക്കുന്നതിനും അവസരമൊരുക്കുകയുമാണ് പുരസ്കാരത്തിന്റെ ലക്ഷ്യം.ഇതിന്റെ ഭാഗമായി ജൂലൈ മൂന്നിന് ഇന്ത്യയിലെത്തുന്ന ജയൻ തോമസ് കൊച്ചി എസ്‌സിഎംഎസ് സ്കൂൾ ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുക. 

ഓഗസ്റ്റ് ഒന്ന് വരെ അദ്ദേഹം ഇവിടെയുണ്ടാകും.നൊബേൽ, പുലിറ്റ്സർ പുരസ്കാരജേതാക്കളും ഭരണാധികാരികളും സിഇഒമാരുമൊക്കെ ഈ ഫുൾബ്രൈറ്റ് സ്പെഷലിസ്റ്റ് പുരസ്കാരം നേടിയിട്ടുണ്ട്.നാനോടെക്നോളജി മേഖലയിൽ ശ്രദ്ധേയ ഗവേഷണങ്ങൾ നടത്തിയിട്ടുള്ള ശാസ്ത്രജ്ഞനാണ് ഡോ.ജയൻ തോമസ്. 2022ൽ ഇദ്ദേഹം വൈദ്യുത വാഹനങ്ങളുടെ ബോഡി തന്നെ ബാറ്ററിക്കൊപ്പം ഊർജശ്രോതസ്സായി ഉപയോഗിക്കുന്ന തരത്തിൽ ഒരു ഗവേഷണം നടത്തിയത് വലിയ ശ്രദ്ധ നേടിയിരുന്നു. കാർബൺ ഫൈബർ കോംപസിറ്റ് വസ്തു ഉപയോഗിച്ചുള്ള ബോഡി ഷെൽ ഗവേഷണമായിരുന്നു ഇത്. 

നാസയുടെ കെന്നഡി സ്പേസ് സെന്ററിലെ ഗവേഷകൻ ലൂക് റോബർസൻ, ഇന്ത്യൻ വംശജരായ കൗശിക് സമ്പത്ത് കുമാർ, ദീപക് പാണ്ഡേ തുടങ്ങിയവർ അന്ന് ജയൻ തോമസിനൊപ്പം ഗവേഷണത്തിൽ പങ്കെടുത്തു.കാർബൺ ഫൈബർ പാളികൾ, ഗ്രാഫീൻ തുടങ്ങിയ അത്യാധുനിക നാനോ പദാർഥങ്ങളും വെള്ളവും കലർത്തി ഉപയോഗിച്ചാണു വാഹനബോഡി ബോഡി നിർമിക്കാനുള്ള കോംപസിറ്റ് ഇവർ യാഥാർഥ്യമാക്കിയത്.കാറിന്റെ വൈദ്യുതി ആവശ്യത്തിൽ ബാറ്ററി നൽകുന്നതിന്റെ 25 ശതമാനം അധിക ഊർജം ഈ വസ്തുവിൽ നിർമിച്ച ബോഡി ഷെൽ നൽകും. 

ഈ ഗവേഷണം ‘സ്മോൾ’ എന്ന ശാസ്ത്രജേണലിൽ പ്രസിദ്ധീകരിച്ചിരുന്നു. ലോകപ്രശസ്ത ശാസ്ത്രമാസികയായ നേച്ചർ മെറ്റീരിയൽസ് ഒരു പ്രത്യേക റിപ്പോർട്ടും ഇതെക്കുറിച്ച് പ്രസിദ്ധീകരിച്ചിരുന്നു.

jayan-thomas-1 - 1
ഡോ.ജയൻ തോമസ് ഭാര്യ ലിന്റയ്ക്കൊപ്പം

ഡോ.ജയൻ തോമസ് വാഴൂർ കാഞ്ഞിരപ്പാറ പൂവത്തുമ്മണ്ണിൽ പി.സി. തോമസിന്റെയും കുഞ്ഞമ്മയുടെയും മകനാണ്. ഒർലാൻഡോയിൽ കോളജ് പ്രഫസറായ എറണാകുളം പൂതുള്ളിൽ ലിന്റയാണു ഭാര്യ.മെറിൻ, ജൂഡിൻ, ജോയ്‌സ് എന്നിവരാണു മക്കൾ. 

കണ്ടുപിടിത്തങ്ങൾക്കുള്ള ഓസ്കർ എന്നറിയപ്പെടുന്ന പ്രശസ്തമായ ആർ ആൻഡ് ഡി മാഗസിൻ പുരസ്കാരം പ്രഫ. ജയൻ തോമസിന് 2015ൽ ലഭിച്ചിരുന്നു. വൈദ്യുതി കടത്തിവിടുന്ന ചെമ്പുകമ്പികളിൽ വൈദ്യുതോർജം സംഭരിക്കാൻകൂടി കഴിയുമെന്ന കണ്ടുപിടിത്തമാണ് പുരസ്കാരത്തിന് അർഹനാക്കിയത്. അതിനു മുൻപ് നാഷനൽ സയൻസ് ഫൗണ്ടേഷന്റെ കരിയർ അവാർഡും സെൻട്രൽ ഫ്ലോറിഡ സർവകലാശാല എക്സലൻസ് ഇൻ റിസർച്ച് അവാർഡും നാനോ ടെക്നോളജി ഇന്നവേഷനുള്ള വീകോ അവാർഡും ലഭിച്ചിട്ടുണ്ട്.

കൊച്ചിൻ സർവകലാശാലയിൽ നിന്നു കെമിസ്ട്രി/ മെറ്റീരിയൽ സയൻസിൽ പിഎച്ച്ഡി നേടിയ ഡോ. ജയൻ, ആണവോർജ വകുപ്പിന്റെ ഡോ. കെ.എസ്.കൃഷ്ണൻ ഫെലോഷിപ് നേടിയിട്ടുണ്ട്. 2001ൽ അരിസോന സർവകലാശാലയിൽ ശാസ്ത്രജ്ഞനായാണ് ഡോ. ജയൻ, യുഎസിലെ തന്റെ ഗവേഷണ ജീവിതം തുടങ്ങിയത്. 2011ൽ സെൻട്രൽ ഫ്ലോറിഡ സർവകലാശാലയിലെത്തി. 130ൽ അധികം പ്രസിദ്ധീകരണങ്ങൾ അദ്ദേഹത്തിന്റെ പേരിലുണ്ട്. നാനോടെക്നോളജിയിലെ സവിശേഷ പദാർഥമായ ഗ്രാഫീനെക്കുറിച്ച് വിവിധ തലങ്ങളിൽ ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞനുമാണ് അദ്ദേഹം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com