അന്ന് പ്ലാൻ ബി, ഇന്ന് പ്ലാൻ സി! 2 കോൺക്ലേവുകൾക്കായി 4 കോടി രൂപ ബജറ്റിൽ

Mail This Article
തിരുവനന്തപുരം ∙ കഴിഞ്ഞ ബജറ്റിൽ മന്ത്രി കെ.എൻ.ബാലഗോപാൽ ഉയർത്തിയ ചർച്ച പ്ലാൻ ബി ആയിരുന്നെങ്കിൽ ഇത്തവണത്തെ ബജറ്റിൽ ഇടംപിടിച്ചത് പ്ലാൻ സി അഥവാ കോൺക്ലേവ്. 2 കോൺക്ലേവുകൾക്കായി 4 കോടി രൂപയാണു ബജറ്റിൽ നീക്കിവച്ചത്. സംസ്ഥാനത്ത് ഇപ്പോൾ തുടർച്ചയായി നടന്നുവരുന്ന കോൺക്ലേവുകൾക്കു പുറമേയാണ് അടുത്ത സാമ്പത്തിക വർഷം 2 കോൺക്ലേവ് കൂടി പ്രഖ്യാപിച്ചത്.
സാമ്പത്തികത്തട്ടിപ്പുകളെ നേരിടാൻ ബോധവൽക്കരണം നടത്തുമെന്നു പറഞ്ഞുകൊണ്ടാണ്, ഇതിന് അനുബന്ധമായി മന്ത്രി ഫിനാൻഷ്യൽ കോൺക്ലേവ് പ്രഖ്യാപിച്ചത്. ആഗോള കമ്പനികളുടെ ഉൽപന്ന ഗവേഷണ കേന്ദ്രങ്ങൾ പ്രോത്സാഹിപ്പിക്കുമെന്നു പറഞ്ഞുകൊണ്ടു രാജ്യാന്തര ജിസിസി കോൺക്ലേവും പ്രഖ്യാപിച്ചു.

വ്യവസായ വകുപ്പ് ഈ മാസം കൊച്ചിയിൽ സംഘടിപ്പിക്കുന്ന ആഗോള നിക്ഷേപക സമ്മിറ്റിനു മുന്നോടിയായി പല മേഖലകളിൽ കോൺക്ലേവുകൾ സംഘടിപ്പിച്ചിരുന്നു. ആഗോളതലത്തിൽ നിക്ഷേപസൗഹൃദ അന്തരീക്ഷമുള്ള കേന്ദ്രമായി കേരളത്തെ ഉയർത്താൻ വിഭാവനം ചെയ്യുന്ന പദ്ധതിക്കായി ബജറ്റിൽ 22 കോടി രൂപ നീക്കിവച്ചിട്ടുണ്ട്.
ദേശീയ, രാജ്യാന്തര മൾട്ടി സെക്ടറൽ നിക്ഷേപം ആകർഷിക്കുന്ന പ്രത്യേക പരിപാടികൾ ആവിഷ്കരിക്കാൻ കെഎസ്ഐഡിസിക്ക് 6 കോടി നീക്കിവച്ചു.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business