‘നൂതന സംരംഭമാകുമ്പോൾ ഒരു വ്യത്യസ്തതയൊക്കെ വേണ്ടേ’, അരങ്ങുവാഴാൻ ചന്ദ്രഗിരി മ്യൂസിക് ബാൻഡ്

Mail This Article
കോളിയടുക്കം ∙ ‘നൂതന സംരംഭമാകുമ്പോൾ ഒരു വ്യത്യസ്തതയൊക്കെ വേണ്ടേ’ വനിതകളുടെ ചെണ്ടവാദ്യവും ശിങ്കാരി മേളവുമെല്ലാം അരങ്ങുവാഴുന്ന തട്ടകത്തിലേക്ക് അങ്ങനെയാണു ചന്ദ്രഗിരി മ്യൂസിക് ബാൻഡ് രംഗപ്രവേശം ചെയ്യുന്നത്. ചന്ദ്രഗിരിയുടെ ഓളങ്ങൾക്കൊപ്പം വാദ്യഘോഷം മുഴക്കാൻ ഇനി ചെമ്മനാട്ടെ വനിതകളുടെ മ്യൂസിക് ബാൻഡുമുണ്ടാകും. കുടുംബശ്രീ രജതജൂബിലി നിറവിൽ ചെമ്മനാട് പഞ്ചായത്ത് സിഡിഎസിന്റെ നേതൃത്വത്തിലുള്ള ‘ ചന്ദ്രഗിരി മ്യൂസിക് ബാൻഡ്’ മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്തു.
തൊഴിലുറപ്പ് അടക്കം വിവിധ ജോലികൾ ചെയ്യുന്ന 30 മുതൽ 50 വയസ്സ് വരെയുള്ള വീട്ടമ്മമാർ ഉൾപ്പെടെയുള്ളവരുടെ സംഘമാണ് ഇനി മ്യൂസിക് ബാൻഡുമായി പൊതുവേദികളിൽ തിളങ്ങാനെത്തുന്നത്. 25 പേരാണ് സംഘത്തിലുള്ളത്. കുടുംബശ്രീ ജില്ലാ മിഷൻ കഫെ പരിശീലന കേന്ദ്രത്തിലെ രാജേഷിന്റെ നേതൃത്വത്തിൽ സതീഷൻ മയിച്ചയാണ് ഒരു മാസത്തെ പരിശീലനം നൽകിയത്. പരിശീലനത്തിന്റെ ആദ്യ നാളുകളിൽ ഏറെ പ്രയാസമായിരുന്നു. പിന്നീട് ക്രമേണ അതു മാറി. ചില ദിവസങ്ങളിൽ രാവിലെ മുതൽ വൈകിട്ടു വരെയായിരുന്നു പരിശീലനം.
പഞ്ചായത്തിന്റെ 2022–23 വാർഷിക പദ്ധതിയിലെ വനിത ഘടക പദ്ധതിയിൽ ഉൾപ്പെടുത്തി 4.25 ലക്ഷം രൂപ വായ്പ എടുത്താണ് പദ്ധതി തുടങ്ങുന്നത്. ഇതിൽ 3 ലക്ഷം രൂപ പഞ്ചായത്ത് സബ്സിഡിയായി നൽകും. നിലവിൽ ഒരു സംരംഭത്തിലും ഇല്ലാത്തവരെയും ബാൻഡ് മേളത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ള ചുറുചുറക്കുള്ളവരുമാണ് ബാൻഡ് സംഘത്തിലുള്ളത്. പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നുള്ളവരും സംഘത്തിലുണ്ട്. പെരുമ്പള മൂന്നാം വാർഡിൽ നിന്നു മാത്രമായി 12 പേരുണ്ട്.