സുഗന്ധ വ്യഞ്ജനങ്ങൾ വിൽക്കാനുണ്ടെന്ന വ്യാജേന ആഡംബരക്കാറിൽ ചുറ്റി കഞ്ചാവ് വിൽപന: 3 പേർ അറസ്റ്റിൽ

Mail This Article
കരുനാഗപ്പള്ളി ∙ സുഗന്ധ വ്യഞ്ജനങ്ങൾ വിൽക്കാനെന്ന വ്യാജേന ആഡംബരക്കാറിൽ ചുറ്റി കഞ്ചാവ് വിൽപന നടത്തുന്ന 3 അംഗ സംഘം 6.500 കിലോഗ്രാം കഞ്ചാവുമായി അറസ്റ്റിൽ. അയണിവേലിക്കുളങ്ങര കോഴിക്കോട് മേക്ക് തയ്യിൽ വീട്ടിൽ ഷാനുഖാൻ (ഷാനു 42), തൊടിയൂർ പുലിയൂർ വഞ്ചി വടക്ക് ഷാഫി മൻസിലിൽ ഷാനു (24) കല്ലേലിഭാഗം ഇടക്കുളങ്ങര ഇർഷാദ് മൻസിലിൽ ജാബിർ (27) എന്നിവരെയാണ് അസി.പൊലീസ് കമ്മിഷണർ ഷൈനു തോമസിന്റെയും കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജി.ഗോപകുമാറിന്റെയും നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റു ചെയ്തത്.
തമിഴ്നാട്, ആന്ധ്ര സംസ്ഥാനങ്ങളിൽ നിന്ന് ശേഖരിക്കുന്ന കഞ്ചാവ് ജില്ലയുടെ വിവിധ ഭാഗങ്ങളിലായാണു സംഘം വിൽപന നടത്തിയിരുന്നത്. കാറും കസ്റ്റഡിയിൽ എടുത്തു ഷാനുഖാന്റെ ഉടമസ്ഥതയിലുള്ള കാറിൽ സുഗന്ധ വ്യഞ്ജനങ്ങൾ വിൽക്കാനുണ്ടെന്ന വ്യാജേനയാണു സംഘം കഴിഞ്ഞ ഒരു വർഷമായി കഞ്ചാവ് കച്ചവടം നടത്തി വന്നിരുന്നതെന്ന് പൊലീസ് പറഞ്ഞു. അഴീക്കല്‍, നീണ്ടകര, ശക്തികുളങ്ങര ഹാര്‍ബറുകള്‍ കേന്ദ്രീകരിച്ചും ഇവര്‍ കഞ്ചാവ് കച്ചവടം നടത്താറുണ്ടായിരുന്നു.
ഇരവിപുരം സ്വദേശിക്ക് കഞ്ചാവ് നല്‍കാന്‍ പോകുന്നതായി സിറ്റി പൊലീസ് കമ്മിഷണര്‍ ടി.നാരായണനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സിഐ ജി.ഗോപകുമാറിനൊപ്പം എസ്ഐ മാരായ ജയശങ്കര്‍, ജോണ്‍സ് രാജ്, രാജേന്ദ്രന്‍, എസ്ഐ ജെ.ശ്രീകുമാര്‍, ,സിപിഒ മാരായ രാജീവ്, ശ്രീജിത്ത് എന്നവര്‍ അടങ്ങിയ സംഘം കെന്നഡി സ്കൂളിനു സമീപത്തു നിന്നുമാണു പ്രതികളെ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കി കോടതി റിമാൻഡ് ചെയ്തു.