സർക്കാർ ഓഫീസിലും എഐ ഉപയോഗിക്കാം; വിലക്കില്ലെന്ന് കേന്ദ്രം

Mail This Article
ന്യൂഡൽഹി∙ നിർമിത ബുദ്ധി (എഐ) അടിസ്ഥാനമാക്കിയുള്ള പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നതിൽ സർക്കാർ വകുപ്പുകൾക്കു വിലക്കൊന്നുമില്ലെന്നു കേന്ദ്രസഹമന്ത്രി ജിതേന്ദ്ര സിങ് രാജ്യസഭയിൽ മറുപടി നൽകി. ചാറ്റ് ജിപിടി, ഡീപ്സീക് പോലെയുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കരുതെന്നു കഴിഞ്ഞ ജനുവരിയിൽ ധനമന്ത്രാലയം ജീവനക്കാർക്കു നിർദേശം നൽകിയിരുന്നു.
‘വളരെയധികം വളർച്ചാ സാധ്യതയുള്ള, വ്യക്തി കേന്ദ്രീകൃത പ്ലാറ്റ്ഫോമുകളാണു നിർമിത ബുദ്ധിയെ അടിസ്ഥാനമാക്കിയുള്ളത്. അതേസമയം, ഇത്തരം പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്ന സർക്കാർ ജീവനക്കാർ അതീവ ജാഗ്രത കാണിക്കുകയും പൊതുവിവരങ്ങളുടെ സുരക്ഷയും രഹസ്യസ്വഭാവവും കാത്തുസൂക്ഷിക്കുകയും ചെയ്യണം. ജീവനക്കാർ എഐ അധിഷ്ഠിത പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നതിന്റെ വിവരങ്ങൾ ശേഖരിക്കാറില്ലെന്നും മറുപടിയിലുണ്ട്.
ഓഫിസ് കംപ്യൂട്ടറുകളിലും ഡിവൈസുകളിലും എഐ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കരുതെന്നായിരുന്നു, ബജറ്റിനു 2 ദിവസം മുൻപിറക്കിയ ഉത്തരവിൽ ധനമന്ത്രാലയത്തിന്റെ നിർദേശം. സർക്കാർ രേഖകളുടെയും വിവരങ്ങളുടെയും രഹസ്യസ്വഭാവം നഷ്ടപ്പെടാൻ ഇടയാകുമെന്നും ഉത്തരവിൽ പറഞ്ഞിരുന്നു.
ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business