ADVERTISEMENT

പാമ്പാടി ∙ വില്ലേജ് ഓഫിസ് വിഷയം ഇന്നലെ നിയമസഭയിലും എത്തി. ഉടൻ പരിഹാരം കാണുമെന്ന് സർക്കാർ. 2 വർഷത്തിനുശേഷം വില്ലേജ് ഓഫിസ് വീണ്ടും ശാപമോക്ഷ പ്രതീക്ഷയിൽ.

ശിലാഫലകം മാഞ്ഞിട്ടില്ല സർ
ചാണ്ടി ഉമ്മൻ എംഎൽഎയാണ് വില്ലേജ് ഓഫിസ് പ്രശ്നം നിയമസഭയിൽ അവതരിപ്പിച്ചത്. സ്മാർട് വില്ലേജ് ഓഫിസ് ആക്കാൻ 2 വർഷം മുൻപ് പഴയ വില്ലേജ് ഓഫിസ് കെട്ടിടത്തിൽനിന്ന് ഓഫിസ് വാടകക്കെട്ടിടത്തിലേക്ക് മാറ്റിയതും തറക്കല്ലിടൽനടന്നതിനു ശേഷം നിർമാണം മുടങ്ങിയതും എംഎൽഎ ചൂണ്ടിക്കാട്ടി. 6 മാസം മുൻപ് ഇതിന്റെ ശിലാഫലകം കാണാതെ പോയതായും, അത് കണ്ടെത്തിയിട്ടുണ്ടെന്നും ശിലാഫലകത്തിലെ പേരുകൾ മാഞ്ഞിട്ടില്ലെന്നും ഓർമപ്പെടുത്തിയാണു ചാണ്ടി ഉമ്മൻ സഭയിൽ പരാതി ഉന്നയിച്ചത്.

പരിഗണിക്കും
പ്രശ്നം സജീവ പരിഗണനയിലാണെന്നും സാങ്കേതിക പ്രശ്നങ്ങൾ തടസ്സമായെന്നും ഉടൻ നിർമാണം ആരംഭിക്കാൻ ശ്രമങ്ങൾ ആരംഭിച്ചതായും മന്ത്രി കെ.രാജൻ മറുപടി നൽകി. റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കാൻ ഉദ്ദേശിച്ചത്. എന്നാൽ ഇത് കഴിയാതെ വന്നതോടെ സ്മാർട് വില്ലേജ് പദ്ധതിയിൽ ഉൾപ്പെടുത്തി. ഇതിനായുള്ള സ്ഥലത്തെ മണ്ണു നീക്കം ചെയ്യുന്ന പ്രവൃത്തികളാണ് വിലങ്ങുതടിയായത്. ഉമ്മൻ ചാണ്ടി രോഗബാധിതനായ നാളുകളിലാണ് പദ്ധതിക്ക് തറക്കല്ലിട്ടത്. അദ്ദേഹത്തോടുള്ള താൽപര്യവും അനുഭാവവും വിട്ടുകളയാതെ പദ്ധതി ഉടൻ പൂർത്തിയാക്കുമെന്ന് മന്ത്രി അറിയിച്ചു.

പ്രതീക്ഷ
2 വർഷം മുൻപ് ആറ് മാസത്തേക്കെന്നു പറഞ്ഞാണ് വില്ലേജ് ഓഫിസ് പ്രവർത്തനം റെഡ് ക്രോസ് സൊസൈറ്റിയുടെ കെട്ടിടത്തിലേക്ക് മാറ്റിയത്. കെട്ടിടവാടക പോലും നൽകുന്നില്ല. സൊസൈറ്റിയുടെ വാഹനം ഇടാൻസ്ഥലം ഇല്ലാത്ത രീതിയിലായി നിലവിൽ കാര്യങ്ങൾ. റീബിൽഡ് കേരളയിൽ നടക്കാതെ വന്ന പദ്ധതി സ്മാർട് വില്ലേജ് ഓഫിസ് പദ്ധതിയിൽ ഉൾപ്പെടുത്തി. 

എന്നാൽ കെട്ടിടം നിർമിക്കാനുള്ള സ്ഥലത്തെ മണ്ണ് നീക്കം ചെയ്യാനുള്ള തുക പദ്ധതിക്ക് ഇല്ലെന്ന കാരണത്താൽ നിർമാണം മുടങ്ങി. മണ്ണു നീക്കം ചെയ്ത് ലേലം നടത്താൻ തഹസിൽദാർ ഉൾപ്പെടെ ഇപ്പോൾ ചുമതലപ്പെടുത്തിയതായി അധികൃതർ പറയുന്നു.പരിമിതികളുടെ നടുവിലാണ് ഇപ്പോൾ ഓഫിസ് പ്രവർത്തിക്കുന്നത്. 6 മാസത്തിനകം കെട്ടിടം നിർമിക്കാൻ കഴിയും. എന്നാൽ മണ്ണു നീക്കം ചെയ്ത് കെട്ടിടം നിർമാണം എന്ന് ആരംഭിക്കുമെന്നത് ഇപ്പോഴും ഒരു ചോദ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com