അംഗീകൃത ഏജൻസികൾ ഇല്ലാത്ത കമ്പനികളുടെ ഇലക്ട്രിക് കാറുകൾക്ക് ഉയർന്ന ഇൻഷുറൻസ്

Mail This Article
ദുബായ്∙ രാജ്യത്ത് അംഗീകൃത ഏജൻസികൾ ഇല്ലാത്ത കമ്പനികളുടെ ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുമ്പോൾ ഇൻഷുറൻസിനും സ്പെയർപാർട്സിനും കൂടുതൽ വില നൽകേണ്ടി വരുമെന്ന് എമിറേറ്റ്സ് ഇൻഷുറൻസ് അസോസിയേഷൻ. ടെസ്‌ലയുടെ അറ്റകുറ്റ പണികൾക്ക് കൂടുതൽ ചെലവുണ്ടാകുന്നത് അംഗീകൃത ഏജൻസി ഇല്ലാത്തതു കൊണ്ടാണെന്നും അസോസിയേഷൻ വിശദീകരിച്ചു.
ബാറ്ററിയിൽ പ്രവർത്തിക്കുന്ന ടെസ്‌ല വാഹനങ്ങൾ പ്രവർത്തനരഹിതമായാൽ ഉടമകൾക്ക് വൻ നഷ്ടമാണുണ്ടാകുന്നത്. യുഎഇയിൽ മാത്രമല്ല, അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലുമെല്ലാം ഈ പ്രതിസന്ധിയുണ്ടെന്ന് അസോസിയേഷൻ ഉന്നത സാങ്കേതിക സമിതി ഉപമേധാവി മുഹമ്മദ് ഹമ്മാദ പറഞ്ഞു.ടെസ്‌ല ഉപയോഗിക്കുന്നവരുടെ വാഹന ഇൻഷുറൻസ് വർധിപ്പിച്ചതു സംബന്ധിച്ച പരാതിയിലാണ് അസോസിയേഷന്റെ വിശദീകരണം.
2023-25 വർഷങ്ങൾക്കുള്ളിൽ മൂന്ന് തവണയാണ് ടെസ്‌ലയുടെ ഇൻഷൂറൻസ് തുക കൂടിയത്. വാഹന വിലയുടെ 6 ശതമാനം വരെ ഉടമകൾക്ക് ഇൻഷുറൻസ് ഇനത്തിൽ മാത്രം നൽകേണ്ട സ്ഥിതിയുണ്ട്. വാഹനം അറ്റകുറ്റപ്പണികൾക്കായി സാധാരണ വർക് ഷോപ്പുകളിലോ വിതരണക്കാരിലോ നൽകുകയാണ് ഇപ്പോൾ ചെയ്യുന്നത്. ഒരു വാഹനത്തിന്റെ ഇൻഷുറൻസ് തുക വാഹന വിലയുടെ 5 ശതമാനത്തിൽ കൂടരുതെന്ന നിയമം തെറ്റിച്ചാണ് കമ്പനികൾ തുക വർധിപ്പിച്ചത്. അംഗീകൃത ഏജൻസികളുടെ അഭാവമാണ് ഇതിനു പ്രധാന കാരണമെന്നും മുഹമ്മദ് പറഞ്ഞു.

കഴിഞ്ഞ വർഷത്തെ മൊത്തം കാർ വിൽപനയയുടെ 14.75 ശതമാനം ഇലക്ട്രിക് കാറുകൾ കയ്യടക്കി. 2029 ആകുമ്പോഴേക്കും ഇതു 22.32 ശതമാനമായി ഉയരുമെന്നാണ് റിപ്പോർട്ട്. യുഎഇ പ്രകൃതി സൗഹൃദ വാഹന വിപണിയെ പല രീതിയിൽ പ്രോത്സാഹിപ്പിക്കുന്നുണ്ട്.ഈ വർഷത്തോടെ 500 ചാർജിങ് സ്റ്റേഷനുകൾ നിർമിക്കുന്നതും ഇതിന്റെ ഭാഗമാണ്. 2024 മെയിൽ നടത്തിയ അവസാന കണക്കെടുപ്പിൽ രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങൾ 40, O00 കവിഞ്ഞു.