നോമ്പുതുറ സമയം കഴിയുമെന്ന് ആശങ്ക വേണ്ട; യാത്രക്കാർക്ക് ഇഫ്താർ കിറ്റുമായി ദുബായ് പൊലീസ്

Mail This Article
ദുബായ് ∙ അപകടരഹിത ക്യാംപെയ്ന്റെ ഭാഗമായി ദുബായ് പൊലീസ് വിതരണം ചെയ്തത് 3.25 ലക്ഷം ഇഫ്താർ പായ്ക്കറ്റ്. റമസാനിൽ ഏറ്റവും കൂടുതൽ അപകടമുണ്ടാകുന്നത് നോമ്പുതുറയുടെ തൊട്ടുമുൻപുള്ള സമയങ്ങളിലായതിനാലാണ് ഇത്തരമൊരു ക്യാംപെയ്ന് നടത്തുന്നത്.
നോമ്പുതുറയ്ക്ക് തിരക്കിട്ടു പോകുമ്പോഴുണ്ടാകുന്ന അശ്രദ്ധ, അമിത വേഗം, റെഡ് സിഗ്നൽ മറികടക്കൽ തുടങ്ങിയവയാണ് പല അപകടങ്ങൾക്കും കാരണം. ഇത് ഒഴിവാക്കാൻ സിഗ്നലുകളിൽ വാഹനം നിർത്തിയിടുമ്പോൾ നോമ്പുതുറ വിഭവങ്ങൾ വിതരണം ചെയ്യുകയാണ് ദുബായ് പൊലീസ്. അബുദാബി ഉൾപ്പെടെ യുഎഇയിലെ വിവിധ എമിറേറ്റുകളിലെ പൊലീസും ഇതു തുടരുന്നുണ്ട്. ലക്ഷ്യത്തിൽ എത്തുമ്പോഴേക്കും നോമ്പുതുറയ്ക്കുള്ള സമയം പിന്നിടുമെന്ന് ആശങ്ക വേണ്ട്. ഈ പായ്ക്കറ്റിലുള്ള ഈന്തപ്പഴവും വെള്ളവും ഉപയോഗിച്ച് നോമ്പുതുറക്കാം. താൽക്കാലികാശ്വാസത്തിന് ജ്യൂസും സംഭാരവുമുണ്ട്. ഇത് കഴിച്ച് നിയമം പാലിച്ച് ഡ്രൈവ് ചെയ്ത് ലക്ഷ്യത്തിലെത്താം എന്ന ഉപദേശത്തോടെയാണ് വിതരണം.
റമസാന്റെ പവിത്രത ഉൾക്കൊണ്ട് സമാധാനത്തോടെയും ഗതാഗത നിയമം പാലിച്ചും വാഹനമോടിക്കണമെന്നും അൽപം വൈകിയാലും സുരക്ഷിതമായി എത്തുന്നതാണ് നല്ലതെന്നും ഗതാഗതവിഭാഗം ഡയറക്ടർ മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂഇ പറഞ്ഞു. ക്യാംപെയ്ന്റെ ഭാഗമായി അപകടനിരക്ക് കുറഞ്ഞു. നോമ്പ് തീരുംവരെ ഇതു തുടരും.
ആർടിഎ, സിവിൽ ഡിഫൻസ്, സുപ്രീം ലെജിസ്ലേഷൻ കമ്മിറ്റി, എമിറേറ്റ്സ് റെഡ് ക്രെസന്റ്, ദുബായ് ചാരിറ്റി അസോസിയേഷൻ, ദുബായ് ഹെൽത്ത് അതോറിറ്റി, ദുബായ് ഡിജിറ്റൽ അതോറിറ്റി, ദുബായ് കോർപറേഷൻ ഫോർ ആംബുലൻസ് സർവീസ്, ഹെമായ ഇന്റർനാഷനൽ സെന്റർ, ഇമറാത്ത് അൽയൗം, ആസ്റ്റർ ഗ്രൂപ്, ലിസ്റ്റെറിൻ ഗ്രൂപ്, മെഡ്7 ഫാർമസി, ലൈഫ് ഫാർമസി എന്നിവയുടെ സഹകരണത്തോടെ നടക്കുന്ന വിതരണത്തിൽ 375 വൊളന്റിയർമാരുണ്ട്.