ഇറാനെതിരെ ഉപരോധം; എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവെച്ച് ട്രംപ്, താക്കീതിനിടയിലും നയതന്ത്ര ചർച്ചയ്ക്ക് ആഹ്വാനം

Mail This Article
വാഷിംഗ്‌ടൺ ഡി സി ∙ ഇറാനെതിരെ ഉപരോധം ഏർപ്പെടുത്തുന്നത് സംബന്ധിച്ച എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചു. ട്രംപിനും മുൻ ഭരണകൂട ഉദ്യോഗസ്ഥർക്കുമെതിരെ തുടരുന്ന ഭീഷണികൾക്കിടയിലും, ഇറാനുമായി നയതന്ത്ര ചർച്ചകൾ തുടരാൻ ട്രംപ് സന്നദ്ധത പ്രകടിപ്പിച്ചു കൊണ്ട് അടിയന്തര ചർച്ചകൾക്കും ആഹ്വാനം ചെയ്തു.
മുൻ കരാറുകൾ പ്രകാരം നീക്കിയ ഉപരോധങ്ങൾ വീണ്ടും നടപ്പിലാക്കുന്നതാണ് ഉത്തരവ്. ടെഹ്‌റാന്റെ ആണവ അഭിലാഷങ്ങളെയും മിഡിൽ ഈസ്റ്റിലെ അതിന്റെ പ്രവർത്തനങ്ങളെയും കുറിച്ചുള്ള നിലവിലുള്ള ആശങ്കകളെ തുടർന്നാണ് ഈ നീക്കം. താൻ കൊല്ലപ്പെട്ടാൽ ഇറാനെതിരെ വൻതോതിലുള്ള പ്രതികാര ആക്രമണം നടത്താൻ യുഎസ് സൈന്യത്തിനോട് ഉത്തരവിട്ടിട്ടുണ്ടെന്ന് ട്രംപ് പറഞ്ഞു. ഇറാൻ തനിക്കെതിരെ ആക്രമണം നടത്തിയാൽ അവരെ ഇല്ലാതാക്കുമെന്നും യാതൊന്നും അവശേഷിപ്പിക്കില്ലെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുൻപ് ട്രംപിനെ വധിക്കാൻ ഇറാനുമായി ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് നീതിന്യായ വകുപ്പ് അഫ്ഗാൻ പൗരനായ ഫർഹാദ് ഷാക്കേരിക്കെതിരെ കുറ്റം ചുമത്തിയിരുന്നു. യുഎസ് അധികൃതരുടെ അഭിപ്രായത്തിൽ ഷാക്കേരി ഇപ്പോഴും ഇറാനിൽ ഒളിവിലാണ്.
2020-ൽ ട്രംപ് ഉത്തരവിട്ട യുഎസ് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിന്റെ ഖുദ്‌സ് ഫോഴ്‌സിന്റെ കമാൻഡറായിരുന്ന ഖാസിം സുലൈമാനിയുടെ കൊലപാതകത്തിന് പ്രതികാരം ചെയ്യുമെന്നും ഇറാൻ ഭീഷിണിപ്പെടുത്തിയിരുന്നു . ഈ ഓപ്പറേഷനിൽ ട്രംപ്, പോംപിയോ, മുൻ സെൻട്രൽ കോം കമാൻഡർ കെന്നത്ത് മക്കെൻസി എന്നിവർക്കെതിരെ ഇറാൻ ക്രിമിനൽ കുറ്റം ചുമത്താൻ ശ്രമിച്ചിട്ടുണ്ട്.