യുഎസ്എയ്ഡ്: ധനസഹായം നിലയ്ക്കുന്നത് എയ്ഡ്സ് നിയന്ത്രണ പദ്ധതികൾക്കു തിരിച്ചടി

Mail This Article
ന്യൂഡൽഹി ∙ യുഎസ്എയ്ഡ് (യുഎസ് ഏജൻസി ഫോർ ഇന്റർനാഷനൽ ഡവലപ്മെന്റ്) ധനസഹായം നിർത്തലാക്കിയത് ഇന്ത്യയിലെ എയ്ഡ്സ് നിയന്ത്രണ പദ്ധതികൾക്കു തിരിച്ചടിയാകും. പല പദ്ധതികളുടെയും ആസൂത്രണത്തിനും സാങ്കേതിക നിർവഹണത്തിനുമാണു യുഎസ്എയ്ഡ് ധനസഹായം നൽകുന്നതെങ്കിൽ, എയ്ഡ്സ് നിയന്ത്രണത്തിനു മരുന്നുകളടക്കമുള്ള സഹായം ഏറെ വർഷങ്ങളായി ഇന്ത്യയ്ക്കു ലഭിക്കുന്നുണ്ട്.
മാതൃ–ശിശു സംരക്ഷണം, വനപരിപാലനം, കുടുംബാസൂത്രണം, കൗമാര–യുവജന വികസനം, ആരോഗ്യം തുടങ്ങി ഒട്ടേറെ മേഖലകളിൽ പദ്ധതികളുടെ ആസൂത്രണത്തിനും മറ്റുമായുള്ള സാങ്കേതിക സംവിധാനമൊരുക്കാനും ഇതിനായി നിയമിക്കുന്ന പ്രഫഷനലുകളുടെ പ്രതിഫലം നൽകാനുമായിരുന്നു യുഎസ്എയ്ഡിന്റെ സഹായം.
ഗുണഭോക്താക്കൾക്കു നേരിട്ട് സഹായം ലഭിച്ചിരുന്നില്ലെന്നു ചുരുക്കം. എന്നാൽ, എയ്ഡ്സ്, ക്ഷയം എന്നിവയുടെ നിയന്ത്രണത്തിനായി ഗുണഭോക്താക്കൾക്കുള്ള മരുന്നുകളടക്കം യുഎസ്എയ്ഡ് നൽകിയിരുന്നു. ഇതു നിലയ്ക്കുന്നതോടെ, സന്നദ്ധ സംഘടനകളടക്കമുള്ളവയുടെ പ്രവർത്തനത്തെ ബാധിക്കും.
എയ്ഡ്സ് നിയന്ത്രണ പദ്ധതിയൊഴിച്ചുള്ളവയിൽ ഗുണഭോക്താക്കളെ നേരിട്ടു ബാധിക്കില്ലെങ്കിലും ഇന്ത്യയിൽ നടപ്പിലുള്ള 41 പദ്ധതികളിൽ ജോലി ചെയ്യുന്ന നൂറു കണക്കിനു ജീവനക്കാർക്കു തൊഴിൽ നഷ്ടപ്പെട്ടിരിക്കുകയാണ്. 90 ദിവസത്തേക്കു പ്രവർത്തനം മരവിപ്പിക്കുന്നുവെന്നാണു വിവിധ പദ്ധതികളിലെ ജീവനക്കാർക്ക് ആദ്യം ലഭിച്ച സന്ദേശം.
ഇതോടെ, എല്ലാ പ്രവർത്തനങ്ങളും നിർത്തിവച്ചതായി ഉത്തരാഖണ്ഡ്, പഞ്ചാബ്, ജാർഖണ്ഡ് എന്നിവിടങ്ങളിലെ വനിത–ശിശു പരിപാലന പദ്ധതിയിൽ ജോലി ചെയ്തിരുന്ന ഒരു ജീവനക്കാരൻ പറഞ്ഞു. ഇയാളുടെ ടീമിൽ പെട്ട 40 പേർക്കാണ് ഒറ്റയടിക്കു ജോലി നഷ്ടപ്പെട്ടത്. സമൂഹമാധ്യമങ്ങളിലടക്കം പ്രതിഷേധം ഉയരുന്നുണ്ട്.
യുഎസ്എയിഡന്റെ സൈറ്റും തൽക്കാലം ലഭ്യമല്ല. മനുഷ്യ–വന്യജീവി സംഘർഷം കുറയ്ക്കുന്നതിനുള്ള മൊബൈൽ ആപ് വികസിപ്പിക്കുന്നതിനുള്ള പദ്ധതിക്കു കേരളത്തിന് യുഎസ്എയ്ഡിൽ നിന്നു സഹായം ലഭിച്ചിരുന്നു.