സ്വകാര്യ ആശുപത്രികളുടെ മരുന്നുവിൽപന നയം വേണമെന്ന് സുപ്രീം കോടതി; തീരുമാനിക്കേണ്ടത് സംസ്ഥാന സർക്കാരുകൾ

Mail This Article
ന്യൂഡൽഹി ∙സ്വകാര്യആശുപത്രികളുടെ ഫാർമസികളിൽനിന്നോ അവർ ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ നിന്നോ മാത്രമേ മരുന്നു വാങ്ങാവൂ എന്നു രോഗികളെ നിർബന്ധിക്കുന്ന വിഷയത്തിൽ നയരൂപീകരണം നടത്തുന്നതു പരിഗണിക്കാൻ സുപ്രീം കോടതി സംസ്ഥാന സർക്കാരുകളോടു നിർദേശിച്ചു. ഇങ്ങനെ മരുന്നു വാങ്ങുമ്പോൾ നിശ്ചിത വിപണിവിലയെക്കാൾ ഉയർന്ന നിരക്കു മരുന്നുകൾക്കു നൽകേണ്ടിവരുന്നതാണു വിഷയം. ഈ വിഷയത്തിലെ പൊതുതാൽപര്യഹർജി ജസ്റ്റിസുമാരായ സൂര്യകാന്ത്, എൻ.കെ. സിങ് എന്നിവരുടെ ബെഞ്ചാണു പരിഗണിച്ചത്.
ചികിത്സാരംഗത്ത് വേണ്ടത്ര സൗകര്യം ഉണ്ടാക്കാൻ സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടതുകൊണ്ടാണു സ്വകാര്യ ആശുപത്രികൾ രൂപപ്പെട്ടത്–കോടതി പറഞ്ഞു. ആശുപത്രി ഫാർമസികളിൽ മരുന്നിന് എംആർപിയെക്കാൾ വിലയാണെന്നും ഇതു നിയന്ത്രിക്കുന്നതിൽ കേന്ദ്ര,സംസ്ഥാന സർക്കാരുകൾ വീഴ്ച വരുത്തിയെന്നും ചൂണ്ടിക്കാട്ടി സിദ്ധാർഥ് ഡാൽമിയ ഉൾപ്പെടെയുള്ളവരാണു ഹർജി നൽകിയത്.