ടോട്ടോ യാത്ര, വനവാസികൾക്കൊപ്പം ഭക്ഷണം; ഗോത്രഭൂമിയിൽ വിസ്മയമായി ‘ഗവർണർ ബോസ്’

Mail This Article
ഝാഡ്ഗ്രാം (ബംഗാൾ) ∙ ജീവിതപോരാട്ടത്തിലൂടെ ഒരു മുൻനിര സിനിമയുടെ കഥാപാത്രമായ ഗോത്രനായിക ബിജോലി മുർമുവിന് മറ്റൊരു വിസ്മയ നിമിഷം. ബിജോലിക്കു മാത്രമല്ല, അവരുടെ സമൂഹത്തിനും നാടിനാകെത്തന്നെയും. അതീവ സുരക്ഷാ അകമ്പടിയുള്ള വാഹനവ്യൂഹത്തിൽ നിന്നിറങ്ങി ഗവർണർ ഡോ. സി.വി ആനന്ദബോസ് ബിജോലിയുടെ ‘ടോട്ടോ’യിൽ കയറിയപ്പോൾ അവർ മാത്രമല്ല ഗോത്രസമൂഹമാകെ അമ്പരന്നു. ഗോത്രവർഗജനതയോടുള്ള ആദരവിന്റെയും ഐക്യദാർഢ്യത്തിന്റെയും ഹൃദയസ്പർശിയായ കാഴ്ച. ആദ്യമായാണത്രേ ഒരു സംസ്ഥാന ഭരണത്തലവനെ അവർ സ്വന്തം ഗ്രാമത്തിൽ കാണുന്നത്.
ഗ്രാമീണ, ഗോത്രമേഖലകളിൽ നിർണായക സേവനങ്ങളും പിന്തുണയും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഗവർണർ ആനന്ദബോസ് രൂപം നൽകിയ ‘അമാർഗ്രാം’ (എന്റെ ഗ്രാമം) ദൗത്യവുമായി ഝാഡ്ഗ്രാം സന്ദർശിച്ച ഗവർണറെ വരവേൽക്കാനെത്തിയതായിരുന്നു ഗ്രാമത്തിന്റെ വനിതാമുഖമായ ബിജോലി.കൊൽക്കത്തയിൽനിന്ന് 175 കിലോമീറ്റർ അകലെ ഝാഡ്ഗ്രാം ജില്ലയിൽ ലോധശുലിക്കടുത്തുള്ള ഗോവിന്ദപുരിലെ ഗോത്രവർഗ സമൂഹത്തിൽ നിന്നുള്ള ബിജോലിയുടെ മുഖ്യ ഉപജീവന മാർഗമാണ് ഓട്ടോറിക്ഷാ രൂപത്തിലുള്ള ‘ടോട്ടോ’. പരമ്പരാഗതമായി പുരുഷ മേധാവിത്വമുള്ള ഒരു തൊഴിലിൽ അനവധി വെല്ലുവിളികൾ അതിജീവിച്ചാണ് ബിജോലി ഡ്രൈവിങ് പഠിച്ചും ടോട്ടോ വാടകയ്‌ക്കെടുത്തും പിന്നെ സ്വന്തമായി വാങ്ങിയും ദാരിദ്ര്യത്തെ മറികടന്നത്. മികച്ച ഒരു കലാകാരി കൂടിയാണവർ.
അനേകം സ്ത്രീകൾക്ക്, പ്രത്യേകിച്ച് ഗോത്രവർഗജാതർക്ക് പ്രചോദനവും ആത്മധൈര്യവും പകർന്ന അവിശ്വസനീയമായ ആ ജീവിതകഥ അടുത്തിടെ, അവാർഡ് നേടിയ ഒരു ബംഗാളി സിനിമയുടെ കഥാതന്തുവായി. ആ ചലച്ചിത്രവും ബിജോലി വികസിപ്പിച്ചെടുത്ത പുതിയ നൃത്തരൂപവും കണ്ട ഗവർണർ ആനന്ദബോസ്, രാജ്ഭവന്റെ ‘ഗവർണേഴ്‌സ് അവാർഡ് ഓഫ് എക്സലൻസ്’ നൽകി അവരെ അനുമോദിച്ചു.ബിജോലി ഓടിച്ച ടോട്ടോയിൽ സഞ്ചരിച്ച് ഗ്രാമീണരുടെ ജീവിതപ്രശ്നങ്ങൾ കണ്ടറിഞ്ഞും അവർ അവതരിപ്പിച്ച കലാരൂപങ്ങൾ ആസ്വദിച്ചും ഗോത്രസമൂഹത്തിന്റെ മനം കവർന്ന ഗവർണർ അവർക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ചു. ഗോത്രഗ്രാമത്തിലെ സ്കൂളിന് സമീപം സജ്ജീകരിച്ച ഗോശാല ഗവർണർ ഉദ്ഘാടനം ചെയ്തു. ഗോത്രവർഗ സമൂഹങ്ങളുടെ ഉന്നമനത്തിനായി രൂപകൽപന ചെയ്ത കേന്ദ്ര സർക്കാർ പദ്ധതികളെയും മറ്റ് സർക്കാർ സംരംഭങ്ങളെയും കുറിച്ച് ജനങ്ങളെ അറിയിക്കാൻ വിവിധ സർക്കാർ വകുപ്പുകൾ സ്റ്റാളുകൾ സ്ഥാപിച്ചിരുന്നു.

മെഡിക്കൽ ക്യാംപുകൾ, പ്രദർശനങ്ങൾ എന്നിവയ്‌ക്കൊപ്പം വീട്ടുപകരണങ്ങൾ, സാനിറ്ററി കിറ്റുകൾ, യുവാക്കൾക്കുള്ള സ്പോർട്സ് കിറ്റുകൾ, പുതപ്പുകൾ തുടങ്ങിയ അവശ്യവസ്തുക്കളുടെ വിതരണം ഉൾപ്പെടെ ഗ്രാമവാസികൾക്ക് പ്രയോജനകരമായ പ്രവർത്തനങ്ങളും ഗവർണറുടെ സന്ദർശനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു.ഗവർണറായി ചുമതലയേറ്റപ്പോൾ രൂപം നൽകിയ ‘ജൻരാജ്ഭവൻ’ ഒന്നാം വാർഷികത്തിൽ തുടക്കം കുറിച്ച ‘ആംനെ സാംനെ’, രണ്ടാം വാർഷികത്തിൽ പ്രഖ്യാപിച്ച അമാർഗ്രാം എന്നീ സമ്പർക്ക പരിപാടികളുടെ പുരോഗതിയും ഫലവും നിരീക്ഷിക്കുന്നതിനായി രാജ്ഭവനിൽ അമർ ഗ്രാം ആക്റ്റിവിറ്റീസ് മോണിറ്ററിങ് സെൽ സ്ഥാപിച്ചിട്ടുണ്ട്. ഇതിനുപുറമെ ഗോത്രവർഗക്കാരുടെ ആവശ്യങ്ങൾ പരിഹരിക്കുന്നതിന് രാജ്ഭവനിൽ ഒരു ഗോത്രകാര്യ സെൽ സ്ഥാപിക്കുകയും സംസ്ഥാന സർവകലാശാലകളിൽ ഗോത്രകാര്യ സ്കൂളുകൾ ആരംഭിക്കാൻ വൈസ് ചാൻസലർമാർക്ക് നിർദ്ദേശം നൽകുകയും ചെയ്തു.
കൊൽക്കത്തയിൽ നിന്ന് 175 കിലോമീറ്റർ അകലെ നോർത്ത് 24 പർഗാനാസ് ജില്ലയിൽ സുന്ദർബൻ മേഖലയിലെ ബാങ്ക്ര ഗ്രാമത്തിലായിരുന്നു അമാർഗ്രാം പരിപാടിയുടെ തുടക്കം. ഗവർണർ എന്ന നിലയിൽ ഭരണഘടനയും നിയമവും സംരക്ഷിക്കുക, സംസ്ഥാനത്തെ ജനങ്ങളുടെ സേവനത്തിനും ക്ഷേമത്തിനും വേണ്ടി സ്വയം സമർപ്പിക്കുക എന്ന ‘ഇരട്ട പ്രതിജ്ഞ’ പരിപാടിയുടെ ഉദ്ഘാടനവേളയിൽ അദ്ദേഹം ആവർത്തിച്ചു.
കേരളത്തിൽ കലക്ടറായിരിക്കെ ‘ഫയലിൽനിന്ന് വയലിലേക്ക്’,’സ്പീഡ്’, ‘ഗ്രാമോത്സവം' തുടങ്ങിയ ജനസമ്പർക്ക പരിപാടികളുടെ ഉപജ്ഞാതാവായ ആനന്ദബോസ് ബംഗാളിൽ ഗവർണറായി ചുമതലയേറ്റപ്പോൾ തുടങ്ങിവച്ച ‘ജൻരാജ്ഭവൻ’ സംരംഭത്തിന്റെ രണ്ടാം എഡിഷനാണ് രണ്ടാം വാർഷികത്തിൽ രൂപം നൽകിയ ‘അമാർഗ്രാം’. ഉൾനാടൻ ഗ്രാമങ്ങളിലെ പാർശ്വവൽക്കരിക്കപ്പെട്ട ജനങ്ങളുടെ അനുഭവങ്ങൾ, പ്രതീക്ഷകൾ, പരാതികൾ, ആശങ്കകൾ എന്നിവ നേരിട്ട് മനസ്സിലാക്കുകയും പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സംവിധാനമൊരുക്കുകയുമാണ് അമാർഗ്രാമിന്റെ ലക്ഷ്യമെന്ന് ഗവർണർ വ്യക്തമാക്കി.