ADVERTISEMENT

പാലക്കാട് ∙ യുഡിഎഫ് അനുകൂല തരംഗമുണ്ടായിട്ടും ആലത്തൂർ ലോക്സഭാ മണ്ഡലത്തിൽ തോറ്റതിന്റെ കാരണം കോൺഗ്രസ് അന്വേഷിക്കില്ല. തൃശൂരിലെ പരാജയം പഠിക്കുന്നതിനു കെ.സി.ജോസഫ്, ടി.സിദ്ദിഖ് എംഎൽഎ, ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ എന്നിവരെ നിയോഗിച്ചെങ്കിലും ആലത്തൂരിന്റെ കാര്യത്തിൽ വ്യക്തതയില്ല. അന്വേഷണം വേണമെന്നു തൃശൂർ, പാലക്കാട് ഡിസിസികൾ ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടില്ല. പരാജയപ്പെട്ട രമ്യ ഹരിദാസും ഇക്കാര്യം ആവശ്യപ്പെട്ടതായി അറിവില്ല.

രമ്യ ഹരിദാസ് 2019ൽ ഒന്നര ലക്ഷത്തിലേറെ വോട്ടുകൾക്കു വിജയിച്ച മണ്ഡലത്തിൽ ഇക്കുറി സിപിഎമ്മിലെ കെ.രാധാകൃഷ്ണൻ 20,111 വോട്ടുകൾക്കാണു ജയിച്ചത്. തിരഞ്ഞെടുപ്പിനു മുൻപു തന്നെ ആലത്തൂരുമായി ബന്ധപ്പെട്ട് ഒട്ടേറെ പ്രശ്നങ്ങൾ പലതലങ്ങളിൽ നിന്ന് ഉയർന്നിരുന്നു. തിരഞ്ഞെടുപ്പു പ്രചാരണത്തെ ഇതു ബാധിച്ചു. ഇവ പരിഹരിക്കുന്നതിനു കൃത്യമായ ഇടപെടൽ നേതൃത്വത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല. സ്ഥാനാർഥി ചിലരുടെ സ്വാധീനത്തിലാണെന്ന പരാതി പരിഹരിക്കാനും നടപടി ഉണ്ടായില്ല. 

ആലത്തൂരിലെ തിരിച്ചടി പാർട്ടിയുടെ മാത്രം പരാജയമല്ലെന്നും സ്ഥാനാർഥിയുടെ ഭാഗത്തും വീഴ്ചകൾ ഉണ്ടായെന്നും പാലക്കാട് ഡിസിസി പ്രസിഡന്റ് എ.തങ്കപ്പൻ അഭിപ്രായപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പു പരാജയത്തെക്കുറിച്ചു താൻ അഭിപ്രായം പറയുന്നില്ലെന്നും പാർട്ടി ഇക്കാര്യം അന്വേഷിക്കുമെന്നാണു കരുതുന്നതെന്നും രമ്യ ഹരിദാസ് പറഞ്ഞു. നേതൃത്വം ആവശ്യപ്പെടുമ്പോൾ കാര്യം പറയും. പാർട്ടി അച്ചടക്കം താൻ ലംഘിക്കില്ലെന്നും അവർ പറഞ്ഞു. ചേലക്കര നിയമസഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പു നടക്കാനിരിക്കെ കരുതലോടെയായിരിക്കും നീക്കങ്ങൾ. കോൺഗ്രസ് സ്ഥാനാർഥിയായി രമ്യ ഹരിദാസ് മത്സരിക്കാനുള്ള സാധ്യതയേറെയാണ്.

English Summary:

Congress will not investigate the defeat in Alathur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com