പ്രായത്തിന്റെ പരിരക്ഷ; പുനരാലോചന വേണം: പി.വിജയൻ (എഡിജിപി)

Mail This Article
18 വയസ്സിൽ താഴെയുള്ളവരെ കുട്ടികളായും അവർ ചെയ്യുന്ന കുറ്റകൃത്യം ബാലനീതി നിയമത്തിന്റെ പരിധിയിലുമാണു നിയമപരമായി നാം കാണുന്നത്. എന്നാൽ, ഹീനമായ കുറ്റകൃത്യത്തിൽ പ്രതികൾക്കു പ്രായത്തിന്റെ പരിരക്ഷ നൽകേണ്ടതുണ്ടോ എന്നതു ഡൽഹിയിലെ നിർഭയ കേസിൽ ചർച്ചയായതാണ്. പ്രായം പരിഗണിച്ച് ശിക്ഷയുടെ കാഠിന്യം കുറയ്ക്കുന്നത് ചില കേസുകളിലെങ്കിലും അനീതിയാകില്ലേ എന്ന് നിയമ–നീതിന്യായ സംവിധാനവും സമൂഹവും ആലോചിക്കണം.
ആൾക്കൂട്ട ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടാൽ നിയമത്തിന്റെ പഴുതു ലഭിക്കുമെന്ന ചിന്ത അജ്ഞതകൊണ്ടാണ്. 18 വയസ്സിൽ താഴെയുള്ളവരിൽ നല്ലൊരു ശതമാനവും കുറ്റകൃത്യത്തിലേർപ്പെടുന്നത്, അതു കുറ്റമായി അവർ കാണാത്തതുകൊണ്ടാണെന്ന് ചില കേസുകളിൽ സംശയിക്കേണ്ടിവരും. എന്നാൽ, നിയമം അറിയില്ലെന്നത് ശിക്ഷയിൽനിന്നു രക്ഷപ്പെടാനുള്ള വഴിയല്ലെന്നു മനസ്സിലാക്കണം.
കുടുംബവും വിദ്യാഭ്യാസ സ്ഥാപനങ്ങളും പൊലീസും ജനപ്രതിനിധികളുമെല്ലാമടങ്ങിയ സമൂഹത്തിന് കുട്ടികളിൽ നിയമാവബോധം സൃഷ്ടിക്കേണ്ട കടമയുണ്ട്. വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ സമൂഹത്തിൽനിന്ന് ഏതൊരു കാര്യവും കുട്ടി സ്വായത്തമാക്കുന്നതുപോലെ നിയമപാഠങ്ങളും അറിഞ്ഞിരിക്കണം. നിയമം അറിയുന്ന കുട്ടികളെ സൃഷ്ടിക്കാനാണു കേരളത്തിൽ സ്റ്റുഡന്റ് പൊലീസ് കെഡറ്റ് പദ്ധതിക്കു തുടക്കമിട്ടത്. ഒരു കുട്ടി ഏതെങ്കിലും കാര്യത്തിൽ പരാജയപ്പെടുന്നെങ്കിൽ അതു സമൂഹത്തിന്റെകൂടി പരാജയമാണെന്ന നിരീക്ഷണത്തിലാണ് ഔവർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ പദ്ധതി ആവിഷ്കരിച്ചത്. സമൂഹത്തിലെ ഓരോ കുട്ടിയുടെ കാര്യത്തിലും നമുക്കു കൂട്ടുത്തരവാദിത്തമുണ്ട്.
കുട്ടികൾക്ക് എന്തിനും ലൈസൻസില്ല: അഡ്വ. കാളീശ്വരം രാജ് (സുപ്രീം കോടതി അഭിഭാഷകൻ)
കുട്ടികളായാൽ എന്തും ചെയ്യാമെന്നും കുറ്റകൃത്യം നടത്തിയാലും ഒന്നും സംഭവിക്കില്ലെന്നുമുള്ള ധാരണ ശരിയല്ല. 2015 ലെ ബാലനീതി നിയമമനുസരിച്ച് നിയമലംഘകരായ കുട്ടികളെ പൊലീസിനോ ചൈൽഡ് വെൽഫെയർ ഓഫിസർക്കോ കസ്റ്റഡിയിലെടുത്തു ബന്ധപ്പെട്ട ബോർഡ് മുൻപാകെ ഹാജരാക്കാം. നിയമത്തിലെ 12–ാം വകുപ്പനുസരിച്ച്, ചില പ്രത്യേക സാഹചര്യങ്ങളിൽ ജാമ്യംപോലും നിഷേധിക്കപ്പെടാം. 16 വയസ്സ് തികഞ്ഞ കുട്ടികൾ ഗൗരവമായ കുറ്റം ചെയ്താൽ 3 വർഷം വരെ പ്രത്യേക മന്ദിരങ്ങളിൽ അടയ്ക്കാം. ചില കുട്ടികളെ മുതിർന്നവരെന്ന നിലയിൽ പരിഗണിച്ചു വിചാരണ ചെയ്യാനും വ്യവസ്ഥയുണ്ട്. വധശിക്ഷയോ ജീവപര്യന്തം തടവോ കുട്ടികൾക്കു വിധിക്കാൻ പാടില്ലെന്നു നിയമം പറയുന്നുണ്ടെങ്കിലും മറ്റു ശിക്ഷകളാകാം. രക്ഷിതാക്കൾക്കുള്ള ബാധ്യതയെക്കുറിച്ചും നിയമത്തിൽ പറയുന്നുണ്ട്. ഈ നിയമം കൃത്യമായി നടപ്പാക്കിയാൽ, കുറ്റകൃത്യം നടത്തുന്ന കുട്ടികൾ മാത്രമല്ല രക്ഷിതാക്കളും ഏറെ ബുദ്ധിമുട്ടും. അതിനാൽത്തന്നെ കുട്ടികളുടെ നിയമലംഘനം സൃഷ്ടിക്കുന്ന ഭവിഷ്യത്തുകളെക്കുറിച്ചു ശരിയായ ബോധവൽക്കരണമുണ്ടാകണം. ഇത് ഹൈസ്കൂൾ ക്ലാസുകളിലെ സിലബസിൽ ഉൾപ്പെടുത്തണം.
പിന്നിൽ ലഹരിവ്യാപനവും അക്രമ സിനിമകളും: ഡോ. പി.എൻ.സുരേഷ്കുമാർ (സൈക്യാട്രിസ്റ്റ്, ചേതന സെന്റർ ഫോർ ന്യൂറോ സൈക്യാട്രി, കോഴിക്കോട്)
കൗമാരക്കാരും യൗവനത്തിലേക്കു കാലെടുത്തുവയ്ക്കുന്നവരും ഉൾപ്പെടെ കാട്ടുന്ന കൊടുംക്രൂരതകളുടെ വാർത്തകളുമായാണു മലയാളികളുടെ ഓരോ ദിവസവും കടന്നുപോകുന്നത്. കാരണങ്ങൾ പരിശോധിക്കുമ്പോൾ, അക്രമം കുത്തിനിറച്ച സിനിമകളെയും ലഹരിവ്യാപനത്തെയും അവഗണിക്കാനാകില്ല. എന്തും ഏതും അനുകരിക്കാനുള്ള മാനസികാവസ്ഥ കൗമാരക്കാർക്കും യൗവനത്തുടക്കക്കാർക്കുമുണ്ട്. കോപ്പിക്യാറ്റ് സിൻഡ്രോം (Copycat Syndrome) എന്നു വിളിക്കുന്ന ഈ അനുകരണശീലത്തിൽ സിനിമകൾക്കു വലിയ പങ്കുണ്ട്. അക്രമം നിറഞ്ഞ സിനിമകൾക്കു പ്രദർശനാനുമതി നിഷേധിക്കാൻ സെൻസർ ബോർഡ് ഇടപെടേണ്ട സമയം അതിക്രമിച്ചു. ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ പേരുപറഞ്ഞുള്ള പ്രതിഷേധങ്ങളെ സമൂഹം ഒറ്റക്കെട്ടായി മറികടക്കണം. അല്ലെങ്കിൽ വരുംതലമുറയുടെ നാശം കാണേണ്ടിവരും.
സിനിമയെക്കാൾ അപകടകരമാണ് സമൂഹത്തിൽ പടർന്നുപിടിക്കുന്ന ലഹരിയുപയോഗം. രാസലഹരികളുടെ ചതിക്കുഴിയിൽ വീഴുന്നവരിലേറെയും കൗമാരക്കാരാണ്. രാസലഹരി മസ്തിഷ്കത്തിൽ സൃഷ്ടിക്കുന്ന പൊടുന്നനെയുള്ള മാറ്റങ്ങളാണ് വീണ്ടുവിചാരമില്ലാതെ അക്രമം നടത്താൻ പ്രേരിപ്പിക്കുന്നത്. ഈ വിപത്തിനെ നേരിടാൻ യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികളുമായി സർക്കാർ മുന്നോട്ടുവരണം.