ആശാ സമരവേദിയിൽ ഇന്ന് ജനസഭ

Mail This Article
തിരുവനന്തപുരം ∙ ആശാ വർക്കർമാർ നടത്തുന്ന സമരത്തിനു പിന്തുണ പ്രഖ്യാപിച്ചു കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി സംഘടിപ്പിക്കുന്ന ജനസഭ ഇന്ന് സമരവേദിയിൽ. സാഹിത്യ അക്കാദമി പ്രസിഡന്റ് കെ.സച്ചിദാനന്ദൻ, ടീസ്റ്റ സെതൽവാദ്, കൽപറ്റ നാരായണൻ, ബി.രാജീവൻ, ജോയ് മാത്യു, ഡോ. എം.പി.മത്തായി, സി.ആർ.നീലകണ്ഠൻ, ശ്രീധർ രാധാകൃഷ്ണൻ, ഡോ. കെ.ജി.താര, ഡോ. ആസാദ്, സണ്ണി എം.കപിക്കാട്, റോസ് മേരി, ഫാ. റൊമാൻസ് ആന്റണി, ജോർജ് മുല്ലക്കര എന്നിവർ പങ്കെടുക്കും.സമരത്തിന്റെ 44ാം ദിവസമായ ഇന്നലെ സെക്രട്ടേറിയറ്റിനു മുന്നിലെ സമരവേദിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഒട്ടേറെപ്പേർ എത്തിയിരുന്നു.
-
Also Read
സ്റ്റാർ ഇല്ലെങ്കിലും ബാർ
ആശമാരുടെ ആനുകൂല്യ വർധനയിൽ സിപിഎമ്മും സിഐടിയുവും കേരളത്തിലും പുറത്തും വിചിത്ര നിലപാടാണു സ്വീകരിച്ചിരിക്കുന്നതെന്ന് എസ്‌യുസിഐ (കമ്യൂണിസ്റ്റ്) സെക്രട്ടറി ജയ്സൻ ജോസഫ് പറഞ്ഞു. കേരളത്തിൽ സമരം നടത്തുന്നവരോടു കേന്ദ്രസർക്കാരാണ് പണം തരേണ്ടതെന്നു പറയുന്നു. അതേ സിപിഎമ്മും സിഐടിയുവും ആശമാരുടെ നേതൃത്വത്തിൽ തമിഴ്നാട്ടിൽ ഉൾപ്പെടെ അവിടത്തെ സംസ്ഥാന സർക്കാരുകൾക്കെതിരെ സമരം നടത്തുന്നു – അദ്ദേഹം പറഞ്ഞു.
സമരത്തിൽ ഭിന്നനിലപാട് തുടർന്ന് ഐഎൻടിയുസി
തിരുവനന്തപുരം ∙ സെക്രട്ടേറിയറ്റിനു മുന്നിൽ ആശാ വർക്കേഴ്സ് തുടരുന്ന സമരത്തെ പിന്തുണയ്ക്കണമെന്ന് കെപിസിസി നേതൃത്വം നിരന്തരം ആവശ്യപ്പെടുമ്പോൾ അതിനെതിരായ നിലപാട് ആവർത്തിച്ച് ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ. ഐഎൻടിയുസിക്ക് തങ്ങളുടേതായ നയം ഉണ്ട്. സമരത്തെ കോൺഗ്രസ് പിന്തുണച്ചോട്ടെ എന്നും അദ്ദേഹം പറഞ്ഞു. ആശാ ജീവനക്കാർക്ക് ഓണറേറിയം അല്ല നൽകേണ്ടതെന്നും ആരോഗ്യ വകുപ്പ് ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും ആണ് ഉറപ്പാക്കേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഓൾ കേരള പ്രദേശ് ആശ വർക്കേഴ്സ് കോൺഗ്രസിന്റെ (ഐഎൻടിയുസി) പ്രവർത്തകർ ഇന്നലെ മന്ത്രി വീണാ ജോർജിന്റെ ഔദ്യോഗിക വസതിയായ തൈക്കാട് ഹൗസിലേക്കു മാർച്ച് നടത്തി.