ADVERTISEMENT

കൊച്ചി ∙ ‘സൈബർ ബുള്ളിയിങ്’ തടയാൻ സമഗ്രമായ നിയമത്തിന് എത്രയും വേഗം രൂപം നൽകണമെന്നു ഹൈക്കോടതി നിർദേശിച്ചു. ലൈംഗിക അധിക്ഷേപം അടക്കമുള്ള ഓൺലൈൻ ആക്രമണങ്ങൾ തടയാൻ നിയമം പര്യാപ്തമല്ല. 2024 ൽ ബിഎൻഎസ് നിലവിൽ വന്നിട്ടും മതിയായ വ്യവസ്ഥയില്ല. സൈബർ ബുള്ളിയിങ് കൃത്യമായി നിർവചിക്കാനോ കൈകാര്യം ചെയ്യാനോ ഐടി നിയമത്തിൽ വ്യവസ്ഥ ഇല്ലാത്തത് ആശങ്കപ്പെടുത്തുന്നതാണെന്നും ജസ്റ്റിസ് സി.എസ്. സുധ വ്യക്തമാക്കി. എറണാകുളം ഇൻഫോപാർക്ക് പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനെതിരെ പ്രതിയായ മലപ്പുറം സ്വദേശി കെ.വി. ഫക്രുദ്ദീൻ നൽകിയ അപ്പീൽ തള്ളിയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. യുട്യൂബ് വിഡിയോയിലെ പരാമർശങ്ങളുടെ പേരിൽ പട്ടികജാതി അതിക്രമം തടയൽ നിയമപ്രകാരമാണു കേസ്.

അശ്ലീല പരാമർശവും അടിസ്ഥാനരഹിതമായ വിമർശനവും നടത്തുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിൽ അനുവദനീയമാണെന്ന തെറ്റിദ്ധാരണ സമൂഹമാധ്യമലോകത്തുണ്ടെന്നു കോടതി നിരീക്ഷിച്ചു. കേസിലുൾപ്പെട്ട വിഡിയോ പരിശോധിച്ച കോടതി, പരാതിക്കാരിയുടെ ജാതിപ്പേര് പറഞ്ഞിട്ടില്ലെങ്കിലും ഉള്ളടക്കം അപകീർത്തികരമാണെന്നു വിലയിരുത്തി. സ്വഭാവം മോശമാണെന്ന മട്ടിൽ ചിത്രീകരിച്ചത് അപകീർത്തികരമാണ്. ഒരുലക്ഷത്തിലേറെ പേർ വിഡിയോ കണ്ടുവെന്നാണു മൊഴി. സെഷൻസ് കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിൽ തെറ്റില്ലെന്നു വ്യക്തമാക്കിയ കോടതി, അപ്പീൽ തള്ളി.

English Summary:

Kerala High Court: Kerala High Court calls for a new law against cyberbullying. Inadequate existing laws and the rise of online harassment necessitate comprehensive legislation to address this growing problem.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com