സൈബർ ബുള്ളിയിങ് തടയാൻ നിയമം വേണം: ഹൈക്കോടതി
Mail This Article
കൊച്ചി ∙ ‘സൈബർ ബുള്ളിയിങ്’ തടയാൻ സമഗ്രമായ നിയമത്തിന് എത്രയും വേഗം രൂപം നൽകണമെന്നു ഹൈക്കോടതി നിർദേശിച്ചു. ലൈംഗിക അധിക്ഷേപം അടക്കമുള്ള ഓൺലൈൻ ആക്രമണങ്ങൾ തടയാൻ നിയമം പര്യാപ്തമല്ല. 2024 ൽ ബിഎൻഎസ് നിലവിൽ വന്നിട്ടും മതിയായ വ്യവസ്ഥയില്ല. സൈബർ ബുള്ളിയിങ് കൃത്യമായി നിർവചിക്കാനോ കൈകാര്യം ചെയ്യാനോ ഐടി നിയമത്തിൽ വ്യവസ്ഥ ഇല്ലാത്തത് ആശങ്കപ്പെടുത്തുന്നതാണെന്നും ജസ്റ്റിസ് സി.എസ്. സുധ വ്യക്തമാക്കി. എറണാകുളം ഇൻഫോപാർക്ക് പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനെതിരെ പ്രതിയായ മലപ്പുറം സ്വദേശി കെ.വി. ഫക്രുദ്ദീൻ നൽകിയ അപ്പീൽ തള്ളിയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. യുട്യൂബ് വിഡിയോയിലെ പരാമർശങ്ങളുടെ പേരിൽ പട്ടികജാതി അതിക്രമം തടയൽ നിയമപ്രകാരമാണു കേസ്.
അശ്ലീല പരാമർശവും അടിസ്ഥാനരഹിതമായ വിമർശനവും നടത്തുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിൽ അനുവദനീയമാണെന്ന തെറ്റിദ്ധാരണ സമൂഹമാധ്യമലോകത്തുണ്ടെന്നു കോടതി നിരീക്ഷിച്ചു. കേസിലുൾപ്പെട്ട വിഡിയോ പരിശോധിച്ച കോടതി, പരാതിക്കാരിയുടെ ജാതിപ്പേര് പറഞ്ഞിട്ടില്ലെങ്കിലും ഉള്ളടക്കം അപകീർത്തികരമാണെന്നു വിലയിരുത്തി. സ്വഭാവം മോശമാണെന്ന മട്ടിൽ ചിത്രീകരിച്ചത് അപകീർത്തികരമാണ്. ഒരുലക്ഷത്തിലേറെ പേർ വിഡിയോ കണ്ടുവെന്നാണു മൊഴി. സെഷൻസ് കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിൽ തെറ്റില്ലെന്നു വ്യക്തമാക്കിയ കോടതി, അപ്പീൽ തള്ളി.