ADVERTISEMENT

കൊച്ചി ∙ തൊടുന്യായങ്ങൾ പറഞ്ഞതുകൊണ്ട് കാര്യമില്ലെന്നും ഒരു മഴ പെയ്താൽ തന്നെ ജനം ദുരിതത്തിലാണെന്നും ഹൈക്കോടതി. കൊച്ചിയിലെ വെള്ളക്കെട്ട് പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള നടപടികൾ നാളെ വോട്ടെണ്ണൽ ആണെന്ന് കരുതി മാറ്റി വയ്ക്കരുതെന്നും കോടതി വ്യക്തമാക്കി. കൊച്ചിയിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട ഹർജികളിൽ വാദം കേൾക്കുന്നതിനിടെയാണ് അധികൃതരുടെ അലംഭാവവും ജനങ്ങളുടെ നിസ്സഹായതയും ചൂണ്ടിക്കാട്ടി കോടതി രൂക്ഷവിമർശനം ഉയർത്തിയത്. ജലാശയങ്ങളിലും മറ്റും മാലിന്യമിടുന്ന ജനത്തിന്റെ മനോഭാവത്തിനും ഒരു മാറ്റവും വന്നിട്ടില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആവർത്തിച്ചു. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

ഇനിയും ന്യായം പറഞ്ഞുകൊണ്ടിരിക്കാതെ മാലിന്യവും കനാലുകളിലെ ചെളിയും നീക്കുന്നത് അടക്കമുള്ള ജോലികൾ വേഗത്തിൽ പൂർത്തിയാക്കണം. കഴിഞ്ഞവ‍ർഷം ഭേദപ്പെട്ട രീതിയിൽ മഴക്കാലപൂർവ മാലിന്യനീക്കം നടന്നിരുന്നു. അതേ മാതൃകയിൽ ഇത്തവണയും ഉണ്ടാകുമെന്നാണ് കരുതിയത്. എന്നാൽ അത് നടപ്പായില്ല. ഇപ്പോഴാണ് ആ ജോലികൾ നടന്നുവരുന്നത്. മഴ മാറി നിൽക്കുന്ന സാഹചര്യത്തിൽ അതൊരു അവസരമായി കണ്ട് എത്രയും വേഗം ജോലികൾ പൂർത്തിയാക്കണം. നാളെ വോട്ടെണ്ണലാണ് എന്നു കരുതി ഈ ജോലികൾക്ക് മുടക്കം ഉണ്ടാകരുത്. 

ഇന്നലെ വൈകിട്ട് പെയ്ത കനത്ത മഴയിൽ കൊച്ചി ഇടപ്പള്ളി ജംക്‌ഷനിലുണ്ടായ വെള്ളക്കെട്ട്. ചിത്രം: മനോരമ
കൊച്ചി ഇടപ്പള്ളി ജംക്‌ഷനിലുണ്ടായ വെള്ളക്കെട്ട്. ഫയൽ ചിത്രം: മനോരമ

ജനങ്ങൾ ജലാശയങ്ങളിലും മറ്റും മാലിന്യം വലിച്ചെറിയുന്നതിന് എന്തെങ്കിലും കുറവുണ്ടോ? ഒന്നുമില്ല. ഒരു വിധത്തിലുള്ള കരുതലും ഇക്കാര്യത്തിൽ ജനങ്ങൾക്കില്ല, എന്നിട്ട് പരാതി പറയും. മാലിന്യം വലിച്ചെറിയുന്നതിനെതിരെ നടപടികൾ ഉണ്ടാവണം. വ്യക്തിയോ സ്ഥാപനമോ ആകട്ടെ, മാലിന്യം വലിച്ചെറിയുന്നതിനെതിരെ കോർപറേഷൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും കോടതി ഉത്തരവിട്ടു. ഇക്കാര്യത്തിൽ ഉന്നതാധികാര സമിതിക്ക് കോർപറേഷൻ റിപ്പോർട്ട് നൽകണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു.

കൊച്ചിയിലെ പി ആന്‍ഡ് ടി കോളനി നിവാസികളെ പുനരധിവസിപ്പിച്ച ലൈഫ് മിഷന്റെ ഫ്ലാറ്റ് സമുച്ചയം ചോർന്നൊലിച്ച സംഭവത്തിലും രൂക്ഷമായ പ്രതികരണമാണ് കോടതിയിൽ നിന്നുണ്ടായത്. ‘‘നിങ്ങള്‍ എങ്ങനെയാണ് ജനങ്ങളോട് സമാധാനം പറയുന്നത്? ജനങ്ങൾ ഇതൊക്കെ വിശ്വസിച്ച് സഹിച്ച് മിണ്ടാതിരിക്കും. എന്നും അങ്ങനെ ക്ഷമിക്കും എന്ന് കരുതരുത്. വേറെ വഴിയില്ലാത്തതു കൊണ്ട് ജനങ്ങൾ‍ മിണ്ടാതിരിക്കുന്നതാണ്. സാധാരണ ജനങ്ങൾ ആയതുകൊണ്ടല്ലേ ഇതൊക്കെ മതി എന്നു കരുതിയത്? ഒരു വിഐപി പാർപ്പിട സമുച്ചയം ആയിരുന്നെങ്കിൽ ഇങ്ങനെ ചെയ്യുമായിരുന്നോ? അതുകൊണ്ട് ഇവിടെ രണ്ടു തരം പൗരന്മാരില്ല എന്നു പറയണ്ട’’, ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com