15 വയസ്സുകാരന്റെ കയ്യിലിരുന്ന തോക്ക് അബദ്ധത്തിൽ പൊട്ടി; 4 വയസ്സുകാരനു ദാരുണാന്ത്യം, അമ്മയ്ക്ക് പരുക്ക്

Mail This Article
ബെംഗളൂരു ∙ മാണ്ഡ്യയിൽ 15 വയസ്സുകാരന്റെ കയ്യിലിരുന്ന തോക്ക് അബദ്ധത്തിൽ പൊട്ടി നാലു വയസ്സുകാരനു ദാരുണാന്ത്യം. കുട്ടിയുടെ അമ്മയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബംഗാളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളുടെ മകനായ അഭിജിത്താണ് മരിച്ചത്. ഇവർ ജോലി ചെയ്തിരുന്ന കോഴിഫാമിലാണ് സംഭവം.
ഫാമിലെത്തിയ 15 വയസ്സുള്ള ആൺകുട്ടി പരിസരത്തെ ഒരു ചെറിയ വീടിന്റെ ചുമരിൽ തോക്ക് തൂങ്ങികിടക്കുന്നത് ശ്രദ്ധിച്ചിരുന്നു. നിറയൊഴിച്ച തോക്കാണെന്ന് അറിയാതെ കുട്ടി തോക്കെടുത്ത് കളിക്കാൻ തുടങ്ങി. കളിത്തോക്കാണെന്ന് കരുതി വെടിപൊട്ടിച്ചപ്പോഴാണ് നാലു വയസ്സുകാരന് വെടികൊണ്ടത്. അഭിജിത്തിന്റെ അടിവയറ്റിലാണ് വെടിയേറ്റത്. അഭിജിത്തിന്റെ അമ്മയുടെ കാലിലാണ് പരുക്ക്.
ലൈസൻസുള്ള തോക്ക് നിരുത്തരവാദപരമായി സൂക്ഷിച്ചതിനു കോഴി ഫാമിന്റെ ഉടമയ്‌ക്കെതിരെ ആയുധ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. 15 വയസ്സുകാരനെതിരെയും കേസെടുത്തു. ഇരുവരും പൊലീസ് കസ്റ്റഡിയിലാണ്.