ചവിട്ടേറ്റ് കരളിന് ക്ഷതം, തലനിലത്തടിച്ചു; യുവതിയുടെ മരണം കൊലപാതകം, ഭർത്താവ് അറസ്റ്റിൽ

Mail This Article
ഇരിക്കൂർ ∙ പടിയൂർ ഊരത്തൂരിൽ കശുവണ്ടി പെറുക്കാനെത്തിയ വയനാട് പേര്യ ഇരുമനത്തൂർ കാലിമന്ദം ഉന്നതിയിലെ രജനിയുടെ (40) മരണം കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സംഭവത്തിൽ രജനിയുടെ ഭർത്താവ് പേര്യ മടത്തിൽ ഉന്നതിയിലെ എ.കെ.ബാബുവിനെ (41) ഇരിക്കൂർ ഇൻസ്പെക്ടർ രാജേഷ് ആയോടൻ അറസ്റ്റ് ചെയ്തു. രജനിയുടെ ശരീരത്തിൽ പതിമൂന്നോളം പരുക്കുണ്ടെന്നാണു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ചവിട്ടേറ്റ് കരളിനു ക്ഷതമേറ്റിരുന്നു. തലച്ചോറിനും പരുക്കുണ്ട്. ചവിട്ടിയും തല നിലത്തടിച്ചുമാണു കൊലപ്പെടുത്തിയത്.
നേരത്തേ അസ്വാഭാവിക മരണത്തിനു കേസെടുത്ത പൊലീസ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതോടെയാണ് ബാബുവിനെതിരെ കൊലക്കുറ്റം ചുമത്തിയത്. കണ്ണൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഞായറാഴ്ച രാത്രി മദ്യപിച്ച ബാബുവും രജനിയും തമ്മിൽ വഴക്കുണ്ടായെന്നും ഇതാണ് കൊലപാതകത്തിലെത്തിയതെന്നും പൊലീസ് പറഞ്ഞു. തിങ്കളാഴ്ച രാവിലെയാണ് കശുമാവിൻ തോട്ടത്തിലെ മുറിയിൽ രജനിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു മാസം മുൻപാണ് ഇരുവരും ഊരത്തൂരിൽ എത്തിയത്. ബ്ലാത്തൂർ സ്വദേശി പാട്ടത്തിനെടുത്ത തോട്ടത്തിൽ തൊഴിലാളികളായിരുന്നു ഇരുവരും. എസ്ഐ: ഷിബു എഫ്.പോൾ, എഎസ്ഐ കെ.വി.പ്രഭാകരൻ, സീനിയർ സിപിഒ രാഗേഷ് എന്നിവരുടെ നേതൃത്വത്തിലാണ് കേസന്വേഷണം നടത്തിയത്.