ADVERTISEMENT

അഡ്‌ലെയ്ഡ്∙ ‘ഒരു ഇരുപത്തിരണ്ടുകാരൻ പയ്യൻ ഓസ്ട്രേലിയയിൽ വന്ന്, ഓസീസ് ബോളർമാരെ വെല്ലുവിളിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല. നമ്മുടെ പോരാട്ടവീര്യം അവർക്കു കാട്ടിക്കൊടുക്കണം’ – ഇന്ത്യ–ഓസ്ട്രേലിയ രണ്ടാം ടെസ്റ്റിന് മുൻപ് മുൻ ഓസീസ് പേസർ മിച്ചൽ ജോൺസൺ പറഞ്ഞ ഈ വാക്കുകൾ ഓസ്ട്രേലിയൻ പേസർമാർ കാര്യമായി തന്നെ എടുത്തു. തന്റെ പന്തിന് വേഗം കുറവാണെന്നു പറഞ്ഞു ‘പരിഹസിച്ച’ യശസ്വി ജയ്സ്വാളിനെ (0) മത്സരത്തിന്റെ ആദ്യ പന്തിൽ തന്നെ പുറത്താക്കി മിച്ചൽ സ്റ്റാർക് വിക്കറ്റു വേട്ടയ്ക്കു തുടക്കമിട്ടു. പിന്നാലെ 5 ബാറ്റർമാരെക്കൂടി പുറത്താക്കി, 6ന് 48 എന്ന കരിയർ ബെസ്റ്റ് പ്രകടനവുമായി സ്റ്റാർക് നിറഞ്ഞാടിയ ഒന്നാം ദിനം ഇന്ത്യൻ ഇന്നിങ്സ് 180ന് അവസാനിച്ചു. 42 റൺസുമായി പൊരുതിയ യുവതാരം നിതീഷ് കുമാർ റെഡ്ഡിയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. മറുപടി ബാറ്റിങ്ങിൽ കരുതലോടെ തുടങ്ങിയ ഓസ്ട്രേലിയ ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ ഒന്നിന് 86 എന്ന നിലയിലാണ്. 38 റൺസുമായി നേഥൻ മക്സ്വീനിയും 20 റൺസുമായി മാർനസ് ലബുഷെയ്നുമാണ് ക്രീസിൽ.

പേസ് മാസ്

ലെഗ് സ്റ്റംപിനു പുറത്തുനിന്ന് സ്വിങ് ചെയ്തു വിക്കറ്റിലേക്കു വന്ന സ്റ്റാർക്കിന്റെ മാജിക്കൽ പന്തിനു മുന്നിൽ യശസ്വി ജയ്സ്വാളിനു മറുപടിയുണ്ടായിരുന്നില്ല. വിക്കറ്റിനു മുന്ന‍ിൽ കുരുങ്ങി ജയ്സ്വാൾ പുറത്തായതോടെ, പിങ്ക് ബോൾ ടെസ്റ്റിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുക്കാനുള്ള ഇന്ത്യൻ തീരുമാനം പാളിയോ എന്ന ആശങ്കയിലായി ആരാധകർ.  രണ്ടാം വിക്കറ്റിൽ 69 റൺസ് കൂട്ടിച്ചേർത്ത കെ.എൽ.രാഹുൽ (37)– ശുഭ്മൻ ഗിൽ (31) സഖ്യം ഇന്ത്യയ്ക്കു പ്രതീക്ഷ നൽകി. എന്നാൽ ആദ്യം രാഹുലിനെയും തന്റെ അടുത്ത ഓവറിൽ വിരാട് കോലിയെയും (7) പുറത്താക്കിയ സ്റ്റാർക് ഇന്ത്യയെ വീണ്ടും പ്രതിരോധത്തിലാക്കി. തൊട്ടടുത്ത ഓവറിൽ സ്കോട് ബോളണ്ടിനു മുന്നിൽ ഗില്ലും വീണതോടെ ഇന്ത്യ 4ന് 81 എന്ന നിലയായി. 

ആറാമനായി എത്തിയ ക്യാപ്റ്റൻ രോഹിത് ശർമയും (3) പുറത്തായതോടെ 100 കടക്കുമോ എന്ന ആശങ്കയിലായി ഇന്ത്യ. സ്ഥിരം ശൈലിയിൽ തുടങ്ങിയ ഋഷഭ് പന്ത് (21) പ്രതീക്ഷ നൽകിയെങ്കിലും പാറ്റ് കമിൻസിനു മുന്നിൽ വീണു. അവസാന ഓവറുകളിൽ ആക്രമിച്ചു കളിച്ച് സ്കോ‍ർ ഉയർത്തിയ നിതീഷ് കുമാർ റെഡ്ഡിയാണ് ഇന്ത്യയെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്. തുടക്കത്തിൽ കരുതലോടെ തുടങ്ങിയ നിതീഷ്, പിന്നാലെ ഓസീസ് പേസർമാരെ കടന്നാക്രമിച്ച് റൺ കണ്ടെത്താൻ തുടങ്ങി. 54 പന്തിൽ 3 വീതം സിക്സും ഫോറും അടങ്ങുന്നതാണ് നിതീഷിന്റെ ഇന്നിങ്സ്. 22 റൺസുമായി ആർ.അശ്വിൻ നിതീഷിന് ഉറച്ച പിന്തുണ നൽകി. സ്റ്റാർക്കിനു പുറമേ, കമിൻസും ബോളണ്ടും ഓസീസിനായി രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. വാഷിങ്ടൻ സുന്ദറിന് പകരം അശ്വിനും ദേവ്ദത്ത് പടിക്കലിനും ധ്രുവ് ജുറേലിനും പകരമായി രോഹിത്തും ഗില്ലുമായാണ് ഇന്നലെ ഇന്ത്യ ഇറങ്ങിയത്.

ഓസീസ് പ്രതിരോധം

ഓപ്പണർ ഉസ്മാൻ ഖവാജയെ (13) സ്ലിപ്പിൽ രോഹിത് ശർമയുടെ കൈകളിലെത്തിച്ച ജസ്പ്രീത് ബുമ്ര ഇന്ത്യയ്ക്കു മികച്ച തുടക്കം നൽകിയെങ്കിലും പ്രതിരോധത്തിൽ ഊന്നിക്കളിച്ച മക്സ്വീനിയും ലബുഷെയ്നും കളി ഓസ്ട്രേലിയയ്ക്ക് അനുകൂലമാക്കി. ഓഫ് സ്റ്റംപിനു പുറത്തുള്ള പന്തുകൾ കൃത്യമായി ലീവ് ചെയ്തും ഫ്രണ്ട് ഫൂട്ട് ഡിഫൻസിലൂടെ പരമാവധി പന്തുകൾ പ്രതിരോധിച്ചും ലബുഷെയ്ൻ ഇന്ത്യൻ പേസർമാരുടെ ക്ഷമ പരിശോധിച്ചപ്പോൾ മറുവശത്തു വീണുകിട്ടുന്ന മോശം ബോളുകൾ ബൗണ്ടറി കടത്തി സ്കോർ മുന്നോട്ടുനീക്കുന്നതിലായിരുന്നു മക്സ്വീനിയുടെ ശ്രദ്ധ.

ഫിൽ ഹ്യൂസിന് ആദരം

മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരങ്ങളായ ഇയാൻ റെഡ്പാത്, ഫിൽ ഹ്യൂസ് എന്നിവരോടുള്ള ആദരസൂചകമായി കറുത്ത ആം ബാൻഡ് അണിഞ്ഞാണ് ഓസ്ട്രേലിയൻ താരങ്ങൾ ഇന്നലെ ഇറങ്ങിയത്. 2014ൽ ഒരു ഫസ്റ്റ് ക്ലാസ് മത്സരത്തിനിടെ തലയിൽ പന്തുകൊണ്ടായിരുന്നു ഹ്യൂസ് മരിച്ചത്. ഹ്യൂസിന്റെ ജീവിതം വിവരിക്കുന്ന ഒരു ഡോക്യുമെന്ററി മത്സരത്തിനു മുൻപ് സ്റ്റേഡിയത്തിൽ പ്ര‍ദർശിപ്പിച്ചു. എൺപത്തിമൂന്നുകാരനായ റെഡ്പാത്, ഈ മാസം ഒന്നാം തീയതിയായിരുന്നു അസുഖത്തെ തുടർന്ന് മരിച്ചത്.

സ്റ്റാർക്കിന്റെ സ്ക്രാംബിൾ സീം തന്ത്രം

പിങ്ക് ബോളിന് തുടക്കത്തിൽ ലഭിച്ച സ്വിങ് പതിയെ കുറയാൻ തുടങ്ങിയതോടെ സ്ക്രാംബിൾ സീം (പന്തിന്റെ സീം അൽപം ചെരിച്ചുപിടിച്ച് എറിയുന്ന രീതി) പന്തുകൾ എറിഞ്ഞാണ് മിച്ചൽ സ്റ്റാർക് വിക്കറ്റ് വീഴ്ത്തിയത്. സ്ക്രാംബിൾ സീം പന്തുകൾക്ക് ലഭിച്ച അപ്രതീക്ഷിത ബൗൺസ് ഇന്ത്യൻ ബാറ്റർമാരെ കുഴക്കി. ഈ അപ്രതീക്ഷിത ബൗൺസിൽ സ്ലിപ്പിൽ ക്യാച്ച് നൽകിയാണ് കെ.എൽ.രാഹുലും വിരാട് കോലിയും പുറത്തായത്. ഇതേ രീതിയിൽ പാറ്റ് കമിൻസ് എറിഞ്ഞ സ്ക്രാംബിൾ സീം പന്തിലെ എക്സ്ട്രാ ബൗൺസാണ് ഋഷഭ് പന്തിന്റെ പുറത്താകലിന് കാരണമായത്.

ഓസീസ് ഓപ്പണർ ഉസ്മാൻ ഖവാജയെ പുറത്താക്കിയതോടെ ഈ വർഷം ടെസ്റ്റ് ക്രിക്കറ്റിൽ 50 വിക്കറ്റ് തികയ്ക്കുന്ന ആദ്യ ബോളറായി ജസ്പ്രീത് ബുമ്ര.

English Summary:

Mitchell Starc: Career-best 6 for 48 to dismantle India for 180. Nitish Kumar Reddy shines with a fighting 42. Australia ends day one at 86/1

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com