ADVERTISEMENT

ഇന്ത്യയുടെ ഏറ്റവും നിർണായകമായ യുദ്ധങ്ങളിലൊന്നായിരുന്നു 1971ലെ ബംഗ്ലാ വിമോചന യുദ്ധം. ഇന്നത്തെ ബംഗ്ലദേശ് വിമുക്തമാക്കാൻ പാക്കിസ്ഥാനുമായാണ് ഈ യുദ്ധം നടന്നത്. പിൽക്കാലത്ത് യുദ്ധചരിത്രത്തിൽ തന്നെ ഇന്ത്യയുടെ യശസ്സ് ഉയർത്തിയ ഒരേടായി ഇതുമാറി. അനേകം ചരിത്രനിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ച ഈ യുദ്ധത്തിൽ ഇന്ത്യൻ വ്യോമസേനയുടെ നീക്കങ്ങൾ വളരെ നിർണായകമായിരുന്നു. ബംഗ്ലാ വിമോചന യുദ്ധത്തിൽ എയർഫോഴ്‌സ് ഏറ്റെടുത്ത ദൗത്യങ്ങളിൽ ഏറ്റവും പ്രശസ്തമായ ഒന്നായിരുന്നു ടംഗയിൽ ഡ്രോപ്. ഇതിനെക്കുറിച്ച് വിശദമായി അറിയാം.

1971 ഡിസംബർ 11ന് ആണ് സംഭവം. കിഴക്കൻ പാക്കിസ്ഥാനിലെത്തിയ ഇന്ത്യൻ വ്യോമസേനാ വിമാനങ്ങളിൽ നിന്ന് ഇന്ത്യൻ കരസേനയുടെ പാരഷൂട്ട് റെജിമെന്റിന്റെ രണ്ടാം ബറ്റാലിയൻ കിഴക്കൻ പാക്കിസ്ഥാനിലെ ടംഗയിൽ മേഖലയിലേക്ക് പറന്നിറങ്ങി.

എന്തിനായിരുന്നു ടംഗയിൽ ഡ്രോപ്


യുദ്ധത്തിന്റെ അന്ത്യകാലഘട്ടത്തിൽ പരാജയം ആസന്നമാണെന്നു തിരിച്ചറിഞ്ഞ പാക്കിസ്ഥാൻ സൈന്യം എല്ലാ യൂണിറ്റുകളോടും ധാക്കയിലെത്താനും ധാക്കയ്ക്കു ചുറ്റും ഒരു സൈനിക പ്രതിരോധം സൃഷ്ടിക്കാനും നിർദേശം നൽകി. ഇതനുസരിച്ച് വടക്കൻ പാക്കിസ്ഥാനിൽ നിന്ന് 93 ഇൻഫൻട്രി ബ്രിഗേഡ് ധാക്ക ലക്ഷ്യമാക്കി നീങ്ങി. ഈ ബ്രിഗേഡിനെ തടയാൻ റോഡുമാർഗം പോയാൽ പറ്റില്ലെന്ന് ഇന്ത്യൻ സേനയ്ക്ക് മനസ്സിലായിരുന്നു. ലഫ്റ്റനന്റ് കേണൽ കുൽവന്ത് സിങ് പന്നുവിനായിരുന്നു 93 ഇൻഫൻട്രി ബ്രിഗേഡിനെ തടയാനുള്ള ചുമതല.

army-men - 1
Image Credit: Canva

ഡിസംബർ 11 ഉച്ചകഴിഞ്ഞതോടെ ബംഗാളിലെ കലൈകുണ്ട, ഡം ഡം വ്യോമബേസുകളിൽ നിന്ന് 750 സൈനികരുമായി ഇന്ത്യൻ വ്യോമസേനാ വിമാനങ്ങൾ പറന്നുപൊങ്ങി. ധാക്കയിൽ നിന്ന് 85 കിലോമീറ്റർ വടക്കുപടിഞ്ഞാറായിരുന്നു ടംഗയിൽ. 6 എഎൻ 12, 22 ഡക്കോട്ട, 20 പാക്കറ്റ് എയർക്രാഫ്റ്റുകളാണ് ഈ ദൗത്യത്തിൽ അണിനിരന്നത്. ഗ്‌നാട്ട്, മിഗ് എയർക്രാഫ്റ്റുകൾ എയർകവറിനായി കൂടെയുണ്ടായിരുന്നു. തികച്ചും ഇന്ത്യൻ സേനയുടെ മേധാവിത്വം കാട്ടുന്ന പോരാട്ടമാണ് അതിനു ശേഷം നടന്നത്. 143 പാക് സൈനികരെ വധിച്ച ഇന്ത്യൻ സൈന്യത്തിൽ 3 വീരമൃത്യു സംഭവിച്ചു. 93 ബ്രിഗേഡിന്റെ കമാൻഡർ ബ്രിഗേഡിയർ അബ്ദുൽ ഖാദിർ ഖാൻ ഉൾപ്പെടെ ഇന്ത്യൻ സേനയുടെ കസ്റ്റഡിയിലായി.

army-airforce - 1
Image Credit: Canva

ഇന്ത്യൻ സൈന്യത്തിന്റെ ടംഗയിൽ ഡ്രോപ് പാക്കിസ്ഥാനെ ആകെ ഉലച്ചുകളഞ്ഞു. ഡിസംബർ 16ന് പാക് സേന കീഴടങ്ങി. രണ്ടാം ലോകയുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ എയർഡ്രോപ്പുകളിലൊന്നാണ് ടംഗയിൽ സംഭവിച്ചത്.

ഓപ്പറേഷൻ സഫേദ് സാഗർ

പാക്കിസ്ഥാനുമായുണ്ടായ കാർഗിൽ യുദ്ധത്തിൽ കരസേന നടപ്പാക്കിയ ഓപ്പറേഷൻ വിജയ് എന്ന വിജയദൗത്യത്തിനൊപ്പം വ്യോമസേനയും യുദ്ധമുഖത്ത് അണിചേർന്നു. ഓപ്പറേഷൻ സഫേദ് സാഗർ എന്ന ദൗത്യമായിരുന്നു ഒട്ടേറെ പെരുമകളുള്ള ഈ മിഷന്റെ പേര്.

PTI07_25_2024_000233B

ഇതാദ്യമായിരുന്നു ഒരു ഹ്രസ്വകാലയുദ്ധമുഖത്ത് ഇന്ത്യൻ വ്യോമസേന അണിനിരക്കുന്നത് എന്ന പ്രത്യേകതയുമുണ്ടായിരുന്നു സഫേദ് സാഗറിന്.

മേയ് 27നാണ് എയർഫോഴ്സ് സംഘത്തിലെ ആദ്യ വീര രക്തസാക്ഷിത്വം സംഭവിക്കുന്നത്. സ്‌ക്വാഡ്രൻ ലീഡർ അജയ് അഹൂജയുടേതായിരുന്നു അത്. കാഴ്ചയിൽ നിന്നു മറഞ്ഞ ഒരു മിഗ് വിമാനത്തെ കണ്ടെത്താനുള്ള ശ്രമത്തിനിടെ പാക്ക് മിസൈലേറ്റ് അജയ് അഹുജയുടെ വിമാനം നിലംപതിച്ചു. എന്നാൽ ഇതിൽ പരുക്കേറ്റ അഹുജയെ പാക്ക് സൈന്യം വെടിവച്ചുവെന്നും റിപ്പോർട്ടുണ്ട്. ജനീവ പ്രോട്ടോക്കോളിന്റെ ലംഘനമാണ് ഇതുവഴി പാക്കിസ്ഥാൻ നടത്തിയത്.

മേജർ പ്രിൻസ് കാർഗിലിൽ (ഫയൽ ഫോട്ടോ)
മേജർ പ്രിൻസ് കാർഗിലിൽ (ഫയൽ ഫോട്ടോ)

1999 മേയ് 28ന് വ്യോമസേനാംഗങ്ങളായ സ്‌ക്വാഡ്രൻ ലീഡർ ആർ. പണ്ഡിറ്റ്, ഫ്ളൈറ്റ് ലഫ്റ്റനന്റ് മുഹിലൻ, സാർജന്റ് ആർകെ സാഹു, സാർജന്റ് പിവിഎൻആർ പ്രസാദ് എന്നിവർ കാർഗിൽ യുദ്ധദൗത്യത്തിനിടെ വീരചരമം പ്രാപിച്ചു. പിൽക്കാലത്ത് എയർമാർഷലായി മാറിയ മലയാളി ഓഫിസർ രഘുനാഥ് നമ്പ്യാരും സഫേദ് സാഗർ ദൗത്യത്തിൽ ഫ്ലൈയിങ് ഓഫിസറായി പങ്കെടുത്തു.

1999 മേയ് അഞ്ചിനാണ് കരസേന ഓപ്പറേഷൻ വിജയ് ആരംഭിക്കുന്നത്. മേയ് 25നാണ് സഫേദ് സാഗർ തുടങ്ങുന്നത്. ജമ്മുകാശ്മീർ മേഖലയിൽ വ്യോമശക്തി വലിയ തോതിൽ ആദ്യമായി ഉപയോഗിച്ചതും സഫേദ് സാഗർ ദൗത്യത്തിന്റെ ഭാഗമായിട്ടായിരുന്നു. ശ്രീനഗർ, അവന്തിപ്പോറ, ആദംപുർ എന്നീമേഖലകളിൽ നിന്നാണ് ആദ്യ എയർ സപ്പോർട്ട് മിഷനുകൾ വ്യോമസേന പറത്തിയത്. മിഗ് 21, 23, 27 യുദ്ധവിമാനങ്ങൾ, ജാഗ്വറുകൾ, അറ്റാക്ക് ഹെലിക്കോപ്റ്ററുകൾ എന്നിവയാണ് ആദ്യം ഉപയോഗിച്ചത്.

ശ്രീനഗർ എയർപോർട്ടിൽ ആ സമയം സിവിലിയൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി. പൂർണമായും യുദ്ധവിമാനങ്ങൾക്കായി എയർപോർട്ട് വിട്ടുകൊടുത്തു. മേയ് 30ന് മിറാഷ് 2000 വിമാനങ്ങളും യുദ്ധമുഖത്തെത്തി. ടൈഗർ ഹിൽ, ദ്രാസ് മേഖലയിൽ കനത്ത ബോംബ് വർഷം നടത്തിയ മിറാഷ് പാക്കിസ്ഥാനെ വിറപ്പിച്ചുകളഞ്ഞു. വനിതാ ഫ്ളൈയിങ് ഓഫിസർമാർ യുദ്ധരംഗത്തു പങ്കെടുക്കുന്നതിനും കാർഗിൽ യുദ്ധം വേദിയൊരുക്കി. ഫ്ളൈറ്റ് ലഫ്റ്റനന്റുമാരായ ഗുഞ്ജൻ സക്സേന, ശ്രീവിദ്യ രാജൻ എന്നിവർ ഹെലികോപ്റ്ററുകൾ പറത്തി.

English Summary:

Indian Air Force Day 2024: In 1971, India's First-Ever Paradrop At Tangail Paved The Way For A Victory At Dhaka story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com