ADVERTISEMENT

 

സുബ്രഹ്മണ്യപ്രീതിക്ക് വേണ്ടി അനുഷ്ഠിക്കുന്ന വ്രതമാണ് സ്കന്ദഷഷ്ഠി വ്രതം. കുടുംബസൗഖ്യത്തിനും ജീവിതസൗഭാഗ്യത്തിനും അത്യുത്തമമായാണ് ഷഷ്ഠിവ്രതത്തെ കണക്കാക്കപ്പെടുന്നത്. ഇതിൽ ഏറെ പ്രധാനവും ശ്രേഷ്ഠവുമാണ് സ്കന്ദഷഷ്ഠി വ്രതം.

 

സ്കന്ദഷഷ്ഠിയുമായി ബന്ധപ്പെട്ട് ഐതിഹ്യങ്ങൾ പലതുണ്ട്. സർപ്പാകൃതി പൂണ്ട് തിരോധാനം ചെയ്ത ശ്രീ സുബ്രഹ്മണ്യനെ സ്വരൂപത്തിൽ തന്നെ ലഭിക്കാനായി മാതാവായ ശ്രീപാർവതിദേവി 108 ഷഷ്ഠിവ്രതമെടുത്ത് പ്രത്യക്ഷപ്പെടുത്തിയതായാണ് ഒരു കഥ. താരകാസുര നിഗ്രഹത്തിനായി യുദ്ധസമയത്ത് അപ്രത്യക്ഷനായ ശ്രീമുരുകനെ യുദ്ധക്കളത്തിലെത്തിക്കാനായി ദേവന്മാർ വ്രതമെടുത്ത് ഫലസിദ്ധി നേടിയതായും പുരാണത്തിൽ പറയുന്നുണ്ട്.

ശൂരപദ്മാസുരനെ നിഗ്രഹിച്ച ദിവസമാണ് തുലാം മാസത്തിലെ ഷഷ്ഠി നാൾ എന്നത് മറ്റൊരു ഐതിഹ്യം. ശൂരപദ്മാസുരനുമായുള്ള യുദ്ധം നടക്കുമ്പോൾ അസുരന്‍ തന്റെ മായാശക്തിയുപയോഗിച്ച് സുബ്രഹ്മണ്യനെ ആർക്കും കാണാൻ കഴിയാതെയാക്കി. ഈ സമയം  ശ്രീപാർവതിയും ദേവഗണങ്ങളും വ്രതമനുഷ്ഠിച്ചു പ്രാർഥനയിൽ മുഴുകി . അസുര നിഗ്രഹം കഴിഞ്ഞപ്പോൾ സുബ്രഹ്ണ്യനെ എല്ലാവർക്കും കാണാൻ സാധിച്ചു. ഇതിനുശേഷം വ്രതം അവസാനിപ്പിച്ച് സന്തോഷചിത്തരായി ഭക്ഷണം കഴിച്ചുവെന്നാണ് വിശ്വാസം.

 

ശുക്ലപക്ഷപ്രഥമ മുതൽ (ഒക്ടോബർ 26 ന്) പഞ്ചമി വരെ രാവിലെ പഞ്ചശുദ്ധിയോടു കൂടി നാമങ്ങൾ ഉരുവിട്ട് ആഹാരക്രമങ്ങളിൽ പൂർണ നിയന്ത്രണം വരുത്തുന്നത് വ്രതനിഷ്ഠയുടെ ഭാഗമാണ്. അരി ആഹാരം ദിവസത്തിൽ ഒരു നേരവും മറ്റു സമയങ്ങളിൽ ലഘുഭക്ഷണവുമാകാം. ഷഷ്ഠി ദിവസം സുബ്രഹ്മണ്യക്ഷേത്രത്തിൽ ദർശനവും വഴിപാടും നടത്തി ഉച്ചസമയത്തെ ഷഷ്ഠിപൂജയും തൊഴുതു കഴിഞ്ഞ് ക്ഷേത്രത്തിൽ നിന്നും ലഭിക്കുന്ന പടച്ചോറും കഴിച്ചതിനു ശേഷമാണ് വ്രതം പൂർത്തീകരിക്കേണ്ടത്. വൈകുന്നേരം സുബ്രഹ്മണ്യ ഭജനവും സ്തോത്രവും ഉത്തമമാണ്.

 

ദീർഘായുസ്സും വിദ്യയും സത്ഗുണങ്ങളോടുകൂടിയ സന്താനങ്ങൾക്കു വേണ്ടിയും സന്താനങ്ങൾക്ക് ശ്രേയസ്സ് ലഭിക്കുവാനും സന്താനസ്നേഹം ലഭിക്കുവാനും രോഗങ്ങൾക്കു ശാന്തി ലഭിക്കുവാനും ചൊവ്വാദോഷപരിഹാരത്തിനും സ്കന്ദഷഷ്ഠി വ്രതം നല്ലതാണെന്നാണ് വിശ്വാസം. ആറു ഷഷ്ഠി എടുക്കുന്നതിന് തുല്യമാണത്രേ ഒരു സ്കന്ദഷഷ്ഠി വ്രതം.

 

 

ലേഖകൻ 

സുനിൽ വി.പി.

Ph :9447415140
 

English Summary : Significance of Skanda Sashti Vratham  2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com