2025 ൽ കെഎസ്എഫ്ഇ യുടെ വിറ്റുവരവ് ഒരു ലക്ഷം കോടി രൂപയിലേയ്ക്ക്

Mail This Article
100 ശതമാനം സർക്കാർ ഉടമസ്ഥതയിലുള്ള ധനകാര്യസ്ഥാപനമായ തൃശൂരിലെ കെഎസ്എഫ്ഇ 2025 ൽ ഒരു ലക്ഷം കോടി രൂപയുടെ വിറ്റുവരവിലേയ്ക്ക് എത്തിച്ചേരാനൊരുങ്ങുന്നു. ഇതിനകം വിറ്റുവരവ് 91,000 കോടി രൂപയായി മാറിയിട്ടുണ്ടെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റ് അവതരണവേളയിൽ അറിയിച്ചു. ഇതിന്റെ ഭാഗമായി അംഗീകൃത മൂലധനം 100 കോടിയിൽ നിന്നും 250 കോടി രൂപയായി സർക്കാർ ഉയർത്തിയിട്ടുണ്ട്. അടച്ചു തീർത്ത മൂലധനം100 കോടി രൂപയിൽ നിന്നും 200 കോടി രൂപയാക്കി മാറ്റുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചു വരികയുമാണ്. ഒരേ സമയം സമ്പാദ്യവും പണം വേഗത്തിൽ ലഭിക്കുന്നതിനുള്ള ഉപായവുമാണ് ചിട്ടി.
2021 മെയ് മുതൽ കെ.എസ് എഫ് ഇ യിൽ 3275 പേർക്ക് PSC വഴി നിയമന ഉത്തരവ് നൽകുകയും അതിൽ 2500 പേർ ജോലിയിൽ പ്രവേശിക്കുകയും ചെയ്തിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. കെഎസ്എഫ്ഇ യിൽ 683 ശാഖകൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ പുതിയ ശാഖകൾ ആരംഭിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.

ഇടപാടുകാർക്ക് സാമ്പത്തിക സേവനങ്ങൾ നൽകുന്നതിന് പ്രാഥമികമായി സാങ്കേതികവിദ്യയും ക്‌ളൗഡ് സേവനങ്ങളും ലഭ്യമാക്കുന്ന ഫിൻടെക്കുകളുമായി ചേർന്ന് പ്രവർത്തനം വിപുലീകരിക്കുന്നതിനും സർക്കാർ ലക്ഷ്യമിടുന്നുണ്ട്.
കെഎസ്എഫ്ഇ യെയും ഒപ്പം കെഎഫ് സിയെയും ഈ പ്രവർത്തനങ്ങളുമായി കൂട്ടി യോജിപ്പിക്കുന്ന വിധത്തിലുള്ള പദ്ധതികൾ രൂപീകരിക്കുന്നതിനും വികസിപ്പിക്കുന്നതിനായി 10 കോടി രൂപയാണ് ഇത്തവണ ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്.