ശുദ്ധജലം ടാങ്കറിലെത്തിക്കാൻ ആപ്പുമായി ജല അതോറിറ്റി; വീട്ടിലെത്തിക്കും കാവേരി ജലം

Mail This Article
ബെംഗളൂരു∙ മൊബൈൽ ആപ്് വഴി ബുക്ക് ചെയ്യുന്നവർക്ക് ഏപ്രിൽ 1 മുതൽ കാവേരി ജലം ടാങ്കറുകളിൽ എത്തിച്ചുനൽകാനുള്ള നടപടിയുമായി ബെംഗളൂരു ജല അതോറിറ്റി (ബിഡബ്ല്യുഎസ്എസ്ബി). സ്വകാര്യ ജല ടാങ്കറുകളുടെ ചൂഷണത്തിന് പരിഹാരമായാണ് ജല അതോറിറ്റി നേരിട്ട് കുറഞ്ഞ തുകയ്ക്ക് ജലവിതരണം ആരംഭിക്കുന്നത്. നിലവിൽ, ജലക്ഷാമം രൂക്ഷമായ മേഖലകളിൽ ടാങ്കറുകളിൽ സൗജന്യമായി ജലവിതരണം നടത്തുന്നുണ്ട്.
ടാങ്കർ ബുക്കിങ് ആപ് അടുത്ത ദിവസം പുറത്തിറക്കുമെന്ന് ബിഡബ്ല്യുഎസ്എസ്ബി ചെയർമാൻ വി.രാം പ്രശാന്ത് മനോഹർ പറഞ്ഞു. 6000, 12,000 ലീറ്റർ ജലം കൊള്ളുന്ന 42 ടാങ്കറുകൾ ആദ്യഘട്ടത്തിൽ വിതരണത്തിനു ക്രമീകരിക്കും. വാടക അടിസ്ഥാനത്തിൽ 200 ടാങ്കറുകൾ കൂടി ലഭ്യമാക്കും. നിരക്ക് സംബന്ധിച്ച നടപടികൾ അവസാനഘട്ടത്തിലാണെന്നും രാം പ്രശാന്ത് പറഞ്ഞു.
പാർക്ക് നനയ്ക്കാൻ ശുദ്ധീകരിച്ച ജലം
ജലക്ഷാമം രൂക്ഷമായതോടെ നഗരത്തിലെ 1287 പാർക്കുകൾ നനയ്ക്കാൻ മലിനജലം ശുദ്ധീകരിച്ച് എത്തിക്കാൻ ബിബിഎംപി. ജല അതോറിറ്റിയുടെ സംസ്കരണ പ്ലാന്റുകളിൽനിന്ന് (എസ്ടിപി) 300 ട്രാക്ടർ ടാങ്കറുകളിലായി ജലം വിവിധ സോണുകളിൽ എത്തിക്കും. 6000 ലീറ്റർ ജലമാണ് ഒരു പാർക്കിന് അനുവദിക്കുക. ബൈരസന്ദ്ര, നായന്തഹള്ളി, ജെസി റോഡ്, ഹെബ്ബാൾ, നാഗസന്ദ്ര, മഹാദേവപുര എന്നിവിടങ്ങളിലെ സംസ്കരണ പ്ലാന്റുകളിൽ നിന്നാണ് ജലമെത്തിക്കുക. 1000 ലീറ്ററിന് 20 രൂപയാണ് ബിബിഎംപിയിൽ നിന്ന് ഈടാക്കുക. പാർക്കുകളിലെ കുഴൽക്കിണറുകൾ വറ്റിയതോടെയാണ് ശുദ്ധീകരിച്ച ജലം ഉപയോഗിക്കുന്നത്.