പുതിയ വോട്ട്: കുമ്മനോട് തർക്കം, സംഘർഷാവസ്ഥ

Mail This Article
കിഴക്കമ്പലം∙ പുതുതായി വോട്ടർ പട്ടികയിൽ പേരു ചേർത്തവരുടെ വോട്ടിങ് സംബന്ധിച്ച് കിഴക്കമ്പലം പഞ്ചായത്തിൽ 2 വാർഡുകളിൽ തർക്കം. കുമ്മനോട് വാർഡിൽ യുപി സ്കൂൾ, മദ്രസ ബൂത്ത്, അമ്പുനാട് വാർഡ് എന്നിവിടങ്ങളിലാണ് തർക്കമുണ്ടായത്. മദ്രസ ബൂത്തിനു സമീപം വോട്ട് ചെയ്യാനെത്തിയവരെ തടഞ്ഞത് സംഘർഷത്തിൽ കലാശിച്ചു. കുമ്മനോട് വാർഡിൽ ട്വന്റി20ക്കെതിരെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയെ യുഡിഎഫ് പിന്തുണയ്ക്കുകയാണ്.
പുതുതായി വോട്ടർ പട്ടികയിൽ പേരു ചേർത്തവർക്ക് പഞ്ചായത്ത് സെക്രട്ടറി സീൽ ചെയ്തു നൽകിയ സ്ലിപ്പുമായാണ് പലരും എത്തിയത്.കിഴക്കമ്പലത്ത് ഇവർ വാടകയ്ക്ക് താമസിക്കുന്നവരാണെന്നും, തിരിച്ചറിയൽ രേഖ ഉള്ളവർ മാത്രം വോട്ട് ചെയ്താൽ മതിയെന്നും ഒരു വിഭാഗം എടുത്തതോടെ തർക്കമായി. തിരഞ്ഞെടുപ്പ് കമ്മിഷൻ നിശ്ചയിച്ച 8 തിരിച്ചറിയൽ രേഖകളിൽ ഒന്ന് കൈവശമുള്ളവർക്കും, വോട്ടർ പട്ടികയിലെ പേരും മേൽവിലാസവും തിരിച്ചറിയൽ രേഖയിൽ അതേപോലെയുള്ളവർക്കും വോട്ടിങ് അനുവദിക്കാമെന്ന് റിട്ടേണിങ് ഓഫിസർ അറിയിച്ചതോടെ തൽക്കാലം പ്രശ്നങ്ങൾ ശമിച്ചു.
കഴിഞ്ഞ ട്വന്റി20 പഞ്ചായത്തിന്റെ നേതൃത്വത്തിൽ പുതുതായി വോട്ട് ചേർത്തവർക്ക് പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി ഉത്തരവ് നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. രാവിലെ വോട്ടു ചെയ്യാതെ മടങ്ങിയവർ ഉച്ചയ്ക്ക് 2.30ന് കുമ്മനോട് മദ്രസ ബൂത്തിൽ വോട്ടു ചെയ്യാനെത്തിയത് തടയുമെന്ന് അറിയിച്ച് മുന്നണി പ്രവർത്തകർ സംഘടിച്ചതോടെ വീണ്ടും സംഘർഷാവസ്ഥ രൂപപ്പെട്ടു. പൊലീസ് സംരക്ഷണത്തോടെയാണ് പിന്നീട് ഇവർ വോട്ട് ചെയ്ത് മടങ്ങിയത്. പെരുമ്പാവൂർ ഡിവൈഎസ്പി കെ. ബിജുമോൻ, സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി ആർ. റാഫി, കുന്നത്തുനാട് പൊലീസ് ഇൻസ്പെക്ടർ വി.ടി. ഷാജൻ, എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഘർഷം ഒഴിവാക്കി.