ADVERTISEMENT

മദിരാശിയും കോടമ്പാക്കവും വിട്ടു മലയാള സിനിമ കൊച്ചിയിലേക്കും പരിസരത്തേക്കും പോന്നിട്ടു കാലങ്ങളായി. തിരശ്ശീലയിൽ കഥയായും ഭാഷയായും ആഖ്യാന രീതികളായും കൊച്ചി നിറഞ്ഞു നിൽക്കുകയാണ്. തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവകലാശാലാ അസി. പ്രഫസറും സ്കൂൾ ഓഫ് ഫിലിം സ്റ്റഡീസ് ഡയറക്ടറുമായ ഡോ. ശ്രീദേവി പി. അരവിന്ദ് കൊച്ചിയിൽ വളർന്നുകയറുന്ന മലയാളസിനിമയെ വിലയിരുത്തുന്നു. 

മലയാള സിനിമയിലെ നഗരാഖ്യാനം; പ്രത്യേകിച്ചു കൊച്ചി. അതാണു ശ്രീദേവിയുടെ ഗവേഷണ മേഖല. ആ അന്വേഷണങ്ങളാണ് മലപ്പുറം ആലംകോട് സ്വദേശിയായ ശ്രീദേവിയെ കൊച്ചിയിലേക്കു സിനിമ വഴിയെത്തിച്ചത്. ‘കട്ടലോക്കൽ: കൊച്ചിയും നഗരപ്രാന്തങ്ങളും മലയാള സിനിമയിൽ’ എന്ന വിഷയത്തിൽ നടന്ന പ്രഭാഷണ പരിപാടിയിലാണു കൊച്ചിയും സിനിമയും വീണ്ടും കൈകോർത്തത്. ആർട്സ് സ്പേസ് കൊച്ചി (ആസ്ക്), എംജി സർവകലാശാല സെന്റർ ഫോർ അർബൻ സ്റ്റഡീസ്, സ്കൂൾ ഓഫ് ഇന്റർനാഷനൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സ് എന്നിവർ ചേർന്നാണു പരിപാടി സംഘടിപ്പിച്ചത്. 

P--Sridevi
മഹാകവി ജി സാംസ്കാരിക കേന്ദ്രത്തിൽ 'കട്ട ലോക്കൽ ' കൊച്ചിയും പ്രാന്തങ്ങളും മലയാള സിനിമയിൽ എന്ന വിഷയത്തിൽ സംസാരിക്കുന്ന പി.ശ്രീദേവി.

വളരുന്ന സിനിമാറ്റിക് നഗരം 
കൊച്ചിയിലേക്കു പറിച്ചു നടുന്നതിനു മുൻപു പല മലയാള സിനിമകളിൽ ഗ്രാമത്തിനു പുറത്തു നിന്നുള്ള കഥാപാത്രങ്ങൾ വരുന്ന ഇടമായും ഡിറ്റക്ടീവ് സിനിമകളിലെ ഭയപ്പെടുത്തുന്ന സ്ഥലമായും കൊച്ചിയെ അവതരിപ്പിച്ചിരുന്നു. മറവിൽ തിരിവ് സൂക്ഷിക്കുക (1972), കണ്ണൂർ ഡീലക്സ് (1969), കൊച്ചിൻ എക്സ്പ്രസ് (1967), ലങ്കാദഹനം (1971), സിഐഡി നസീർ, എറണാകുളം ജംക്‌ഷൻ, ടാക്സി കാർ (1972) തുടങ്ങിയ സിനിമകൾ ആ വിഭാഗത്തിലുള്ളതാണ്.

അവിടെ നിന്നാണു സ്റ്റോപ്പ് വയലൻസ്, ബിഗ് ബി, അന്നയും റസൂലും, ചാപ്പാകുരിശ്, ഛോട്ടാ മുംബൈ, ചാർലി, ലൂക്ക തുടങ്ങിയ സിനിമകളിലൂടെ പ്രധാന സ്ഥലരാശിയായി കൊച്ചി മാറിയത്. അടുത്തപടിയായി കൊച്ചിയുടെ സമീപ പ്രദേശങ്ങളായ അങ്കമാലി, മട്ടാഞ്ചേരി, വൈപ്പിൻ, ആലുവ തുടങ്ങിയ പ്രദേശങ്ങളാണു സിനിമയിൽ നിറഞ്ഞത്.

കട്ട ലോക്കലായ ഒരു അങ്കമാലിക്കാരനെയും കുമ്പളങ്ങിക്കാരനെയും നിർമിക്കാനും മലയാള സിനിമക്ക് കഴിഞ്ഞു. അങ്കമാലി ഡയറീസ്, കുമ്പളങ്ങി നൈറ്റ്‌സ്, പറവ, പ്രേമം തുടങ്ങിയ സിനിമകളിൽ ഈ മാറ്റം മനസ്സിലാക്കാം. കമ്മട്ടിപ്പാടത്തിലൂടെയാണു കൊച്ചി നഗരത്തിന്റെ സിനിമാ പ്രാതിനിധ്യം പാരമ്യത്തിലെത്തിയത്. നഗരവാസികളുടെ ജീവിതത്തെ സാംസ്കാരികമായും ചരിത്രപരമായും സാമൂഹികമായും ചിത്രീകരിക്കുന്ന നഗരത്തിന്റെ മുഴുവൻ വശങ്ങളെയും പ്രതിനിധീകരിക്കുന്നതായിരുന്നു അത്.

കമ്മട്ടിപ്പാടം കൊച്ചിയുടെയും സമീപ പ്രദേശങ്ങളുടെയും ഒരു മിനി ആഖ്യാനമായിരുന്നു. ചരിത്രപരമായ ഭൂതകാലം മുതൽ ഇന്നത്തെ നിലവരെ കൊച്ചിയോടുള്ള ആദരമാണത്. കൊച്ചിയുടെ ഭൂതകാലത്തിൽ നിന്നുള്ള കാഴ്ചയാണു കമ്മട്ടിപ്പാടത്തിന്റെ റിയലിസ്റ്റിക് ട്രീറ്റ്‌മെന്റ്. കൃഷിഭൂമിയും ജനങ്ങളുടെ ഭൂമിയും നാട്ടുകാരുടെ ദുരിതങ്ങളും ബലിയർപ്പിച്ചാണു പഴയ ചതുപ്പുനിലം കൊച്ചി നഗരമായത്. ചതുപ്പുനിലത്തിന്റെ സ്ഥലത്താണു ഈ സിനിമാറ്റിക് നഗരം നിർമിച്ചിരിക്കുന്നത്. കമ്മട്ടിപ്പാടം സിനിമാ നഗരത്തിന്റെ മാറ്റങ്ങളെ യാഥാർഥ്യ ബോധത്തോടെ രേഖപ്പെടുത്തി. 

‌കേരളത്തിൽ ഏതു നഗരത്തിലും പറയാവുന്ന കഥ കൊച്ചിയിലേക്കു പറിച്ചുനട്ട സിനിമകളേറെ. അത്രയധികം സിനിമാറ്റിക്കായ നഗരമായി കൊച്ചി മാറിയിട്ടു കാലങ്ങളായി. സിനിമാറ്റിക് ആകുന്നതിന്റെ സാധ്യത തിരിച്ചറിഞ്ഞ കേരളത്തിലെ ആദ്യ നഗരമാണു കൊച്ചി. സിനിമയിൽ കാണുന്നതു പോലെയോ സിനിമയ്ക്ക് ഒരുപടി മേലെയോ ആണ് നഗരത്തിന്റെ ഭൗതിക പരിസരങ്ങൾ. ആ പരിസരത്തു നിന്നാണു മലയാള നഗരവും സിനിമയും വളരുന്നത്.

കൊച്ചി നഗരമാകുന്നതിനു മുൻപും കേരളത്തിൽ നഗരമുണ്ടായിരുന്നു. ഉദാഹരണമാണു കോഴിക്കോട്. എന്നാൽ, സിനിമയ്ക്ക് അനുയോജ്യമായ രീതിയിൽ രൂപപ്പെടാൻ കോഴിക്കോടിനു കഴിഞ്ഞില്ല. പഴയ പ്രതാപം വിട്ടുകൊടുക്കാൻ മടിയുള്ള ദുർവാശിക്കാരനായ കാരണവരെപ്പോലെ അതങ്ങനെ നിന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com