പൂർത്തിയാകാതെ ശുദ്ധജല പദ്ധതി; കാത്തിരുന്ന് നാട്ടുകാർ

Mail This Article
പെരുമ്പെട്ടി ∙ അത്യാൽ– അരയാലുങ്കൽതടം ശുദ്ധജല പദ്ധതി ഇന്നും കടലാസിൽ മാത്രം. പദ്ധതി എന്നെങ്കിലും പൂർത്തിയാകും എന്ന പ്രതീക്ഷയോടെ അധികൃതരുടെ കനിവ് കാത്ത് 250 കുടുംബങ്ങളാണ് ഇവിടെ കഴിയുന്നത്.അത്യാൽ പാടശേഖരത്ത് കുളവും അരയാലിങ്കൽ തടത്തിൽ സംഭരണിയും നിർമിച്ച് കൊറ്റനാട് പഞ്ചായത്തിലെ 70, എഴുമറ്റൂർ പഞ്ചായത്തിലെ 180 വീടുകൾക്ക് ശുദ്ധജലം എത്തിക്കുന്നതിനായി ആരംഭിച്ച പദ്ധതിയാണിത്. പ്രത്യേക സമിതിയുടെ നേതൃത്വത്തിൽ പൊതുജനങ്ങളിൽ നിന്ന് സമാഹരിച്ച തുക ഉപയോഗിച്ച് സ്ഥലം വാങ്ങി. അന്നത്തെ എംപിയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് കുളവും സംരക്ഷണ മതിലും നിർമിച്ചു.
മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അരയാലുങ്കലിൽ ഉപ ടാങ്കുകളും സ്ഥാപിച്ചു. എന്നാൽ പദ്ധതി മുന്നോട്ടു നീങ്ങിയില്ല. പ്രധാന ജല സംഭരണിയുടെ നിർമാണവും അനുബന്ധ പൈപ്പ് ലൈനും പമ്പിങ്ങിനായി സ്ഥാപിക്കേണ്ട മോട്ടറും കടലാസിൽ ഒതുങ്ങി. പിന്നീട് സംഭരണിക്കായി നൽകി എന്നു പറയുന്ന സ്ഥലവുമായി ബന്ധപ്പെട്ട തർക്കങ്ങളും പദ്ധതിയെ പിന്നോട്ടടിച്ചു. മേഖലയിലെ ജനങ്ങൾ ഇപ്പോഴും സ്വകാര്യ ശുദ്ധജല വിതരണക്കാരെ ആശ്രയിക്കേണ്ട ഗതികേട് തുടരുകയാണ്. 25 ലക്ഷം രൂപയുണ്ടെങ്കിൽ 250 കുടുംബങ്ങൾക്ക് സുലഭമായി ശുദ്ധജലം എത്തിക്കാൻ കഴിയും.