ശബരിമലയിൽ പടിപൂജയും കളഭാഭിഷേകവും; പുതിയ രീതിയിൽ പരാതികളില്ലാതെ ദർശനം

Mail This Article
ശബരിമല ∙തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ കാർമികത്വത്തിൽ ഇന്നലെ കളഭാഭിഷേകവും പടിപൂജയും നടന്നു. പൂജിച്ചു ചൈതന്യം നിറച്ച ബ്രഹ്മകലശം വാദ്യമേളങ്ങളുടെ അകമ്പടിയിൽ ശ്രീകോവിലിൽ എത്തിച്ചു. തുടർന്ന് തന്ത്രി അയ്യപ്പ വിഗ്രഹത്തിൽ കളഭാഭിഷേകം നടത്തി. മേൽശാന്തി അരുൺ കുമാർ നമ്പൂതിരി സഹകാർമികത്വം വഹിച്ചു. മീനമാസ പൂജ പൂർത്തിയാക്കി നാളെ നട അടയ്ക്കും.തിരക്കു കുറഞ്ഞതിനാൽ തീർഥാടകരെ ബലിക്കൽപുര വാതിലിലൂടെ കടത്തിവിടുന്ന പുതിയ രീതിയിൽ ഇന്നലെ പരാതി ഇല്ലാത്ത ദർശനമായിരുന്നു.
തിക്കും തിരക്കും ഒഴിവാക്കാൻ ഇരുമുടിക്കെട്ടുമായി വന്ന തീർഥാടകരെ പുലർച്ചെ 5ന് നട തുറക്കുന്നതിനു മുൻപ് പതിനെട്ടാംപടി കയറ്റി മേൽപാലത്തിൽ നിർത്തി. തിരക്കു കുറവായതിനാൽ പിന്നീട് തീർഥാടകരെ മേൽപാലത്തിൽ കയറ്റേണ്ടി വന്നില്ല.കഴിഞ്ഞ ദിവസം വടക്കേനട വഴി ദർശനത്തിനു വന്ന തീർഥാടകർക്ക് 3 മണിക്കൂറിലേറെ കാത്തു നിൽക്കേണ്ടി വന്നത് ഉദയാസ്തമയപൂജ സമയത്താണെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് പറഞ്ഞു. അതിനാൽ ഉദയാസ്തമയ പൂജയുടെ സമയം വടക്കേനട വഴി വന്നവരെ കൂടുതൽ സമയം തടഞ്ഞു നിർത്താതെ കടത്തിവിടാൻ ഇന്നലെ പൊലീസ് പ്രത്യേകം ശ്രദ്ധിച്ചു.