ADVERTISEMENT

എരുമപ്പെട്ടി∙ ചൊവ്വാഴ്ച രാത്രി മുതൽ തകർത്തു പെയ്യുന്ന മഴയിൽ പരക്കെ നാശനഷ്ടങ്ങൾ. മരങ്ങൾ കടപുഴകിയും ഒടിഞ്ഞും വീണുമാണ് നാശനഷ്ടങ്ങൾ കൂടുതലും. മരങ്ങൾ വീടുകൾക്കു മുകളിലേക്ക് ഒടിഞ്ഞു വീണ് വേലൂരിലും വരവൂരിലും കിരാലൂരിലും വീടുകൾ തകർന്നു. പലയിടത്തും വൈദ്യുതക്കാലുകൾ ഒടി‍്ഞ്ഞു വീണു.പല സ്ഥലങ്ങളിലും വൈദ്യുതി ബന്ധംവിഛേദിക്കപ്പെട്ടു. കിണറുകൾ ഇടിഞ്ഞ് താഴ്ന്നു. തലക്കോട്ടുകര വിദ്യാ എൻജിനീയറിങ് കോളജിനു സമീപമുളള റോഡരികിലെ മരം കടപുഴകി വീണു. റോഡിലൂടെ സൈക്കിളിൽ പോയിരുന്ന തലക്കോട്ടുകര പടിക്കപറമ്പിൽ അബ്ദുൽ ഖാദറിന് പരുക്കേറ്റു. ഇദ്ദേഹത്തെ  മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരം കടപുഴകി വീണതിനെ തുടർന്ന് തലക്കോട്ടുകര – കൈപ്പറമ്പ് റോഡിൽ ഏറെ നേരം വാഹനഗതാഗതം തടസ്സപ്പെട്ടു. കുന്നംകുളത്തു നിന്നെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങൾ ചേർന്ന് മരം മുറിച്ചു മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. വേലൂർ ഗവ. ആർഎസ്ആർവി ഹയർ സെക്കൻഡറി സ്കൂളിന് സമീപം  പനക്കൽ വീട്ടിൽ മേഴ്സിയുടെ  ഓടു മേഞ്ഞ വീടിനു മുകളിൽ സമീപത്തെ പറമ്പിലെ തേക്ക് മരം കടപുഴകി വീണ് വീടിന്റെ മേൽക്കൂര തകർന്നു. മേഴ്സിയും മക്കളും വീടിനകത്തുണ്ടായിരുന്നു. 

മേഴ്സിയുടെ മകളുടെ ദേഹത്ത് മേൽക്കൂരയിൽ നിന്ന് പൊട്ടിയ ഓടുകൾ പതിച്ച് നിസ്സാര പരുക്കേറ്റു. ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു മരം വീണത്. വേലൂർ മേഞ്ചേരിക്കാവ് റോഡിനു കുറുകെ സ്കൂൾ വളപ്പിലെ മരം പൊട്ടി വീണ് ഗതാഗതവും വൈദ്യുതി വിതരണവും തടസ്സപ്പെട്ടു. വാർഡ് മെംബർ  സി.ഡി. സൈമണിന്റെ നേതൃത്വത്തിൽ മരം മുറിച്ചു നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. വേലൂർ കാഞ്ഞിരാൽ കോളനിയിൽ ‍മരം വീണ് വൈദ്യുതി കാലും കമ്പികളും പൊട്ടി വീണു.  മോട്ടറിലേക്കുള്ള വൈദ്യുതി ബന്ധം നിലച്ചതോടെ കോളനിയിലേക്കുള്ള ജല വിതരണവും മുടങ്ങി. വരവൂർ മേലെ പുരയ്ക്കൽ നന്ദന്റെ വീടിനു മുകളിലേക്ക് സമീപത്തെ തേക്കു മരം വീണ് വീട് പൂർ‍ണമായും തകർന്നു. വീടിനകത്തുണ്ടായിരുന്നവർ  ഓടിരക്ഷപ്പെട്ടു.കിരാലൂർ കൈപ്പങ്ങിൽ തങ്കുവിന്റെ വീട് കനത്ത മഴയിൽ തകർന്നു.  സ്ഥലത്തെത്തിയ വേലൂർ പഞ്ചായത്ത് അധികൃതർ ഇൗ കുടുംബത്തെ സമീപത്തെ അങ്കണവാടിയിലേക്ക് മാറ്റി പാർപ്പിച്ചു.  നെല്ലുവായ് മുരിങ്ങത്തേരിയിൽ വൈദ്യുതക്കമ്പികൾ പൊട്ടിവേണം. തോട്ടം മേഖലയായ തിച്ചൂർ, പള്ളിപ്പാടം, വരവൂർ, മലയകം പ്രദേശങ്ങളിൽ ഒട്ടേറെ റബർ മരങ്ങൾ കടപുഴകി വീണു.മേഖലയിലെ പാടശേഖരങ്ങൾ മിക്കതും വെള്ളത്തിനടിയിലായി. വാഴാനി പുഴയിൽ ജല നിരപ്പുയരുകയാണ്. പുഴയിലെ തടയണകൾ നിറഞ്ഞൊഴുകി . പുലിയന്നൂർ മുട്ടിക്കൽ ചിറയിൽ അപകടകരമായി  മത്സ്യം പിടിക്കാൻ ശ്രമിച്ചവരെ പഞ്ചായത്ത് അധികൃതരെത്തി തടഞ്ഞു. ഗ്രാമീണ റോഡുകൾ മിക്കവയും വെള്ളത്തിനടിയിലായി.

കിണർ ഇടിഞ്ഞു: വീട് ഭീഷണിയിൽ 

എരുമപ്പെട്ടി∙ നെല്ലുവായിൽ കനത്ത മഴയിൽ കിണർ ഇടിഞ്ഞത് സമീപമുള്ള വീടിന് അപകടഭീഷണിയുയർത്തുന്നു. മുല്ലയ്ക്കൽ വാര്യത്ത് സന്തോഷ് ബാലകൃഷ്ണന്റെ വീടിന് സമീപമുള്ള പറമ്പിലെ കിണറാണ് മഴയിൽ ഇടിഞ്ഞു താഴ്ന്നത്. ഉപയോഗ ശൂന്യമായ കിണറ്റിൽ വെളളം നിറഞ്ഞു കവിഞ്ഞ നിലയിലാണ്. കരിങ്കല്ല് കൊണ്ട് അരികുവശം പടുത്ത കിണറിന്റെ ഭിത്തി ഇടിഞ്ഞുതാഴ്ന്നുകൊണ്ടിരിക്കുകയാണ് . സന്തോഷ് ബാലകൃഷ്ണന്റെ വീടിനോട് ചേർന്നുള്ള മതിലിനിടയലൂടെ മണ്ണിടിഞ്ഞ് കൊണ്ടിരിക്കുന്നു . വീടിന് സമീപമുള്ള വഴി ഇടിഞ്ഞ് വീട് അപകടത്തിലാകുമോയെന്ന ആശങ്കയിലാണ് വീട്ടുകാർ.

കരുമത്ര തോടിന്റെ വശം ഇടിഞ്ഞു

വടക്കാഞ്ചേരി ∙ കനത്ത മഴയിൽ വാഴാനി പുഴയുടെ കൈവഴിയായ കരുമത്ര തോടിന്റെ പുന്നംപറമ്പ് പാടശേഖരത്തോടു ചേർന്ന വശം ഇടിഞ്ഞു. സമീപത്തെ തെങ്ങ് ഏതു സമയവും നിലം പതിക്കാവുന്ന അവസ്ഥയിലാണ്. തെക്കുംകര പഞ്ചായത്തിലെ ഒന്ന്, 18 വാർഡുകൾ ഉൾപ്പെടുന്ന സ്ഥലത്താണു മണ്ണിടിച്ചിൽ ഉണ്ടായത്. എത്രയും പെട്ടെന്നു മണ്ണു നീക്കം ചെയ്തു സംരക്ഷണ ഭിത്തി കെട്ടിയില്ലെങ്കിൽ കൂടുതൽ ഭാഗങ്ങൾ ഇടിയാനുള്ള സാധ്യത ഏറെയാണ്. ശക്തമായ മഴയിൽ ചിങ്ങംചിറ കനാൽ പാലം റോഡിൽ മരം റോഡിലേക്കു വീണു ഗതാഗതം തടസ്സപ്പെട്ടു. ഈ മേഖലയിൽ അപകട ഭീഷണി ഉയർത്തി ഒട്ടേറെ മരങ്ങളുണ്ട്. കരുമത്ര കാപ്പി റോഡിലും മരം വീണു ഗതാഗതം തടസ്സപ്പെട്ടു. 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com