മഴ കനത്തതോടെ കടലേറ്റവും രൂക്ഷമായി

Mail This Article
പുന്നയൂർക്കുളം ∙ മഴ കനത്തതോടെ കടലേറ്റവും രൂക്ഷമായി. പെരിയമ്പലം, തങ്ങൾപ്പടി, കാപ്പിരിക്കാട് മേഖലയിലാണ് കടൽ ക്ഷോഭമുള്ളത്. തങ്ങൾപ്പടി 310 റോഡിൽ കിഴക്കത്ത് തിത്താവു, പാലക്കൽ ഫാത്തിമ , കാണക്കോട്ട് ഫാത്തിമ, ആലുങ്ങൽ സുലൈഖ എന്നിവരുടെ വീടുകളും പെരിയമ്പലം ബീച്ചിൽ പാലയ്ക്കൽ കുഞ്ഞുമുഹമ്മദ്, ബഷീർ, മുനീർ, കിഴക്കകത്ത് മൊയ്നുദ്ദീൻ എന്നിവരുടെ വീടുകളുമാണ് അപകട ഭീഷണിയിലുള്ളത്. പെരിയമ്പലത്തെ 4 കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് താമസം മാറ്റി. തങ്ങൾപ്പടിയിലെ വീട്ടുകാരോട് മാറി താമസിക്കാൻ പഞ്ചായത്ത് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.
3 ആഴ്ചത്തെ ഇടവേളയ്ക്ക് ശേഷം ചൊവ്വാഴ്ച രാത്രിയാണ് കടൽ കയറിത്തുടങ്ങിയത്. വേലിയേറ്റ സമയത്ത് തിരമാല കരയിലേക്ക് 50 മീറ്ററോളം ദൂരം വരെ എത്തുന്നുണ്ട്. പ്രദേശത്ത് ഒട്ടേറെ തെങ്ങുകൾ കടപുഴകി വീണു. കടൽ കലങ്ങിമറിഞ്ഞ നിലയിലാണ്. കരയിലേക്ക് കയറിയ വെള്ളം കെട്ടി നിൽക്കുന്നത് ഇവിടെ താമസിക്കുന്നവർക്ക് ബുദ്ധിമുട്ടാകുന്നുണ്ട്. . പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷഹീർ, വൈസ് പ്രസിഡന്റ് ഇ.കെ. നിഷാർ, വാർഡ് മെംബർമാരായ സജിത ജയൻ, കെ.എച്ച്. ആബിദ് എന്നിവർ സ്ഥലം സന്ദർശിച്ചു.തങ്ങൾപ്പടിയിൽ അപകട ഭീഷണിയുള്ള നാലു വീടുകളിൽ മൂന്നെണ്ണവും പുനർഗേഹം പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും ആനുകൂല്യം ലഭിച്ചിട്ടില്ല. സ്ഥലം കണ്ടെത്തി അധികൃതരെ കാണിച്ചെങ്കിലും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ആനുകൂല്യം നിഷേധിക്കുന്നുവെന്നാണ് പരാതി.
വെള്ളക്കെട്ടിൽ
മുല്ലശേരി ∙ കനത്ത മഴയിൽ പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിലായി. തിരുനെല്ലൂർ, ഹനുമാൻകാവ്, തണ്ണീർക്കായൽ, കോർളി പ്രദേശങ്ങളാണ് വെള്ളത്തിനടിയിലായത്. പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ തിരുവോണം റോഡിൽ 20 കുടുംബങ്ങൾ പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതിയിലാണ്. ഒരു കിലോമീറ്ററിലധികം റോഡ് പൂർണമായി മുങ്ങി. ഗതാഗതം തടസ്സപ്പെട്ടു. തിരുനെല്ലൂരിൽ മതിലകത്ത് റഷീദ്, ഷിഹാബ്, നസീർ, കുണ്ടുകുളം ജോസ്, ഷിന്റോ എന്നിവരുടെ വീടുകളിൽ വെള്ളം കയറി.