ADVERTISEMENT

ഹെൽസിങ്കി∙ ഫിൻലൻഡിൽ പുതിയതായി അവതരിപ്പിക്കുന്ന പൗരത്വ പരീക്ഷയുടെ നിർദ്ദിഷ്ട ഉള്ളടക്കവും നടപ്പാക്കലും ഉൾക്കൊള്ളുന്ന കരട് റിപ്പോർട്ട് ആഭ്യന്തര മന്ത്രാലയം ബുധനാഴ്ച പ്രസിദ്ധീകരിച്ചു. പൗരത്വ പരിശോധനയ്ക്കുള്ള നിർദ്ദിഷ്ട ബിൽ ഈ വർഷം അവസാനം പാർലമെന്റിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ പൗരത്വ പരീക്ഷ എങ്ങനെ അവതരിപ്പിക്കാമെന്ന് പരിശോധിക്കുന്നതിനും, ഫിന്നിഷ് പാസ്‌പോർട്ട് ലഭിക്കുന്നതിന് ആവശ്യമായ ഭാഷാ വൈദഗ്ധ്യവും പൗരത്വ പരീക്ഷയും തമ്മിലുള്ള ബന്ധം വിലയിരുത്തുന്നതിനുമായി മന്ത്രാലയം  വർക്കിങ് ഗ്രൂപ്പിനെ നിയമിച്ചിരുന്നു.

ഫിന്നിഷ് സമൂഹത്തെയും നിയമങ്ങളെയും കുറിച്ചുള്ള അറിവ്, ചരിത്രം, സംസ്കാരം, രാഷ്ട്രീയം, ഭൂമിശാസ്ത്രം എന്നിവയിലുള്ള അടിസ്ഥാന അറിവ്, ഫിന്നിഷ് സമൂഹത്തിൽ ജീവിക്കാനുള്ള കഴിവ് എന്നിവ രാജ്യത്തു നിലനിൽക്കുന്ന മൂല്യങ്ങൾക്കും പൊതു സുരക്ഷയുടെ ആവശ്യകതകൾക്കും അനുസൃതമായി അളക്കുക എന്നതാണ് പൗരത്വ പരിശോധനയുടെ ലക്ഷ്യം. 

പരീക്ഷകൾ ഡിജിറ്റലായി ഫിൻലൻഡിന്റെ വിവിധ ഭാഗങ്ങളിൽ വർഷത്തിൽ പല തവണ നടത്തും. പരീക്ഷ എഴുതുന്നതിന് അപേക്ഷകർ ഫീസ് നൽകേണ്ടിവരും. ദേശീയ പ്രതിരോധത്തെയും ഫിൻലൻഡിന്റെ നിർബന്ധിത സൈനിക സേവന സംവിധാനത്തെയും കുറിച്ചുള്ള ചോദ്യങ്ങളും ഉൾപ്പെടുത്തും. ഫിന്നിഷ് പൗരത്വത്തിന് അപേക്ഷിക്കുന്ന 18-64 വയസ്സ് പ്രായമുള്ള ഏതൊരാൾക്കും പരീക്ഷയിൽ പങ്കെടുക്കുക നിർബന്ധമാണ്.

ഫിന്നിഷ് മൂല്യങ്ങളെയും ദേശീയ സുരക്ഷയെയും കുറിച്ചുള്ള അപേക്ഷകന്റെ അറിവ് വിലയിരുത്തുന്നതിന് ഒരു പ്രത്യേക വ്യക്തിഗത അഭിമുഖം നടത്തിയേക്കും. പൗരത്വ പരിശോധനയുടെ ഭാഗമായോ പ്രത്യേകമായോ ഇപ്പോൾ നിലവിലുള്ള ഫിന്നിഷ് അല്ലെങ്കിൽ സ്വീഡിഷ് ഭാഷാ വൈദഗ്ധ്യം അളക്കുന്ന പരീക്ഷകളും തുടരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഫിന്നിഷ് വാർത്തകളും സമകാലിക സംഭവങ്ങളും കൂടുതൽ സൂക്ഷ്മമായി പിന്തുടരാൻ കൂടുതൽ കുടിയേറ്റക്കാരെ ഈ പരിശോധന പ്രോത്സാഹിപ്പിക്കുമെന്ന് മന്ത്രാലയം നിയോഗിച്ച വർക്കിങ് ഗ്രൂപ്പ് കൂട്ടിച്ചേർത്തു. ഫിന്നിഷ് പൗരത്വം നേടുന്നതിനുള്ള നിബന്ധനകൾ കർശനമാക്കുക എന്ന പുതിയ സർക്കാർ നയവുമായി ഈ നിർദ്ദേശങ്ങൾ യോജിക്കുന്നു. ഫിൻലൻഡിലെ വരുമാനവും താമസ കാലയളവും സംബന്ധിച്ച കർശനമായ ആവശ്യകതകളും മറ്റ് നടപടികളിൽ ഉൾപ്പെടുന്നു.

English Summary:

Finland New Citizenship Exam Introduced

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com