ADVERTISEMENT

ദുബായ് ∙ തുറസ്സായ സ്ഥലങ്ങളിൽ ജോലിചെയ്യുന്നവർക്കുള്ള ഉച്ചവിശ്രമം യുഎഇയിൽ ജൂൺ 15 ന് ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. സെപ്റ്റംബർ 15 വരെയുള്ള വേനൽക്കാലത്ത് പുറം ജോലിക്കാർക്ക് എല്ലാ ദിവസവും ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 3 വരെ വിശ്രമം നൽകണമെന്ന് മനുഷ്യവിഭവ–സ്വദേശിവത്കരണ മന്ത്രാലയം പുറപ്പെടുവിച്ച നിർദ്ദേശത്തിൽ പറഞ്ഞു.

∙ നിയമം തൊഴിലാളുകളുടെ ആരോഗ്യ സംരക്ഷണത്തിന്
തുടർച്ചയായി 20-ാം വർഷമാണ് തൊഴിലാളികൾക്ക് മധ്യാഹ്ന വിശ്രമം അനുവദിക്കുന്നത്. വേനൽച്ചൂടുമായി ബന്ധപ്പെട്ട തൊഴിൽപരമായ അപകടങ്ങളിൽ നിന്നും പരുക്കുകളിൽ നിന്നും തൊഴിലാളികളെ സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്  മധ്യാഹ്ന ജോലി നിരോധനം. ഈ സമയങ്ങളിൽ തൊഴിലാളികൾക്ക് വിശ്രമിക്കാൻ തണലുള്ള സ്ഥലങ്ങളോ ഇൻഡോർ ഏരിയയോ നൽകാൻ തൊഴിലുടമകൾ ബാധ്യസ്ഥരാണ്. കൂടാതെ നിർബന്ധമായും കൂളിങ് ഉപകരണങ്ങളും നൽകണം. ഏറ്റവും ചൂടേറിയ സമയത്ത് അവരുടെ ആരോഗ്യവും സുരക്ഷയും ഇതിലൂടെ ഉറപ്പാക്കുന്നു.

ചിത്രം: മനോരമ
നിയമലംഘകരെ കണ്ടുപിടിക്കാൻ കർശന പരിശോധന നടത്തും. ചിത്രം: മനോരമ

∙ അടിയന്തരാവശ്യങ്ങൾക്ക് നിയമത്തിൽ ഇളവ്
അവശ്യ സേവനങ്ങൾ, സാങ്കേതിക കാരണങ്ങളാൽ അല്ലെങ്കിൽ അടിസ്ഥാനാവശ്യങ്ങളുടെ അറ്റകുറ്റപ്പണികള്‍ പോലുള്ള പൊതുജനക്ഷേമത്തെ ബാധിക്കുന്ന അടിയന്തര സാഹചര്യങ്ങളിലെ  ജോലികൾക്കായി ഉച്ചവിശ്രമ നിയമത്തിൽ ഇളവുകളുണ്ട്. എന്നാൽ, ഇത്തരം ജോലിക്കാർക്ക് നിരോധിത സമയങ്ങളിൽ തണലുള്ള സ്ഥലങ്ങളും ശരീരം തണുപ്പിക്കാനുള്ള ഉപകരണങ്ങളും മതിയായ ജലാംശം, പ്രഥമശുശ്രൂഷാ സൗകര്യങ്ങൾ എന്നിവയും നൽകാന്‍ കമ്പനികൾ നിർബന്ധിതരാണ്.

∙ നിയമലംഘകരെ കണ്ടുപിടിക്കാൻ കർശന പരിശോധന
പരിശോധന നടത്തി ഉച്ചവിശ്രമ നിമയം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. കൂടാതെ, മന്ത്രാലയത്തിൻ്റെ കോൾ സെൻ്റർ, വെബ്‌സൈറ്റ്, സ്മാർട് ആപ്ലിക്കേഷൻ എന്നിവ വഴി ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

∙ 5,000 മുതൽ 50,000 ദിർഹം വരെ പിഴ
ഉച്ചവിശ്രമ നിയമം ലംഘിക്കുന്ന കമ്പനികൾ 5,000 ദിർഹം വരെയും ഒന്നിലധികം ലംഘനങ്ങൾക്ക് പരമാവധി 50,000 ദിർഹം വരെയും പിഴയൊടുക്കണം.  അവബോധം വളർത്തുന്നതിനും ഉച്ചവിശ്രമ നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും മന്ത്രാലയം അതിൻ്റെ പങ്കാളികളുമായി സഹകരിച്ച് തൊഴിലാളികളെയും തൊഴിലുടമകളെയും ബോധവത്കരിക്കുന്നതിന് ക്യാംപെയ്‌നുകളും സൈറ്റ് സന്ദർശനങ്ങളും നടത്തും.  

English Summary:

UAE Announces Midday Break for Workers From June 15

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com