ADVERTISEMENT

ജിദ്ദ ∙ പറന്നുയർന്ന ഉടൻ തീഗോളമായി മാറുകയും ഉള്ളടർന്ന വിമാനത്തിൽനിന്ന് ഉരുകിപ്പൊട്ടി മനുഷ്യർ ജിദ്ദയുടെ ആകാശത്തുനിന്ന് താഴേക്കു വീണു മരിക്കുകയും ചെയ്തിട്ട് ഇന്നേക്ക് 33 വർഷം. സൗദിയിലെ പ്രവാസികൾ ഒരിക്കലും മറക്കാത്ത ദുരന്തം സംഭവിച്ചത് 1991 ജൂലൈ 11 നായിരുന്നു. മക്കയിൽനിന്ന് ഹജ് കർമ്മം നിർവഹിച്ച് മടങ്ങുകയായിരുന്ന നൈജീരിയൻ യാത്രക്കാരെയും വഹിച്ചുള്ള കനേഡിയൻ വിമാനമായിരുന്നു അത്. ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് ഇന്റർനാഷണനൽ എയർപോർട്ടിൽനിന്ന് നൈജീരിയിയലെ സോക്കോട്ടോയിലെ സാദിഖ് അബൂബക്കർ മൂന്നാമൻ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് 2120 നമ്പർ വിമാനം പറന്നുയർന്നു.

ടേക്ക് ഓഫ് കഴിഞ്ഞ് ഏതാനും മിനിറ്റുകൾക്കകം വിമാനം അപകടത്തിൽപ്പെട്ടു. സാങ്കേതിക തകരാറു കാരണം വിമാനത്തിന്റെ അകത്ത് ആകാശത്തുവെച്ചു തീ പടർന്നു. ഇടുങ്ങിയ നരകമായി അപ്പോഴേക്കും വിമാനം മാറിക്കഴിഞ്ഞിട്ടുണ്ടായിരുന്നു. തീപിടിച്ച് മരണക്കെണിയായ വിമാനം എമർജൻസി ലാൻഡിങ്ങിന് ശ്രമിച്ചു. വിമാനതാവളത്തിന് ഏതാനും കിലോമീറ്റർ അകലെ വിമാനം കത്തി തകർന്നുവീണു. ജീവനക്കാരടക്കം 261 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഒരാളും രക്ഷപ്പെട്ടില്ല. ചില ജീവനക്കാരെ മാത്രം തിരിച്ചറിഞ്ഞു.

Image Credits: Aviation Safety Network
Image Credits: Aviation Safety Network

ദുരന്തത്തിന് ശേഷം കനേഡിയൻ-സൗദി അധികൃതർ സംയുക്ത അന്വേഷണം നടത്തി. വിമാനത്തിന്റെ ടയറിലെ മർദ്ദവ്യതിയാനമാണ് അപകടത്തിലേക്ക് നയിച്ചത് എന്നായിരുന്നു കണ്ടെത്തൽ. 28 വർഷത്തെ സൈനിക ജീവിതത്തിൽ നിന്ന് വിരമിച്ചതിന് ശേഷം രണ്ട് വർഷം നാഷനറിൽ ജോലി ചെയ്ത പരിചയസമ്പന്നനായ പൈലറ്റായ ക്യാപ്റ്റൻ വില്യം അലൻ ആയിരുന്നു ക്രൂവിൽ ഉൾപ്പെട്ടിരുന്നത്. 36-കാരനായ ഫസ്റ്റ് ഓഫീസർ കെന്റ് ഡേവിഡ്‌ജും പരിചയസമ്പന്നനായിരുന്നു. ഫ്ലൈറ്റ് എഞ്ചിനീയർ വിക്ടർ ഫെഹറും  സൈന്യത്തിൽ നിന്ന് വിരമിച്ച ശേഷം സിവിലിയൻ തൊഴിൽ സേനയിൽ പ്രവേശിച്ചതായിരുന്നു. ലീഡ് മെക്കാനിക്ക് ജെ.പി.ഫിലിപ്പ്, പ്രോജക്ട് മാനേജർ ആൽഡോ ടെറ്റമെന്റി, ഒമ്പത് ഫ്ലൈറ്റ് അറ്റൻഡന്റുകൾ, 247 യാത്രക്കാർ, ഇത്രയുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.

പ്രവാസികൾ ഒരിക്കലും മറക്കാത്ത ആ ദുരന്തം ഇങ്ങനെ:
8 മണി:
വിമാനത്തിൽ യാത്രക്കാർക്കൊപ്പം, ലീഡ് മെക്കാനിക്ക് ഫിലിപ്പ് ഹജ് ടെർമിനലിലെ റാംപിലെത്തി ടയറുകളിൽ കാറ്റ് അടിക്കാൻ നൈട്രജനുണ്ടോ എന്ന് ചോദിച്ചിരുന്നു. എന്നാൽ നൈട്രജൻ ലഭ്യമായിരുന്നില്ല. നൈട്രജൻ ലഭിക്കാനാണെങ്കിൽ സമയമെടുക്കും. ഇക്കാര്യം റാമ്പ് ഏജന്റ് പ്രൊജക്റ്റ് മാനേജർ ടെറ്റമെന്റിയെ അറിയിച്ചു. അത് സാരമില്ല എന്നായിരുന്നു പ്രൊജ്ക്ട് മാനേജറുടെ മറുപടി. ഏതാനും മണിക്കൂർ കഴിഞ്ഞാൽ സോകോട്ടയിൽ എത്തുമെന്നും ടയറുകളെല്ലാം പൂർണ്ണമായും മാറ്റിസ്ഥാപിക്കുമെന്നുമായിരുന്നു മാനേജറുടെ മറുപടി. ഏതാനും മിനിറ്റുകൾക്ക് ശേഷം വിമാനത്തിന് പറക്കാൻ അനുമതി ലഭിച്ചു.

Image Credits: Aviation Safety Network
Image Credits: Aviation Safety Network

8:10: നൈജീരിയ എയർവേയ്‌സ് ഫ്‌ളൈറ്റ് 2120 ആയി സർവീസ് നടത്തുന്ന DC-8, ഹജ് ടെർമിനലിലെ റാംപിൽ നിന്ന് പിന്നോട്ട് നീക്കി ടേക്ക്ഓഫിനായി റൺവേ 34L-ലേക്ക് ഓടിക്കാൻ തുടങ്ങി. ടയറിനുള്ളിൽ അപകടം പതിയിരിക്കുന്നുണ്ടായിരുന്നു, ആരുമറിയാതെ.
8:27: ഫസ്റ്റ് ഓഫീസർ ഡേവിഡ്ജിനൊപ്പം, ഫ്ലൈറ്റ് 2120 റൺവേ 34L-ൽ ടേക്ക് ഓഫ് റോൾ ആരംഭിച്ചു. വിമാനത്തിന്റെ വേഗത കൂടിക്കൂടി വന്നു. ഈ സമയത്ത് കോക്പിറ്റിൽനിന്ന്, പൈലറ്റുമാർക്ക് അതുവരെ ഇല്ലാത്ത ശബ്ദവും അസാധാരണമായ കുലുക്കവും അനുഭവപ്പെട്ടിരുന്നതായി അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

വിമാനം പറക്കാൻ തുടങ്ങിയ വേളയിൽതന്നെ ഇടത് ചക്രത്തിനുള്ളിൽ തീ അനിയന്ത്രിതമായി കൂടിയിരുന്നു. ടയറുകളെയും ബ്രാക്കറ്റുകളെയും തീ ദഹിപ്പിച്ചു. സമീപത്തെ ഹൈഡ്രോളിക് ലൈനുകൾ പൊട്ടാൻ തുടങ്ങി. ജ്വലിക്കുന്ന ഹൈഡ്രോളിക് ദ്രാവകം പുറത്തുവന്നതോടെ തീപിടിത്തം വർധിക്കുകയും ചെയ്തു. ഇതിനിടയിൽ തീ വിമാനത്തിന്റെ ഭിത്തിയിൽ പടരുകയും മധ്യഭാഗത്തുള്ള ഇന്ധന ടാങ്ക് ദഹിപ്പിക്കുകയും ചെയ്തു, കത്തുന്ന നരകമായി പിന്നീട് വിമാനം.

Image Credits: Aviation Safety Network
Image Credits: Aviation Safety Network

കോക്ക്പിറ്റിൽ മുന്നറിയിപ്പുകൾ മുഴങ്ങിത്തുടങ്ങി. എമർജൻസി ലാൻഡിങ് അല്ലാതെ രക്ഷയുണ്ടായിരുന്നില്ല. വിമാനത്താവളത്തിൽ വാഹനങ്ങൾ ഒരുക്കിനിർത്താൻ ആവശ്യപ്പെട്ട് പ്രധാന പൈലറ്റ് സന്ദേശമയച്ചു. വിമാനത്തിലേറെയും ആഫ്രിക്കയിൽനിന്നുള്ള കർഷകരായിരുന്നു. ആളിക്കത്തുന്ന തീജ്വാലകളിൽ നിന്നും ശ്വാസംമുട്ടുന്ന പുകയിൽ നിന്നും രക്ഷപ്പെടാൻ അവർ വിമാനത്തിന്റെ ഇടനാഴിയിലൂടെ പരക്കം പാഞ്ഞു. പുകക്കുഴലിനു പിന്നിൽ, ജ്വലിക്കുന്ന സീറ്റുകൾക്കിടയിൽ യാത്രക്കാർ നിന്നിടത്ത് വെന്തുമരിച്ചു.

Image Credits: Aviation Safety Network
Image Credits: Aviation Safety Network

വിമാനത്തിന്റെ ഫ്യൂസ്‌ലേജിൽ തീപിടിച്ച്  ഒരു വലിയ ദ്വാരമുണ്ടായി. യാത്രക്കാർ ഉൾപ്പെടെ വിമാനത്തിൽ നിന്ന് വസ്തുക്കൾ വീഴാൻ തുടങ്ങി. ആലിപ്പഴം വീഴുന്നത് പോലെ മനുഷ്യർ താഴേക്ക് വീണു. അപ്പോഴും വിമാനം പറന്നുകൊണ്ടേയിരുന്നു. ഫ്ലൈറ്റ് ഡാറ്റ റെക്കോർഡർ പ്രവർത്തനം നിർത്തി, എന്നിട്ടും ക്യാപ്റ്റൻ അലൻ വിമാനതാവളത്തിൽ ഉടൻ വാഹനങ്ങൾ ഒരുക്കിനിർത്താൻ ആവശ്യപ്പെട്ടുകൊണ്ടിരുന്നു. അലന് പ്രതീക്ഷയുണ്ടായിട്ടുണ്ടാകും.

08:37: മരിച്ചവരും മരിച്ചു കൊണ്ടിരിക്കുന്നരെയും വെച്ച് വിമാനം റൺവേയിലേക്ക് താഴ്ന്നുവന്നു. 08:38 35 സെക്കന്റായിരുന്നു അപ്പോഴത്തെ സമയം. റൺവേയിൽ നിന്ന് 2.8 കിലോമീറ്റർ അകലെ വെച്ച് വിമാനം താഴേക്ക് പതിച്ചു. ജനം ഞെട്ടിത്തരിച്ചുപോയ ദിവസമായിരുന്നു അത്. 261 പേരുടെ മരണത്തിനിടയാക്കിയ ഈ ദുരന്തം സൗദിയിലെ ഏറ്റവും വലിയ രണ്ടാമത്തെ വിമാനാപകടമായിരുന്നു. കത്തിത്തീരാത്ത ആ ഓർമ്മകൾക്കാണ് ഇന്ന് 33 വയസ്സ്...

English Summary:

Nigerian Airways 2120 Crash: the Most Haunting Air Crash Ever

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com