കുവൈത്തിൽ ഒരു സ്ത്രി ഉള്‍പ്പെടെ എട്ട് പേരുടെ വധശിക്ഷ ഇന്ന് നടപ്പാക്കും

Mail This Article
കുവൈത്ത് സിറ്റി ∙ കൊലപാതകക്കുറ്റത്തിന് എട്ട് പേരുടെ വധശിക്ഷ ഞായറാഴ്ച നടപ്പാക്കുമെന്ന് സുരക്ഷാ വൃത്തങ്ങളെ ഉദ്ദരിച്ച് റിപ്പോര്‍ട്ട്. ക്രിമിനല്‍, അപ്പീല്‍, കാസേഷന്‍ കോടതികള്‍ ഇവരുടെ വധശിക്ഷ ശരിവച്ചിരുന്നു. കുടാതെ, ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്ന് നിയമ നടപടികള്‍ എല്ലാം പൂര്‍ത്തിയാക്കിയ ശേഷമാണ് വധശിക്ഷ നടപ്പാക്കുന്നത്. സെന്‍ട്രല്‍ ജയിലിലാണ് ഇവരെ തൂക്കിലേറ്റുന്നത്.
ഒരു സ്ത്രീ ഉള്‍പ്പെടെ ആറ് പേര്‍ കുവൈത്ത് സ്വദേശികളാണ്. കുടാതെ, പൗരത്വരഹിത വിഭാഗത്തില്‍പ്പെട്ട ഒരാള്‍, ഒരു ഈജിപ്ഷ്യന്‍ പൗരനും ഉള്‍പ്പെടുന്നു. കറക്ക്ഷനല്‍ ഇൻസ്റ്റിറ്റ്യൂഷന്‍സ്, ക്രിമിനല്‍ എവിഡനസ് ഡിപ്പാര്‍ട്ട്‌മെന്റ്, ക്രിമിനല്‍ എക്‌സിക്യൂഷന്‍ പ്രോസിക്യൂഷന്‍,ജുഡീഷ്യല്‍ അധികാരികള്‍ എന്നിവയുമായി ഏകോപിപ്പിച്ച് ആഭ്യന്തര മന്ത്രാലയം വധശിക്ഷയ്ക്ക് ആവശ്യമായ എല്ലാ തയാറെടുപ്പുകളും പൂര്‍ത്തിയാക്കി.
പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ആരോഗ്യ മന്ത്രാലയത്തിലെ ഡോക്ടര്‍മാര്‍ മേല്‍നോട്ടം വഹിക്കും. 2025-ല്‍ നടപ്പാക്കുന്ന ആദ്യ വധശിക്ഷയാണിത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 5-ന് സെന്‍ട്രല്‍ ജയില്‍ ആറ് പ്രതികളെ തൂക്കിലേറ്റിയിരുന്നു. 2022 നവംബറില്‍ ഏഴ് പേരുടെ ശിക്ഷയും നടപ്പാക്കിയിട്ടുണ്ട്.