നിർദേശങ്ങൾ 16 ഭാഷകളിൽ, പ്രതീക്ഷിക്കുന്നത് ലക്ഷങ്ങളെ; റമസാനിൽ വിശ്വാസികളെ സ്വീകരിക്കാൻ സൗദിയിലെ ഇരുഹറമും സുസജ്ജം

Mail This Article
ജിദ്ദ ∙ റമസാനിൽ വിശ്വാസികളെ സ്വീകരിക്കാൻ മക്കയും മദീനയും അവസാന ഘട്ട ഒരുക്കത്തിൽ. വിശ്വാസി ലക്ഷങ്ങളെ സ്വീകരിക്കാൻ ഇരു ഹറമും പൂർണ സജ്ജമായതായി ഇരുഹറം കാര്യവിഭാഗം മേധാവി ഡോ. അബ്ദുൽ റഹ്‌മാൻ അൽ സുദൈസ് പറഞ്ഞു.
കൂടുതൽ തീർഥാടകരെത്താനുള്ള സാധ്യത കണക്കിലെടുത്ത് വൻ ഒരുക്കങ്ങളാണ് ഇരു ഹറമുകളിലും പുരോഗമിക്കുന്നത്. ഹറമുകളിലെ മുഴുവൻ നിർദേശങ്ങളും പ്രധാനപ്പെട്ട ഗ്രന്ഥങ്ങളും ഉൾക്കൊള്ളുന്ന നൂറിലേറെ സ്‌ക്രീനുകൾ ഹറമിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. തീർഥാടകരുടെ സേവനത്തിനായി 16 ഭാഷകളിൽ ഇവ ലഭ്യമാക്കും. ഇതിനകം ഹറം കാര്യാലയം റമസാൻ പ്രവർത്തനപദ്ധതിയും ആരംഭിച്ചിട്ടുണ്ട്.
അതിഥികൾക്ക് മികച്ച സേവനം നൽകുക, തീർഥാടകരുടെ ആരാധനാനുഭവം വർധിപ്പിക്കുക, ഇരുഹറമുകളുടെയും സന്ദേശം ലോകത്തിന് കൈമാറുക എന്നിങ്ങനെ വിവിധ ലക്ഷ്യങ്ങളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇരുഹറമുകളുടെ വിശ്വാസപൈതൃകം ശക്തിപ്പെടുത്തുന്നതിലും അവയുടെ മിതമായ സന്ദേശം ലോകത്തിന് കൈമാറുന്നതിലും തീർഥാടകർക്കും സന്ദർശകർക്കും നൂതനവും സമ്പന്നവുമായ സേവനങ്ങൾ നൽകുന്നതിലും റമസാൻ പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി അൽസുദൈസ് സൂചിപ്പിച്ചു.