ADVERTISEMENT

യുഎസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മാഫിയാത്തലവനും കൊടുംക്രിമിനലുമായിരുന്നു അൽ കാപോണി. പൊതുശത്രു എന്ന രീതിയിൽ കൊടും ക്രിമിനലുകളെ ലിസ്റ്റ് ചെയ്യുന്ന പബ്ലിക് എനിമി പട്ടികയിൽ ആദ്യമായി പ്രത്യക്ഷപ്പെട്ട പേര് ഇയാളുടേതാണ്. ഫസ്റ്റ് പബ്ലിക് എനിമി എന്നാണ് കാപോണി അറിയപ്പെട്ടതു തന്നെ. കഴിഞ്ഞമാസം കാപോണിയുെട കുടുംബാംഗങ്ങൾ അയാളുടെ ജീവിതം സംബന്ധിച്ച ഒരു പ്രദർശനം നടത്തി.

ദ ഫസ്റ്റ് പബ്ലിക് എനിമി എന്നായിരുന്നു പ്രദർശനത്തിന്റെ പേര്. 45 കാലിബർ കോൾട്ട് 1911 മോഡൽ പിസ്റ്റളും ഈ പ്രദർശനത്തിലുണ്ടായിരുന്നു. തന്റെ ഗേൾഫ്രണ്ട് എന്നു കാപോണി വിശേഷിപ്പിച്ച, അയാളുടെ പ്രിയ കൈത്തോക്കായിരുന്നു ഇത്. അനേകം ആക്രമണങ്ങളിൽ നിന്നു കാപോണിയെ രക്ഷിച്ച ഈ തോക്കിനോട് അയാൾക്കു വലിയ സ്നേഹമായിരുന്നു.

ഇറ്റലിക്കാരായ മാതാപിതാക്കളുടെ മകനായാണ് അൽഫോൺസ് കാപോണിയുടെ ജനനം. ജന്മനാ തന്നെ ക്രിമിനൽ സ്വഭാവം പ്രകടിപ്പിച്ചു കാപോണി. ആറാം ക്ലാസിൽ പഠിക്കവേ ക്ലാസ് ടീച്ചറിനെ മർദിച്ചതിനു സ്‌കൂളിൽ നിന്നു പുറത്താക്കപ്പെട്ടു.പിന്നീട് അല്ലറ ചില്ലറ ചെറിയ ജോലികളും മറ്റും ചെയ്തു ന്യൂയോർക്കിൽ ഉപജീവനം കഴിച്ച കാപോണി ക്രിമിനൽ സംഘങ്ങൾക്കു വേണ്ടിയും പ്രവർത്തിച്ചു.

ഇതിനിടയിൽ ഒരു അക്രമസംഭവത്തിൽ മറ്റൊരു ക്രിമിനലിന്‌റെ കത്തി അയാളുടെ കവിളിൽ കൊള്ളുകയും അതിന്‌റെ ഫലമായി ഒരു മായാത്ത പാട് രൂപപ്പെടുകയും ചെയ്തു.സ്‌കാർഫേസ് എന്ന ഇരട്ടപ്പേര് കാപോണിക്കു കിട്ടിയതങ്ങനെ. പിൽക്കാലത്ത് അൽ പാച്ചിനോ അഭിനയിച്ച സ്കാർഫേസ് എന്ന ചിത്രത്തിനുള്ള പ്രചോദനവും അൽ കാപോണിയായിരുന്നു. ന്യൂയോർക്കിൽ ഇതിനിടെ ഒരു കൊലപാതകം നടത്തിയതിനെത്തുടർന്ന് പ്രതിയോഗികളുടെ പ്രതികാരം ഭയന്ന് കാപോണിയും കുടുംബവും ഷിക്കാഗോയിലേക്കു താമസം മാറി.

1925 ആയപ്പോഴേക്കും ഷിക്കാഗോയുടെ എണ്ണം പറഞ്ഞ ക്രിമിനലുകളിലൊരാളായി ഇയാൾ  മാറി. 1927 ആയപ്പോഴേക്കും ഷിക്കാഗോയിലെ പ്രധാന മാഫിയാത്തലവനായി മാറിയ കാപോൺ വലിയ ധനികനുമായിത്തീർന്നു.കോടിക്കണക്കിനു യുഎസ് ഡോളറായിരുന്നു കാപോണിന്‌റെ ആസ്തി.ഷിക്കാഗോ ഔ്ട്ട്ഫിറ്റ് എന്ന പേരിൽ ഒരു കുപ്രസിദ്ധ ക്രിമിനൽ സംഘത്തെ കാപോൺ വാർത്തെടുത്തു. എതിരാളികളോടു നിർദയമായി പെരുമാറുമ്പോഴും വളരെ ഹൃദ്യമായിരുന്നു സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടുമുള്ള പെരുമാറ്റം. പലമുഖങ്ങളുള്ളയാളായിരുന്നു തന്റെ മുത്തച്ഛനെന്ന് അദ്ദേഹത്തിന്റെ കൊച്ചുമകൾ തന്നെ പിൽക്കാലത്ത് പറഞ്ഞിട്ടുണ്ട്.

അയാളുടെ ക്രിമിനൽ രീതികളെ ഭയന്നായിരുന്നു അന്നു ഷിക്കാഗോയിലെ കച്ചവടക്കാരും മറ്റും കഴിഞ്ഞുപോന്നത്. കാപോണിയുടെ സുഹൃത്തുക്കളിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ,ബ്യൂറോക്രാറ്റുകൾ,സിനിമാതാരങ്ങൾ തുടങ്ങിയവരുമുണ്ടായിരുന്നു.അൽ കപോണിയെ ഒതുക്കാനായി രൂപമെടുത്ത ഒരു പൊലീസ് ദൗത്യസംഘമായിരുന്നു അൺടച്ചബിൾസ്.

കാപോണിയും മറ്റൊരു അധോലോകഗുണ്ടയായ ജോർജ് ബഗ്സുമായുണ്ടായിരുന്ന കുടിപ്പക കാരണം ധാരാളം ക്രിമിനൽ സംഭവങ്ങൾ ഷിക്കാഗോയിൽ നടന്നു. ഇതു സംബന്ധിച്ച വാർത്തകൾ പിന്നീടുള്ള ദിവസങ്ങളിൽ യുഎസിലെ പത്രങ്ങളിൽ നിറഞ്ഞു.അന്നത്തെ യുഎസ് പ്രസിഡന്‌റായിരുന്ന ഹെർബർട് ഗ്രൂവർക്ക് ഇതു വല്ലാത്ത സമ്മർദ്ദമുണ്ടാക്കി.ഏതു വിധേനയും അൽ കാപോണിയെ പിടികൂടാൻ ഗ്രൂവർ തന്‌റെ ഉദ്യോഗസ്ഥർക്കു നിർദേശം നൽകി.

കൊടും ക്രിമിനലായ കാപോണിനെ കൊലപാതകങ്ങളുടെ പേരിലല്ല യുഎസ് അധികൃതർ തുടർന്ന് അകത്താക്കിയത്.ടാക്‌സ് വെട്ടിപ്പുൾപ്പെടെയുള്ള സാമ്പത്തിക ക്രമക്കേടുകൾ കാപോൺ ധാരാളം ചെയ്തിരുന്നു. ഇതന്വേഷിച്ച യുഎസ് ട്രഷറി വകുപ്പ് കാപോണിയെ വിദഗ്ധമായി പൂട്ടി.1931ൽ കാപോൺ ജയിലിലടയ്ക്കപ്പെട്ടു. 8 വർഷം ശിക്ഷ.

1939ൽ പുറത്തിറങ്ങിയപ്പോഴേക്ക് താൻ പടുത്തുയർത്തിയ സാമ്രാജ്യം അസ്തമിച്ചെന്നു കാപോൺ മനസ്സിലാക്കി.ദീർഘകാലമായുള്ള ജയിൽവാസം കാരണം ശാരീരികമായും മാനസികമായും ആകെ തളർന്ന നിലയിലുമായിരുന്നു കാപോണി.1947ൽ തന്‌റെ നാൽപത്തിയെട്ടാം വയസ്സിൽ ആ കൊടുംക്രിമിനൽ മരിച്ചു.

English Summary:

Al Capone was one of the most notorious gangsters in US history. He was the first person to appear on the public enemies list.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com