കീമോതെറപ്പിക്കായി അൻവിത ഹൈദരാബാദിലെത്തി; ഒപ്പം കരുതലിന്റെ കുട പിടിച്ച് നാടും

Mail This Article
ലോക്ഡൗണിനെ അതിജീവിച്ച്, നാടിന്റെ പ്രാർഥനകളെയും ഒപ്പം കൂട്ടി പ്രത്യേക ആംബുലൻസിൽ അന്‍വിതയും രക്ഷിതാക്കളും ഹൈദരബാദിൽ എത്തി. ചേർത്തല കിഴക്കേനാൽപ്പതിൽ മുണ്ടുപറമ്പത്തുവെളി വിനിത് വിജയന്റെയും ഗോപികയുടെയും മകളാണ് ഒന്നേമുക്കാൽ വയസ്സുകാരി അൻവിത. കണ്ണിൽ റെറ്റിനോ ബ്ലാസ്‌റ്റോമ എന്ന അർബുദത്തെ തുടർന്ന് ഹൈദരാബാദിലെ എൽ.വി.പ്രസാദ് ആശുപത്രിയിലും അപ്പോളോ ആശുപത്രിയിലുമായി ചികിത്സയിലായിരുന്നു. ചികിത്സയുടെ അവസാന ഘട്ടത്തിലെ 2 കീമോതെറപ്പി ബാക്കിയാണ്. നാളെയാണ് രണ്ടാമത്തെ കീമോ ചെയ്യേണ്ടത്. അതിനിടെ ലോക്ഡൗണിനെ തുടർന്ന് കുടുംബം ആശങ്കയിലായപ്പോഴാണ് സർക്കാർ ഇടപെട്ടത്.
മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് യാത്ര അനുമതിയും ആംബുലന്‍സ് കടന്നു പോകുന്ന മറ്റ് സംസ്ഥാനങ്ങള്‍ക്കുള്ള നിര്‍ദ്ദേശവും പൊലീസ് ആസ്ഥാനത്ത് നിന്ന് നല്‍കിയിരുന്നു. സംസ്ഥാന സർക്കാരിന്റെ സാമൂഹിക സുരക്ഷ മിഷന്റെ നേതൃത്വത്തിൽ ക്രമീകരിച്ച ഹൈടെക് ആംബുലൻസിൽ ഇന്നലെ രാവിലെ ഏഴരയോടെ പുറപ്പെട്ടു. എ എം ആരിഫ് എം പി പ്രവർത്തനങ്ങൾ വളരെ കൃത്യമായി ഏകോപിപ്പിച്ചു.
രാജിസ്, മനോജ് എന്നിവരാണ് ആംബുലന്‍സ് ഡ്രൈവർമാർ. യാത്ര ചെലവും മറ്റും സര്‍ക്കാരാണ് വഹിക്കുന്നത്. ചികിത്സയ്ക്ക് ശേഷം കുട്ടിയെ ഇതേ ആംബുലന്‍സില്‍ തിരികെ വീട്ടിലെത്തിക്കും. നാട്ടുകാരും വിവിധ രാഷ്ട്രീയ പ്രവർത്തകരും ചേർന്നാണ് അൻവിതയെ യാത്രയാക്കിയത്.