‘കൊല്ലക്കാലം’ നൽകിയ കാലം; സംവിധായകൻ ജോതിഷ് ശങ്കർ അഭിമുഖം

Mail This Article
മികച്ച കലാസംവിധായകനുള്ള സംസ്ഥാന പുരസ്കാരങ്ങൾ, കലാസംവിധായകനായി ഒട്ടേറെ ഹിറ്റ് ചിത്രങ്ങൾ. മലയൻകുഞ്ഞിലെ നിസ്സഹായമായ നിലവിളി മുഴങ്ങിയ തകർന്നടിഞ്ഞ വീട്, നിലാവിൽ കുമ്പളങ്ങിക്കായലിൽ പുളഞ്ഞ നീലക്കവരുകൾ, ഭ്രമയുഗത്തിൽ മമ്മൂട്ടിക്കൊപ്പം തലയെടുപ്പോടെ അഭിനയിച്ച നിഗൂഢമായ മന... ഇതെല്ലാം നിങ്ങളുടെ സ്ക്രീൻ ഓർമകളിലുണ്ടെങ്കിൽ അതിനൊപ്പം ജോതിഷ് ശങ്കർ എന്ന കലാസംവിധായകന്റെ പേര് കൂടി ചേർത്തു വയ്ക്കണം. സിനിമ സംവിധാനമെന്ന സ്വപ്നത്തിലേക്ക് നടത്തിയ വർഷങ്ങൾ നീണ്ട യാത്രയെക്കുറിച്ച് ജോതിഷ് പറയുന്നു.
‘ആർട്ട്MAN’ to ‘പൊൻMAN’
മാവേലിക്കര രാജാ രവിവർമ ഫൈൻ ആർട്സ് കോളജിൽ പഠനം പൂർത്തിയാക്കിയ ശേഷം കൊല്ലത്തായിരുന്നു താവളമടിച്ചത്. കലാപ്രേമികളായ സുഹൃത്തുക്കളോടൊപ്പം ‘മോന്തായം’ എന്ന പേരിൽ കലാസംഘമായി ആയിരുന്നു ‘കൊല്ലക്കാലം’ . അക്കാലത്തെ കഥകൾ ഇന്ദുഗോപനോട് പറഞ്ഞതിൽ നിന്നാണ് പൊൻമാനിലേക്ക് എത്തിയത്. ബേസിലിന്റെ നായക കഥാപാത്രം പി.പി.അജേഷ്, യഥാർഥ പേരിൽ കൊല്ലത്തുണ്ട്. ബേസിലിനെ അജേഷായി കൊണ്ടുവരാൻ മുന്നിൽ നിന്നതു പ്രൊഡക്‌ഷൻ കൺട്രോളർ ബെന്നി കട്ടപ്പനയായിരുന്നു. സംവിധാനം ചെയ്യാനിരുന്ന സിനിമയുടെ തിരക്കിനിടെയാണു ബേസിൽ പ്രധാന കഥാപാത്രമായതും. ഇത്തരം സൗഹൃദങ്ങളാണു എന്നെ സംവിധായകനാക്കിയത്. സജിൻ ഗോപുവിനെ നിർദേശിച്ചതു സിനിമയുടെ നിർമാതാവ് അജിത് വിനായകയാണ്.
കലാസംവിധായകനിൽ നിന്നും സംവിധായകനിലേക്ക്
ശിൽപിയായതിനാൽ സിനിമയിൽ ആദ്യമെത്തിയതു കലാസംവിധാനത്തിലാണ്. കലാസംവിധായകൻ സാലു ജോർജിന്റെ സഹായിയായി തുടക്കമിട്ടു. ‘ആദാമിന്റെ മകൻ അബു’വിലൂടെയുള്ള അരങ്ങേറ്റം ബ്രേക്കായി. തൊണ്ടിമുതലും ദൃക്സാക്ഷിയും, കുമ്പളങ്ങി നൈറ്റ്സ്, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, ന്നാ താൻ കേസ് കൊട്, ഭ്രമയുഗം ഉൾപ്പെടെ മികച്ച ധാരാളം സിനിമകളുടെ ഭാഗമാകാൻ കഴിഞ്ഞു.
കലയും സംവിധാനവും തുടരും
അടുത്ത സിനിമാ പദ്ധതികൾ കലാസംവിധാനം തന്നെയാണ്. ഭ്രമയുഗത്തിന്റെ സംവിധായകൻ രാഹുൽ സദാശിവൻ ഒരുക്കുന്ന പുതിയ സിനിമയാണ് അതിൽ ആദ്യം. നല്ല കഥകൾ ഒത്തുവന്നാൽ വീണ്ടും സംവിധാനക്കുപ്പായത്തിലേക്കുമെത്തും.