ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

തമിഴ് നടൻ ഡാനിയൽ ബാലാജിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ വേദനയിലാണ് സിനിമാലോകം. ഹൃദയാഘാതത്തെ തുടർന്ന് വെള്ളിയാഴ്ച രാത്രിയായിരുന്നു അന്ത്യം. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ വച്ച് മരണം സംഭവിക്കുകയായിരുന്നു. സംസ്കാര ചടങ്ങുകൾ അദ്ദേഹത്തിന്റെ വസതിയിൽ നടക്കും. എന്നാൽ ഇപ്പോഴിതാ തന്റെ അവസാന നിമിഷവും രണ്ട് പേർക്ക് വെളിച്ചം പകര്‍ന്നുകൊണ്ടാണ് ബാലാജി ലോകത്തോടു വിടപറഞ്ഞത്.

താരത്തിന്റെ അവസാന ആഗ്രഹമായി അദ്ദേഹത്തിന്റെ കണ്ണുകള്‍ ദാനം ചെയ്തിരിക്കുകയാണ്. നേത്രദാനം നടത്തുമെന്ന് താരം പ്രതിജ്ഞയെടുത്തിരുന്നു. ഇത് പ്രകാരമാണ് താരത്തിന്റെ കണ്ണുകള്‍ ദാനം തീരുമാനിച്ചത്.

ടെലിവിഷന്‍ സീരിയലിലൂടെയാണ് ബാലാജിയുടെ അഭിനയജീവിതത്തിന്റെ തുടക്കം.തമിഴിലെ സൂപ്പർ ഹിറ്റ് സീരിയൽ ചിത്തിയിലാണ് ആദ്യമായി വേഷമിട്ടത്. ഡാനിയൽ എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. ബാലാജി എന്ന ഇദ്ദേഹത്തിന്‍റെ പേരിനൊപ്പം സീരിയലിലെ അദ്ദേഹത്തിന്‍റെ ക്യാരക്ടറിന്‍റെ പേര് നല്‍കിയത് സംവിധായകന്‍ സുന്ദര്‍ സി. ആണ്. അങ്ങനെ ടി.സി. ബാലാജി എന്നറിയപ്പെട്ടിരുന്ന അദ്ദേഹം ഡാനിയൽ ബാലാജിയെന്ന പേരു സ്വീകരിച്ചു.

ഇതിനിടെ പ്രൊഡക്‌ഷൻ മാനേജറായി അദ്ദേഹം സിനിമാ രംഗത്തേക്കും ചുവടുവച്ചു. കമല്‍ഹാസന്‍റെ മരുതനായകം സിനിമയുടെ മാനേജറായിരുന്നു. 2002ൽ ഏപ്രിൽ മാതത്തിൽ എന്ന സിനിമയിലൂടെ അഭിനയത്തിൽ വെള്ളിത്തിരയിലേക്ക്. പിന്നാലെ ഗൗതം മേനോന്‍റെ കാക്ക കാക്കയില്‍ സൂര്യയുടെ സുഹൃത്തായ പൊലീസ് ഓഫിസറായി എത്തി.  അതിനുശേഷം 2004ൽ ബ്ലാക് എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മലയാളത്തിലേക്ക്. വേട്ടയാട് വിളയാടിലെ സൈക്കോ വില്ലനായ അമുദൻ കരിയറിലെ വഴിത്തിരിവായി. വെട്രിമാരൻ ചിത്രം പൊള്ളാതവനിലെ വില്ലൻ കഥാപാത്രവും ബാലാജിയുടെ കരിയറിലെ നിർണായക വേഷങ്ങളിലൊന്നാണ്.

മോഹൻലാലിന്റെ ‘ഭഗവാൻ’ എന്ന സിനിമയിലും ഡാഡി കൂള്‍ എന്ന മമ്മൂട്ടി ചിത്രത്തിലും വില്ലനായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി നാൽപതോളം ചിത്രങ്ങള്‍ ഡാനിയല്‍ ബാലാജി ചെയ്തു. 48കാരനായ താരം അവിവാഹിതനായിരുന്നു.

‘‘വിവാഹം വേണ്ടെന്ന് ഞാന്‍ തീരുമാനിച്ചതല്ല. 25 വയസ്സൊക്കെ ആയപ്പോഴേ എന്റെ ജീവിതത്തില്‍ അങ്ങനെ ഒന്ന് സംഭവിക്കില്ലെന്ന് അറിയാമായിരുന്നു. വിവാഹത്തെ കുറിച്ച് അമ്മ ചോദിക്കുമ്പോള്‍ ഞാൻ എതിരു പറഞ്ഞില്ല, പക്ഷേ നടക്കില്ലെന്നു പറഞ്ഞു. അമ്മ പല പെണ്‍കുട്ടികളെയും കണ്ടു. ജാതകം ഒത്തില്ല. പിന്നീട് അന്വേഷിച്ചപ്പോള്‍, എന്‍റേത് ബ്രഹ്മചാരി ജാതകമാണ് എന്ന് കണ്ടു. വിവാഹം കഴിക്കാത്തത് വലിയൊരു വിഷയമായിട്ടൊന്നും എനിക്ക് തോന്നിയിട്ടില്ല. ഈ ജീവിതത്തില്‍ സന്തോഷവാനാണ്. ’’–ഡാനിയല്‍ ബാലാജി മുൻപൊരു അഭിമുഖത്തില്‍ പറഞ്ഞത്.

മിത്രൻ ആർ. ജവഹർ സംവിധാനം ചെയ്ത് കഴിഞ്ഞ വർഷം റിലീസ് ചെയ്ത ‘അറിയവൻ’ എന്ന സിനിമയിലാണ് അദ്ദേഹം അവസാനമായി പ്രത്യക്ഷപ്പെട്ടത്.

English Summary:

Daniel Balaji's final act of kindness; eyes donated, fulfilling his last wish

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com