ബാർജ് ദുരന്തം: മരിച്ചവരിൽ ഒരു മലയാളി കൂടി

Mail This Article
മുംബൈ ∙ അറബിക്കടലിലെ ബാർജ് ദുരന്തത്തിൽ മരിച്ച മലയാളികളുടെ എണ്ണം ഏഴായി. കണ്ണൂർ ചെമ്പേരി വലിയപറമ്പ് താന്നിക്കൽ സനീഷ് ജോസഫിന്റെ (35) മൃതദേഹം കൂടി തിരിച്ചറിഞ്ഞതോടെയാണിത്. മുംബൈയിൽ നിന്ന് ഇന്നലെ വൈകിട്ട് നാട്ടിലെത്തിച്ച സനീഷിന്റെ മൃതദേഹം ചെമ്പേരി ലൂർദ് മാതാ ഫൊറോനാ പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു.
ഇന്നലെ നാലു മൃതദേഹങ്ങൾകൂടി കണ്ടെത്തിയതോടെ പി-305 ബാർജ് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 70 ആയി. 5 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ഇവർക്കൊപ്പം സ്വകാര്യ ടഗ് ബോട്ടായ വരപ്രദയിലെ 11 ജീവനക്കാരെയും കണ്ടെത്താനുണ്ട്.
ദുരന്തത്തിൽപ്പെട്ട മലയാളികളിൽ പത്തനംതിട്ട അടൂർ പഴകുളം വിവേക് സുരേന്ദ്രനെ മാത്രമാണു കണ്ടെത്താനുള്ളത്. കാണാതായെന്നു സംശയിച്ചവരുടെ പട്ടികയിലുണ്ടായിരുന്ന പത്തനംതിട്ട സ്വദേശി കൊച്ചുപറമ്പിൽ പ്രലീജ് സഖറിയ മല്ലപ്പള്ളി തുരിത്തിക്കാട്ടെ വീട്ടിലെത്തി.
∙ടൗട്ടെ:നഷ്ടപരിഹാരം
തിരുവനന്തപുരം∙ ടൗട്ടെ ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ അപകടങ്ങളിൽ മരിച്ചവരുടെ ആശ്രിതർക്കു 4 ലക്ഷം രൂപ വീതം നൽകാൻ സർക്കാർ ഉത്തരവായി. 10 പേർ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്.