ADVERTISEMENT

ഗൂഡല്ലൂർ ∙ ഓസ്കർ പുരസ്കാരം ലഭിച്ച ‘ ദി എലിഫന്റ് വിസ്പറേഴ്സ്’ ഡോക്യുമെന്ററിയിലൂടെ പ്രശസ്തരായ പാപ്പാൻ ദമ്പതികൾ ബൊമ്മനെയും ബെല്ലിയെയും ആദരിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി മുതുമലയിലെത്തി.

ഇവർ വളർത്തിയ രഘു, ബൊമ്മി എന്നീ ആനക്കുട്ടികൾക്കു കരിമ്പു നൽകിയും ഓമനിച്ചും സമയം ചെലവഴിച്ച പ്രധാനമന്ത്രി പാപ്പാന്മാർക്കൊപ്പം ഫോട്ടോക്കും പോസ് ചെയ്തു. രാജ്യത്ത് എവിടെയും ഇത്തരത്തിൽ ആനക്കുട്ടികളെ ആരും വളർത്തി രക്ഷപ്പെടുത്തിയിട്ടില്ലെന്നു പറഞ്ഞ പ്രധാനമന്ത്രി ബൊമ്മനെയും ബെല്ലിയെയും ഡൽഹിയിലേക്കു ക്ഷണിച്ചു.

ടി20 കടുവയെ ജീവനോടെ പിടികൂടിയ ആന്റി പോച്ചിങ് ഗാർഡുകളെ നേരിൽക്കണ്ടു പ്രധാനമന്ത്രി അഭിനന്ദിച്ചു. കടുവ സംരക്ഷണ പദ്ധതികളെ കുറിച്ച് ഉദ്യോഗസ്ഥരോടു ചോദിച്ചറിഞ്ഞു.

ബന്ദിപ്പൂർ കടുവസങ്കേതത്തിലെ മേൽകമ്മനഹള്ളി ഹെലിപാഡിലിറങ്ങിയ പ്രധാനമന്ത്രി കാറിലാണു രാവിലെ 11.15ന് തെപ്പക്കാട് ആനപ്പന്തിയിലെത്തിയത്. വനംവകുപ്പു സെക്രട്ടറി സുപ്രിയ ഷാഹു ,നീലഗിരി കലക്ടർ എസ്.പി അമൃത്, ഐജി സുധാകരൻ എന്നിവരുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിയെ സ്വീകരിച്ചു. 11.50ന് അദ്ദേഹം ഹെലികോപ്റ്ററിൽ മൈസൂരുവിലേക്കു പോയി.

മുതുമലയിൽ എത്തുന്നതിനു മുൻപു പ്രധാനമന്ത്രി ബന്ദിപ്പൂർ കടുവസങ്കേതത്തിൽ സഫാരി നടത്തി. കൗബോയ് തൊപ്പിയും കാമോഫ്ലാഷ് ടീഷർട്ടും ജാക്കറ്റും കാക്കി പാന്റ്സും അണിഞ്ഞ്, തുറന്ന ജീപ്പിൽ ഒന്നര മണിക്കൂർ നടത്തിയ 20 കിലോമീറ്റർ സഫാരിക്കിടെ കടുവ ഉൾപ്പെടെയുള്ള വന്യമൃഗങ്ങളെ അദ്ദേഹം ടെലിലെൻസ് ക്യാമറയിൽപകർത്തി. 9 വാഹനങ്ങളാണു പ്രധാനമന്ത്രിയുടെ ജീപ്പിന് അകമ്പടി ഒരുക്കിയത്. ബന്ദിപ്പൂരിന്റെ വിശാലദൃശ്യം സാധ്യമാകുന്ന ബോലഗുഡ്ഡ മലഞ്ചെരിവും സന്ദർശിച്ചു.

ലോകത്തിനു തന്നെ അഭിമാനകരമായ നേട്ടമാണു കടുവകളുടെ വർധനയെന്ന് മൈസൂരുവിൽ ടൈഗർ സെൻസസ് പുറത്തുവിടുന്ന ചടങ്ങിൽ സദസ്സിനോട് എഴുന്നേറ്റു നിന്നു കയ്യടിക്കാൻ ആവശ്യപ്പെട്ടു മോദി പറഞ്ഞു. പശ്ചിമഘട്ടത്തിൽ വന്യജീവി സംരക്ഷണത്തിനു വലിയ സംഭാവനകൾ നൽകുന്ന വിവിധ സമുദായങ്ങളെയും മോദി അഭിനന്ദിച്ചു.

കടുവ സംരക്ഷണപദ്ധതിയുടെ സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായിട്ടാണ് പ്രധാനമന്ത്രി തെപ്പക്കാട്, ബന്ദിപ്പൂർ കടുവ സങ്കേതങ്ങൾ സന്ദർശിച്ചത്. കടുവസംരക്ഷണം സംബന്ധിച്ച സർക്കാർ നയം ഉൾക്കൊള്ളുന്ന ‘അമൃത് കാൽ’ പ്രസിദ്ധീകരണവും പ്രത്യേക നാണയവും അദ്ദേഹം പുറത്തിറക്കി. കേന്ദ്ര പരിസ്ഥിതി,വനംമന്ത്രി ഭൂപേന്ദർ യാദവ്, സഹമന്ത്രി അശ്വിനി കുമാർ ചൗബേ തുടങ്ങിയവരും സന്നിഹിതരായിരുന്നു. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ സംസ്ഥാനത്തെ ബിജെപി നേതാക്കൾ മോദിക്കൊപ്പമുണ്ടായിരുന്നില്ല.

English Summary: Narendra Modi met Bomman and Belli

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com